Tuesday, August 12, 2008

പരോള്‍ (ചെറുകഥ)

'എന്റെ കാര്‍ന്നോമാരെ, എനിക്ക്‌ പോണ്ടാ. ഞാന്‍ ഇവ്ടെ തന്നെ നിന്നോളാം. എന്റെ വിസ ശരിയാവല്ലേ. എന്നാ ഞാന്‍ കൊച്ചപ്പന്റെ കടേന്ന്‌ നൂറ്‌ എണ്ണ വാങ്ങി വിളക്കു വക്കാം.'
കണ്ണന്‍ കണ്ണടച്ച്‌ കൈകൂപ്പി വീണ്ടും സ്വകാര്യം പറയുകയാണ്‌. അവന്റെ പഴയ കാര്‍ന്നോമ്മാരാണ്‌ കാവില്‍ ഇരിക്കുന്നത്‌. അഞ്ചുപേരുണ്ട്‌. നടുവില്‍ ഇരിക്കുന്നതാണത്രേ ഏറ്റവും വലിയ മുത്തമ്മാന്‍. അവിടെ മാത്രം ഒരു കല്ലിന്മേല്‍ ഒരു കുടപോലെ വേറെ ഒരു ചതുരക്കല്ലു വച്ചിട്ടുണ്ട്‌. ആ മുത്തമ്മാന്‌ മാത്രമേ എന്നും വിളക്ക്‌ വക്കൂ. ഈ അറ്റത്തിരിക്കുന്നത്‌ അവന്റെ അച്‌'ന്റെ അമ്മാവന്‍. ഇരുപതാമത്തെ വയസില്‍ മരിച്ചതാത്രേ. അച്‌'മ്മയും ആ അമ്മാമനെ കണ്ടിട്ടില്ല. ഇതൊക്കേ അച്‌'മ്മ പറഞ്ഞുകൊടുത്തതാണവന്‌. വിളിച്ചാ വിളിപ്പുറത്താ മുത്തമ്മാന്‍. പണ്ട്‌ അച്‌'മ്മയുടെ സ്വര്‍ണ്ണമാല കാണാതെ പോയി. അപ്പോ നേര്‍ന്നു നൂറെണ്ണ അതാ കിടക്കുന്നു മാല കുളത്തിന്റെ പടവില്‍. മുറ്റമടിക്കാന്‍ വരുന്ന വിലാസിനി പറഞ്ഞതാ.'ന്റെ മുത്തമ്മാ, കാര്‍ന്നോന്മാരെ... എന്നെ ഇവ്ടന്ന്‌ കൊണ്ടോവാന്‍ സമ്മതിക്കല്ലേ..എണ്ണ മറക്കാതെ കൊണ്ട്‌ര്‍്വ‍ാം..'നേര്‍ന്നാ പിന്നെ മറക്കാന്‍ പാടില്ലാ. അവന്റെ കാര്‍ന്നോന്മാര്‍ മുന്‍ കോപികളാണുപോലും.

രാവിലെയാണ്‌ അവന്റെ അച്‌'നും അമ്മയും വിളിച്ചത്‌. വെക്കേഷന്‍ കഴിഞ്ഞാല്‍ അവനെയും അങ്ങോട്ട്‌ കൊണ്ടുപോവുന്നൂന്ന്‌. അബുദാബിയിലേക്ക്‌. കേട്ടപ്പോള്‍ തുടങ്ങിയതാണ്‌ കണ്ണന്‌ പരവേശം. മുത്തച്‌'ന്‍ വരട്ടെ. എനിക്ക്‌ വിസയും വേണ്ട ഒരു തേങ്ങയും വേണ്ട. കിഴക്കേലെ ബ്ലാക്കി പട്ടി അതാ പോകുന്നു. അവന്‍ കുനിഞ്ഞ്‌ ഒരു കല്ലെടുത്തു. അതിന്‌ ഭയങ്കര ബുദ്ധിയാണ്‌. കുനിയുന്നതു കാണുമ്പോളേ അത്‌ സ്ഥലം കാലിയാക്കും. അവന്‍ കല്ല്‌ വെറുതേ ഒരു തെങ്ങുമ്മേ വീക്കി. ശ്ശെ അതും കൊണ്ടില്ല. താഴത്തെ ഒട്ടു മാവിന്മേല്‍ കുരുവിക്കൂട്ടില്‍ മൂന്നാല്‌ മുട്ടയുണ്ട്‌. അത്‌ വിരിഞ്ഞോന്ന്‌ നോക്കണം. അവന്‍ അങ്ങോട്ട്‌ നടന്നു. നമ്മള്‍ അതില്‍ തൊടാതെ നോക്കണം. തൊട്ടാല്‍ പിന്നെ കുരുവി ആ കൂട്ടില്‍ വരില്ല.. പിന്നെ പാമ്പുംകാവിലെ മഞ്ചാടിക്കുരു ശേരിച്ച്‌ വക്കുന്ന പാത്രത്തില്‍ കുറെ പെറുക്കി ഇടണം. ഇപ്പോള്‍ നാലായിരത്തി ഒരുനൂറ്റിഅമ്പതെണ്ണമുണ്ട്‌. കുറേ ആകുമ്പോള്‍ അവന്‍ ഉണ്ടാക്കിയ പൂന്തോട്ടത്തില്‍ വിരിക്കും. അപ്പോ നല്ല ഭംഗി ഉണ്ടാകും അകലെ നിന്ന്‌ കാണാന്‍. അമ്മുവിന്റെ വീട്ടില്‍ അങ്ങിനെ ചെയ്തിട്ടുണ്ട്‌.

അവന്‌ സ്വന്തമായി ഒരു വാഴയുണ്ട്‌. കുഴി കുത്തിതന്നത്‌ മാണിക്യനാണ്‌. പക്ഷേ വാഴ നട്ടത്‌ അവനാണ്‌. നേന്ത്രവാഴയാ. എന്നും രാവിലെ അതിന്‌ പുതിയ ഇല വന്നോ എന്ന്‌ അവന്‌ നോക്കേണ്ടതുണ്ട്‌. അവനണാല്ലോ അതിന്റെ ഉടമസ്ഥന്‍. കൂമ്പടയാതിരുന്നാല്‍ മതിയായിരുന്നു. കൂമ്പടഞ്ഞാല്‍ പിന്നെ അതു വെട്ടിക്കളയുകയല്ലാതെ വേറെ ഒരു വഴിയുമില്ലന്നാണ്‌ മാണിക്യന്‍ പറഞ്ഞത്‌. അവന്റെ അച്‌'ന്‌ പഠിക്കുന്ന കാലത്ത്‌ കുറേ വാഴകൃഷി ഉണ്ടായിരുന്നത്രേ. അന്നും മാണിക്യനായിരുന്നു സഹായത്തിനെന്നാണ്‌ മാണിക്യന്റെ പത്രാസ്‌.

അവനെന്തൊക്കെ സ്വപ്നങ്ങളായിരുന്നെന്നോ? അടുത്ത കൊല്ലം അവന്‍ ഏഴ്‌ സിയിലേക്കാണ്‌. ഏഴു കഴിഞ്ഞാല്‍ പിന്നെ ചാലക്കുടിയില്‍ പോകണം. അപ്പോ ബസില്‍ പോകാം. കാര്യം അവന്‍ അബുദാബിയിലും ബസിലാണ്‌ സ്ക്കൂളില്‍ പോയിരുന്നത്‌. ഇതതു പോലെയല്ലത്രേ. ചിലപ്പോള്‍ ഇരിക്കാന്‍ പോയിട്ട്‌ നിക്കാന്‍ കൂടി സ്ഥലം ഉണ്ടാവില്ലത്രേ വടക്കേലെ സിന്ധു ആന്റി പറഞ്ഞതാ. ആന്റീന്നല്ല ചേച്ചീന്നാത്രേ വിളിക്കേണ്ടത്‌. മുത്തച്‌'ന്റെ ഓര്‍ഡറാ. അടുത്ത കൊല്ലം അവനെ സ്ക്കൂള്‍ ലീഡറാക്കുമെന്ന്‌ സുശീല ടീച്ചര്‍ അമ്പലത്തില്‍ വച്ച്‌ അച്‌'മ്മയോട്‌ പറയുന്നത്‌ അവനും കേട്ടതാണ്‌. എന്നിട്ട്‌ വേണം അസംബ്ലിക്ക്‌ സ്റ്റേജില്‍ കേറി നിന്ന്‌ എല്ലാര്‍ക്കും "ഇന്‍ഡ്യ ഈസ്‌ മൈ കണ്‍ട്രി" ചൊല്ലിക്കൊടുക്കാന്‍. അപ്പോഴാണ്‌ ഒരു വിസ വന്നിരിക്കുന്നത്‌. 'ഞാന്‍ പോവില്ല്യ.. നോക്കിക്കോ.' പറഞ്ഞത്‌ ഇത്തിരി ഒറക്കെ ആയിപ്പോയി.

"എങ്ക്ട്‌ പൂവില്ല്യാന്നാ കണ്ണേട്ടാ" ഓ, അമ്മു. അമ്മൂന്റച്‌'നും അവന്റെ അച്‌'നും കൂടി ചെറുപ്പത്തില്‍ ഒപ്പിക്കാത്ത വേലത്തരങ്ങളില്ലെന്നാ അമ്മൂന്റെ അച്‌'മ്മ പറയാറ്‌. ഇവള്‍ക്ക്‌ എന്തിന്റെ കൊഴപ്പാ. എപ്പ നോക്ക്യാലും പിന്നാലെ വരും. പിശാശ്‌. വേണ്ടാ, പിശാശ്‌ എന്ന്‌ വിളിക്കണ്ടാ. ഇവള്‌ കാരണമാണവന്‍ സ്ക്കൂളിലെ ഹീറോ ആയത്‌. അവള്‍ടെ ക്ലാസിലെ ഗിരീഷ്‌ അവള്‍ടെ സ്ലേറ്റ്‌ പൊട്ടിച്ചു. കണ്ണേട്ടാന്നും വിളിച്ച്‌ കരഞ്ഞോണ്ട്‌ ഓടി വന്നത്‌ അവന്റെ അടുത്തക്കാ. അല്ലാതെ അവളുടെ ചേട്ടന്‍ പേടിത്തൊണ്ടന്‍ ഉണ്ണിയുടെ അടുത്തേക്കല്ലാ. അന്നാ അവന്റെ ക്ലാസിലെ പിള്ളേര്‍ക്ക്‌ അവന്‌ കണ്ണന്‍ന്നും ഒരു പേരുണ്ടെന്ന്്‌ മനസിലായത്‌. അവന്റെ ശരിക്ക്‌ പേര്‍ സഞ്ജയ്‌ മേനോന്‍ എന്നാണല്ലോ. അച്‌'മ്മ ഇട്ട പേരാ കണ്ണന്ന്ന്‌. അമ്മ അവനെ സഞ്ജൂന്നേ വിളിക്കൂ. ഗിരീഷിനെ അവന്‍ ഇടിച്ച്‌ മൂക്ക്‌ ചപ്പാത്തിയാക്കിയത്‌ അമ്മൂനോടുള്ള ഇഷ്ടം കൊണ്ട്വന്നുമല്ലകേട്ടോ. അവളാണാ കുരുവിക്കൂട്‌ അവന്‍ കാണിച്ചു കൊടുത്തത്‌. അതോണ്ടാ.ഹെഡ്മാഷ്‌ പിടിച്ച്‌ മൂന്നെണ്ണം തുടയില്‍ തന്നു. അതു പോട്ടേന്നു വക്കാം. മുത്തച്‌'നെ ഒന്നു കാണുന്നുണ്ടത്രേ മാഷ്‌. മുത്തച്‌'ന്റെ കാര്യം വല്ല്യ രസമാ. എല്ലാവരും മുത്തച്‌'നെ അറിയും.

'എങ്ക്ട്‌ പൂവില്ല്യാന്നാ കണ്ണേട്ടാ പറഞ്ഞേ?' അമ്മു വീണ്ടും ചോദിച്ചു. അവന്‌ ദേഷ്യം വന്നു. "നിന്റെ നായര്‍ടോടക്ക്‌". അവള്‍ടെ അച്‌'മ്മ ദേഷ്യം വന്നാല്‍ അവളോടങ്ങന്യാ പറയാ. പാവം അമ്മുവിന്‌ സങ്കടം വന്നു. അടുത്ത കൊല്ലം അഞ്ചിലേക്കാണെന്ന്‌ പറഞ്ഞ്‌ അതിന്റെ പത്രാസിലാണവളീയിടെയായി.

'പൂയ്‌.. പൂയ്‌' ഉണ്ണിയാണ്‌. അവളുടെ ചേട്ടന്‍. അവനും ഏഴിലേക്കാണ്‌. പക്ഷേ അവന്‍ കണ്ണന്റെ അപ്പുറത്തെ ക്ലാസിലാണ്‌. ഉണ്ണി പിന്നേയും അമ്മുവിനെ കളിയാക്കി. മൂക്കിന്മേല്‍ വിരല്‍ വച്ച്‌ അയ്യേ! എന്നാക്കി അവന്‍ പിന്നെയും കൂവി. 'പൂയ്‌ പൂയ്‌...' പാടുപെട്ട്‌ സങ്കടമെല്ലാം ഒതുക്കി വെറുതേ തെങ്ങിന്റെ മോളിലും ആകാശത്തും നോക്കി കണ്ണുനിറഞ്ഞത്‌ അവനെ കാണിക്കാതിരിക്കുകയായിരുന്നു അവള്‍. അവളുടെ നായര്‍ക്ക്‌ പറഞ്ഞില്ലേ കണ്ണന്‍. കൂടെ ഉണ്ണിയുടെ കൂവലും. അവള്‍ ഒറ്റ കരച്ചില്‍. ഇന്ന്‌ മുത്തച്‌'ന്റെ കൈയ്യീന്ന്‌ ഒരു പിച്ച്‌ ഉറപ്പായി. മുത്തച്‌'ന്‍ പടിക്കലെത്തുമ്പോഴേക്കും അമ്മു പരാതി പറയും. മുത്തച്‌'ന്‍ പിച്ചിയാല്‍ അവിടെ എസ്‌ എന്ന അക്ഷരം വരും.അവന്‌ ശരിക്ക്‌ ഓര്‍മ്മയുണ്ട്‌. ഒരു കൊല്ലം മുന്‍പാണത്‌. ഒരു ദിവസം അച്‌'ന്‍ വന്നു കയറിയത്‌ ആകെ സങ്കടത്തിലായിരുന്നു. അച്‌'ന്റെ ജോലി പോയത്രേ. അന്ന്‌ അച്‌'നും അമ്മയും താടിക്ക്‌ കൈയ്യും കൊടുത്ത്‌ ഒറ്റ ഇരിപ്പായിരുന്നു. എപ്പോ നോക്ക്യാലും, മതിയായി.. നിര്‍ത്തിപോകും നിര്‍ത്തിപോകും എന്ന്‌ പറയാറുള്ള അച്‌'ന്‌ ജോലി പോയപ്പോ എന്തൊരു സങ്കടം! രാത്രി കണ്ണന്‌ വിശന്നിട്ടും അമ്മ ഒന്നും തരുന്ന ലക്ഷണം അവന്‍ കണ്ടില്ല.. അപ്പുറത്തെ റൂമിലെ റസിയ ആന്റിയാണന്നവന്‌ അന്ന്‌ കുപ്പൂസും മൊട്ടക്കറിയും കൊടുത്തത്‌. അച്‌'നോട്‌ ഇന്നൊന്നും മിണ്ടണ്ടാന്നും പറഞ്ഞു ആന്റി. അങ്കിള്‍ വന്ന്‌ അച്ചനോട്‌ ഓരോന്ന്‌ പറഞ്ഞ്‌ സമധാനിപ്പിക്കുന്നുണ്ടായിരുന്നു. അങ്കിളിനും ആന്റിക്കും കുട്ടികള്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അവന്‌ എന്നും ഫ്ലാറ്റില്‍ കളിക്കാന്‍ കൂട്ടായേനേ. രസമുണ്ടായത്‌ അന്നല്ല. പിറ്റേന്ന്‌ രാവിലെ അവന്‍ സ്കൂളില്‍ പോകാന്‍ ബാഗ്‌ തുറന്നപ്പോഴാണ്‌. അമ്മ അതെടുത്ത്‌ ഒറ്റ വീക്ക്‌ ചുമരിന്മേലേക്ക്‌. ഇനി നീ ഒരു സ്ഥലത്തും പോണ്ടാന്നും പറഞ്ഞു. അവന്‌ ദേഷ്യം വന്നു. അന്നൊക്കെ അവന്‌ ദേഷ്യം വന്നാല്‍ കരയാറാണ്‌ പതിവ്‌. പെരപണി കഴിയാത്തതിലായിരുന്നു അമ്മക്ക്‌ സങ്കടം. ജോസങ്കിളും ബീനാന്റിയും പിന്നെ അച്‌'ന്റെ ഓഫീസിലെ രണ്ട്‌ അങ്കിള്‍മാരും എയര്‍പോര്‍ട്ടില്‍ വന്നിരുന്നു അവര്‍ പോരുമ്പോള്‍. അവന്‌ ശരിക്കും സങ്കടമുണ്ടായിരുന്നു അബുദാബിയില്‍ നിന്ന്‌ പോരാന്‍. അവന്‍ മുന്‍പ്‌ നാട്ടില്‍ അധികം വന്നിട്ടില്ല. അച്‌'നും അമ്മയ്ക്കും കൂടി ലീവ്‌ കിട്ടാറില്ല. അവനെ ഒറ്റക്ക്‌ മുത്തച്‌'ന്റെയും അച്‌'മ്മയുടേയും അടുത്ത്‌ നിര്‍ത്താന്‍ അമ്മക്ക്‌ ഇഷ്ടമല്ല. അച്‌'ന്‌ അത്‌ വലിയ ഇഷ്ടമായിരുന്നു. അവനും നാട്ടില്‍ നില്‍ക്കുന്നത്‌ ഇഷ്ടമായിരുന്നില്ല. ഭയങ്കര ഇരുട്ടാ അവന്റെ വീട്ടില്‍. അബുദാബിയില്‍ രാത്രീലും മുറിയില്‍ റോട്ടുവെളിച്ചം ഉണ്ടാവും. പിന്നെ നാട്ടിലെ പിള്ളേര്‍ക്ക്‌ വലിയ പത്രാസാണ്‌. അവര്‍ക്ക്‌ മരം കയറാന്‍ അറിയാം, നീന്താനറിയാം, മീനെ പിടിക്കാനറിയാം. ഇപ്പോഴാണെങ്കിലേ, അതെല്ലാം കണ്ണനും അറിയാം. അവരെക്കാള്‍ നന്നായി. അവന്റെ അമ്മ കുറേ പറഞ്ഞതാ അമ്മയുടെ വീട്ടില്‍ നിന്ന്‌ പഠിച്ചാല്‍ മതീന്ന്‌. ഭാഗ്യത്തിന്‌ അച്‌'ന്‍ സമ്മതിച്ചില്ല. അമ്മയുടെ വീട്ടില്‍ ഒരു രസവുമില്ല..


അച്‌'ന്‍ മൂന്ന്‌ മാസം ആയപ്പോഴേക്കും തിരിച്ച്‌ പോയി. പോയിട്ട്‌ വേണമത്രേ ജോലി അന്വേഷിക്കാന്‍. പെര പണി മുഴുവനായിരുന്നെങ്കില്‍ അച്‌'ന്‍ ഇനി പോവില്ല്യായിരുന്നു. അച്‌'ന്‍ അത്‌ ഇടക്കിടക്ക്‌ പറയും. ആ വളപ്പില്‍ തന്നെയാണ്‌ വീട്‌ പണിതിരിക്കുന്നത്‌. വാര്‍ക്കപുറത്ത്‌ കയറി മുറ്റത്ത്‌ കൂട്ടിയിട്ടിരിക്കുന്ന മണലിലേക്ക്‌ ചാടിക്കളിക്കലാണിപ്പോള്‍ അവന്റെയും ഉണ്ണിയുടേയും പരിപാടി. അച്‌'ന്‍ പോയത്‌ അവന്‌ പ്രശ്നമായി. അമ്മയുടെ നിയമങ്ങളായി പിന്നെ. കാലത്ത്‌ തൊട്ട്‌ നടന്ന കാര്യങ്ങള്‍ എല്ലാം വീട്ടില്‍ വന്നാല്‍ അമ്മക്കറിയാം. എന്നിട്ട്‌ നീയെന്തിനാ അവനെ ഞോണ്ടാന്‍ പോയേ, നിനക്ക്‌ നിന്റെ കാര്യം നോക്ക്യാ പോരേ, എന്തിനാ പന്തു കളിക്കാന്‍ പോയേ, അതല്ലേ മുട്ട്‌ പോട്ട്യേ...... അച്‌'നുണ്ടെങ്കില്‍ 'എഡീ, നിര്‍ത്ത്‌.ണിര്‍ത്ത്‌ ഞാന്‍ ഇതിലും കുരുത്തക്കൊള്ളിത്തരം കാണിച്ചിട്ടാടീ വലുതായത്‌. ന്നെട്ടും നീ എന്നെ കെട്ടിയില്ലേ...' എന്നു പറഞ്ഞേനേ. അച്‌'ന്‍ ഇടപെട്ടാ പിന്നെ അമ്മ നിര്‍ത്തും. പിന്നൊരു സ്ഥിരം വര്‍ത്താനമുണ്ട്‌. 'എന്റെ ഗതികേട്‌... പുക ഊതി ഊതി എന്റെ ജന്മം തീരും.' ഓ. അമ്മയുടെ വീട്ടില്‍ ഗ്യാസ്‌ സ്റ്റൌ ഉണ്ട്‌. അതിന്റെ ഡംബ്‌. പിന്നെയാണ്‌ പിടികിട്ടിയത്‌. അമ്മുവാണ്‌ എല്ലാം വന്നു പറയുന്നത്‌. അച്‌'ന്‍ അവള്‍ക്കൊരു പേരിട്ടു - ചാരവനിത.

അവനെ ഓട്ടോറിക്ഷയിലാണ്‌ സ്ക്കൂളിലേക്ക്‌ വിട്ടിരുന്നത്‌. അമ്മുവും, ഉണ്ണിയും എല്ലാ കുട്ടികളും നടന്നാ പോണത്‌. അവന്‍ മാത്രം കുറേ ഒന്നാം ക്ലാസുകാരുടെ കൂടെ ഓട്ടോറിക്ഷയിലും. അവനത്‌ കുറച്ചിലാണ്‌. അമ്മയോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല. വെറുതെ നല്ല നുള്ള്‌ കിട്ടും അത്ര തന്നെ. അവന്റെ ഭാഗ്യത്തിന്‌ അച്‌'ന്‌ വേറെ നല്ല ജോലി കിട്ടി. അമ്മയെ കൊണ്ടുപോയി. പോവുമ്പോള്‍ എന്തായിരുന്നു അമ്മയുടെ വര്‍ത്താനങ്ങള്‍. അത്‌ ചെയ്യരുത്‌, ഇതു ചെയ്യരുത്‌. ഇല്ല ചെയ്യില്ല! അച്‌'മ്മ പറയണതെല്ലാം കേള്‍ക്കണം. കേട്ടോളാം! അച്‌'മ്മ പറേമ്പോലെ എല്ലാം യെസ്‌ മൂളി. . പാവം കാറില്‍ കേറാന്‍ നേരത്ത്‌ അവനെ ഉമ്മ വച്ചപ്പോ അമ്മ കരഞ്ഞുകേട്ടോ. അവന്‍ കരഞ്ഞില്ല. എന്നിട്ടും അവളുണ്ടല്ലോ, ആ നുണച്ചിപ്പാറു അമ്മു, അവള്‌ പറഞ്ഞോണ്ട്‌ നടന്നു അവന്‍ കരഞ്ഞൂന്ന്‌.

അമ്മ പോയപ്പോളല്ലേ രസം. അച്‌'മ്മ അവനെ ചീത്തപറയില്ല. പഠിക്കാന്‍ പറയില്ല. അമ്മയെ പോലെ മുത്തച്‌'ന്‍ വരുമ്പോള്‍ ഏഷണിയും പറയില്ല. ഇടക്കിടക്ക്‌ അവന്‍ ഓട്ടോറിക്ഷയില്‍ കേറാതെ നടന്നു പോകും. മുത്തച്‌'ന്‍ അറിഞ്ഞാല്‍ കൊഴപ്പമാ. എന്തൊരു രസാന്നറിയാമോ നടന്നു പോകാന്‍. ഉണ്ണിയാണവന്‌ വെള്ളത്തില്‍ കാലുകൊണ്ട്‌ പടക്കം പൊട്ടിക്കാന്‍ പഠിപ്പിച്ചത്‌. പക്ഷേ ട്യൂഷനെടുക്കുന്ന സിന്ധുവാന്റിയുടെ അടുത്ത്‌ ഒരു രക്ഷയുമില്ല. വൈകുന്നേരമായാല്‍ ഇരുത്തി പഠിപ്പിക്കും. അമ്മയുടെ പ്രത്യേകം ഓര്‍ഡറുണ്ടെന്ന്‌ പിന്നെയല്ലേ മനസിലായത്‌. ഓണപരീക്ഷ കഴിഞ്ഞപോളല്ലേ രസം. കണ്ണന്‍്‌ ക്ലാസില്‍ ഫസ്റ്റ്‌ കിട്ടി. അബുദാബിയിലെ ടീച്ചര്‍മാര്‍ ശരിയല്ല. അവരവന്‌ ബി ഗ്രേഡേ കൊടുക്കൂ. അമ്മക്കും അച്‌'നും എന്തൊരു സന്തോഷമായെന്നോ? അതൊന്നുമല്ല അവന്‌ ഏറ്റവും ഇഷ്ടമായത്‌. അടക്ക വലിക്കാന്‍ പുരുഷോത്തമന്‍ വരുന്നതാണ്‌. ആരും ചെന്ന്‌ വിളിക്കൊന്നും വേണ്ടാ. സമയാവുമ്പോള്‍ ആളെത്തിക്കോളും. ഒരു അടക്കാമരത്തില്‍ കയറി ആടി വേറേമ്മെ ചാടിപിടിക്കും. കണ്ണന്റെ കാലിന്റെ അടിയില്‍ അതു കാണുമ്പോള്‍ ഒരു തരിപ്പാണ്‌. അന്ന്‌ മുത്തച്‌'ന്‍ ഇല്ലാതിരുന്നാല്‍ ഭാഗ്യം. എന്നാല്‍ പുരുഷു അവനേയും കൊണ്ടേ അടക്ക വിക്കാന്‍ പോവൂ. അടക്ക കൊടുക്കുന്ന സ്ഥലത്തെ മീശക്കൊമ്പന്‍ ഇതാരാ പുരുഷോന്ന്‌ ചോദിച്ചപ്പോ പുരുഷു പറഞ്ഞത്‌ കേള്‍ക്കണോ - ഇത്‌ നമ്മക്കടെ കണ്ണന്‍ മൊതലാള്യാന്ന്‌!. അവനത്‌ വലിയ പത്രാസായി. പുരുഷു ആരോടും പറയരുതെന്ന്‌ പറഞ്ഞാ അന്ന്‌ അവന്‌ കൊള്ളി ഉപ്പേരി വാങ്ങി കൊടുത്തത്‌. തട്ടുകടേന്ന്‌. അവന്‍ ആരോടും അത്‌ പറഞ്ഞിട്ടില്ല. മുത്തച്‌'ന്‍ അറിഞ്ഞാല്‍ ചിലപ്പോള്‍ ഒരു പെട കിട്ടാന്‍ വഴിയുണ്ട്‌. ഇതു വല്ലതും അബുദാബിയിലുണ്ടോ? ഒന്നുംല്ല്യാന്നേ. അതാ അവന്‌ അവിടെ പോകാന്‍ ഇഷ്ടമില്ലാത്തത്‌.

ഒരു രസവുമില്ല അവിടെ. റസിയാന്റീടെ മുറിയിലേക്ക്‌ പോവാന്‍ കൂടി അമ്മ സമ്മതിക്കില്ല. അവര്‍ക്ക്‌ ശല്ല്യമാവുന്ന്‌! ശല്ല്യേ. എന്നോട്‌ വര്‍ത്താനം പറഞ്ഞിരിക്കാനാ ആന്റിക്കിഷ്ടം. എന്നാ ബാല്‍ക്കണിയില്‍ ചെന്ന്‌ തഴേക്ക്‌ നോക്കിയാലോ? വീഴും എന്ന്‌ പറഞ്ഞ്‌ അതും സമ്മതിക്കില്ല. അവന്റെ മുറിയുടെ ചുമരിലെ പാടുകള്‍ അവന്‌ കാണപ്പാഠമായി. കട്ടിലില്‍ കേറി കിടന്ന്‌ മുകളിലേക്ക്‌ നോക്കിയാന്‍ ആ പാടുകള്‍ക്കെല്ലാം ഓരോ 'ാ‍യ വരും. ഒന്ന്‌ ശരിക്കും ഒരു ചെമ്മരിയാട്‌. പിന്നെ രണ്ടു മനുഷ്യര്‍. അവര്‍ക്ക്‌ കാലില്ല. പിന്നെയും കുറെ രൂപമില്ലാത്ത സാധനങ്ങള്‍.... ... അവനൊരു ചെറിയ കട്ടിലുണ്ട്‌. അമ്മക്കും അച്‌'നും വേറെ വലുതും. പിന്നെ ഒട്ടും സ്ഥലമില്ല അവന്റെ മുറിയില്‍.അവിടെ അവന്‌ സ്ക്കൂള്‍ വിടുന്നത്‌ നാലുമണിക്കൊന്നുമല്ലാട്ടോ. രണ്ടു മണിക്കാ. അവന്റെ കൈയ്യിലും ഉണ്ടാകും ഫ്ലാറ്റിന്റെ തക്കോല്‍. റസിയാന്റി അവന്‌ ചോറ്‌ എടുത്തു കൊടുക്കും. ചിലപ്പോള്‍ പാവം ഉറങ്ങിയിട്ടുണ്ടാകും. ഈ റസിയാന്റിയുടെ ഹോബി എന്താന്നറിയണോ? ഒറക്കാത്രേ. അങ്കിള്‍ പറഞ്ഞതാട്ടോ. അമ്മ ഭയങ്കര മടിച്ചിയാ. ഒരു കറി വച്ചാല്‍ മൂന്നു ദിവസം ചൂടാക്കണം. അവന്‌ ചൂടാക്കി കഴിക്കുന്നതേ ഇഷ്ടമല്ല. അമ്മ ചൂടാക്കി വിളമ്പി തന്നാല്‍ കൊള്ളാം. അതിന്‌ അമ്മ വരാന്‍ അഞ്ചു മണി ആകും. ഇവിടെ അവനു വന്നിരിക്കേ വേണ്ടൂ. അച്‌'മ്മ വിളമ്പിത്തരും. പാത്രമൊന്നും അവനു കഴുകണ്ടാ. അച്‌'മ്മ എന്തൊക്കെ കറികളാ ഉണ്ടാക്കാന്നറിയോ? പുളി തിരുമ്മീത്‌, ഉള്ളി ചമ്മന്തി, അരച്ച്കലക്കി, വഴുതങ്ങ അടുപ്പിലിട്ട്‌ ചുട്ട ചമ്മന്തി....... ഇന്നാള്‌ വാഴകൊടപ്പന്‍ അവനാ തോട്ടികൊണ്ട്‌ പൊട്ടിച്ചു കൊടുത്തത്‌. എന്തൊരു രസമാണെന്നോ അന്നത്തെ തോരന്‌. ഈ അമ്മ അവിടെ എന്നും ഉണ്ടാക്കും ചിക്കന്‍. തിന്നു തിന്നു അവനും അച്‌'നും മടുത്തു. ജോലിക്ക്‌ പോക്കും കറി വെപ്പും... ഒക്കെ കൂടി വലിയ ബുദ്ധിമുട്ടാന്നാ അമ്മ പറയാറ്‌. എന്നാ നീ ജോലിക്ക്‌ പോണ്ടാന്ന്‌ അച്‌'ന്‍ പറഞ്ഞാലോ.. അപ്പോ പിന്നെ പഞ്ചാരവര്‍ത്താനമായി അവനോടും അച്‌'നോടും. അച്‌'ന്‌ ദേഷ്യം വന്നാല്‍ ഒന്ന്‌ പറഞ്ഞാ പറഞ്ഞതാ. അതോണ്ടാ അമ്മക്ക്‌ പേടി. ജോലികൂടിയില്ലെങ്കില്‍ ബോറടിച്ച്‌ ചാവുമെന്നാണ്‌ അമ്മയുടെ പറച്ചില്‍. അതു കേട്ടാല്‍ റസിയാന്റിയുടെ മും പോകും. അച്‌'മ്മ വാഴയുടെ ഉണ്ണിപിണ്ടി പൊളിച്ചു കൊടുത്താല്‍ അതോണ്ട്‌ തോരന്‍ ഉണ്ടാക്കി തരാംന്ന്‌ പറഞ്ഞിട്ടുണ്ട്‌.

വേറെ രസം കേള്‍ക്കണോ? ഈ അച്‌'മ്മ എല്ലാ പച്ചക്കറിയുടെ തോലും എടുത്ത്‌ ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കി തരും. അതു വെയിലത്ത്‌ ഉണക്കാന്‍ വക്കുമ്പോള്‍ എടുത്തു തിന്നാനാണ്‌ രസം."മുത്തച്‌'ാ‍, ഞാന്‍ എങ്ങോട്ടും പോണില്ല. ഞാമ്പ്ടെ പഠിച്ചോളാം. മുത്തച്‌'ാ‍..."

"നിന്റെ അച്‌'ന്‍ പറയണേട്ത്തല്ലടാ നീ പഠിക്കേണ്ടത്‌? നല്ല മക്കള്‍ അച്‌'ന്‍ പറയുന്നത്‌ അനുസരിക്കണം.........മനസിലാവ്ണ്ണ്ടോ നെനക്ക്‌? "

"അപ്പോ അച്‌'ന്‍ മുത്തച്‌'ന്റെ മോനല്ലേ. മുത്തച്‌'ന്‍ പറഞ്ഞാ അച്‌'ന്‍ കേള്‍ക്കില്ലേ?" അവന്റെ മറുന്യായത്തില്‍ മുത്തച്‌'ന്‌ ഉത്തരം മുട്ടി. അച്‌'മ്മ അവന്റെ പക്ഷം ചേര്‍ന്നു.

"നിങ്ങളവന്‍ വിളിക്കുമ്പോ ഒന്ന്‌ പറ മനുഷ്യനേ. ന്റെ മോനെ ഞാന്‍ നോക്കിക്കൊള്ളാം"
'തെല്ല്‌ മിണ്ടാതിരി തള്ളേ. അവര്‍ക്ക്‌ ഇവനെ ഇവിടെ ആക്കിയാല്‍ എന്തു മനസമാധാനാണ്ടാവാ? എല്ലാര്‍ക്കും സ്വന്തം മക്കളെ കണ്‍വെട്ടത്ത്‌ കണ്ടോണ്ടിരിക്കണംന്നാ ണ്ടാവാ, നെനക്കതിന്റെ വെഷമം അറീല്ലാ. നിനക്ക്‌ ലോകവിവരം ഉണ്ടോ? കഴുത.'

ലോകത്തിലെ ഏറ്റവും വലിയ തമാശ ഇപ്പോ പറഞ്ഞതാണെന്നമട്ടില്‍ മുത്തച്‌'ന്റെ ഹഹഹ എന്ന ചിരിയും. അവന്‌ ചിരി വന്നില്ല. അവനെ മുത്തച്‌'ന്‍ സമാധാനിപ്പിച്ചു.

"ഞാന്‍ പറഞ്ഞു നോക്കാം കണ്ണാ". മുത്തച്‌'ന്‍ ഒരു കാര്യം ഏറ്റാല്‍ ഏറ്റതാന്നാ അള്‍ക്കാര്‌ പറയണേ. അവന്‌ സമാധാനമായി.

'ലക്ഷണം അത്ര ശരിയല്ല കണ്ണങ്കുട്ട്യേ...' മാണിക്യന്‍. അവന്റെ വാഴയുടെ പുതിയതായി വന്ന കൂമ്പ്‌ പരിശോധിക്കുകയാണ്‌. മാണിക്യന്‍ അവനെ കണ്ണങ്കുട്ട്യേന്നാ വിളിക്കാ. അവനും കണ്ടു. പുതിയ കൂമ്പിന്‌ പവറ്‌ പോരാ. നമുക്ക്‌ നോക്കാം. കൂമ്പടഞ്ഞാല്‍ പിന്നെ വെട്ടിക്കളയേ കാര്യള്ളൂ. മാണിക്യന്റെ കൂടെ പടവലങ്ങക്ക്‌ കല്ല്‌ കെട്ടി തൂക്കാന്‍ അവനും പോയി. താഴത്തെ തേമാലിയിലേക്ക്‌.അമ്മ വിളിച്ചപ്പോള്‍ അവനെ കുറേ വഴക്ക്‌ പറഞ്ഞു. അമ്മക്കറിയേണ്ടത്‌ അവന്‍ മുത്തച്ചനോട്‌ പറഞ്ഞോ അവിടെ തന്നെ നിക്കണമെന്ന്‌.

"ഞാന്‍ ഇവ്ടെ നിന്നോളാംമ്മേ. ഞാന്‍ നല്ലോണം പഠിക്കണ്ണ്ട്‌. നിക്ക്‌ ഫസ്റ്റ്‌ കിട്ടീല്ല്യേമ്മേ."
"അവ്ടെ നിന്നട്ട്‌ വേണം വൃത്തികെട്ട ശീലങ്ങളൊക്കെ പഠിക്കാന്‍. മര്യാദക്ക്‌ ഞാന്‍ പറയണ കേട്ടാ മതി"

"അപ്പോ അച്‌'നും ഇവ്ടല്ല്യേ പഠിച്ചത്‌? അച്‌'ന്റെ ശീലങ്ങളും വൃത്തി കെട്ടതാണാവോ" ചോദിച്ചില്ല. ചോദിച്ചാല്‍ അതു മതി.

അവന്‌ കണ്ണില്‍ വെള്ളം വന്നു. ഏയ്‌ ഇനി കണ്ണന്‍ കരയില്ല. അടുത്ത മാസം ഏഴിലേക്കാവും. അവന്റെ സ്ക്കൂളില്‍ ഏഴാം ക്ലാസുകാരാണ്‌ ഏറ്റവും വലിയവര്‍. ആറാം ക്ലാസിലെ എല്ലാവര്‍ക്കും അവനെ പേടിയാണ്‌. ഏഴിലെ വലിയവന്മാര്‍ ആരും തോല്‍ക്കാതിരുന്നാല്‍ പിന്നെ അവനായിരിക്കും അടുത്ത കൊല്ലത്തെ ചട്ട. പക്ഷേ ആ ശശി എന്തായാലും ജയിക്കില്ലത്രേ. എന്നാ പോയി. അച്‌'മ്മ വന്ന്‌ അവന്റെ തലമുടിയില്‍ വിരലോടിച്ചു. അവന്‌ മനസിലായി അവനെ സമാധാനിപ്പിക്കാനാണെന്ന്‌. എന്നിട്ട്‌ അമ്മുവിന്റെ അച്‌'മ്മയോട്്‌ 'അതിനിവിടെ നിന്നാ മതി. പാവം. അവടെ കളിക്കാനൊന്നും കൂട്ടില്ലാത്രേ.' പിന്നെ അവന്‌ പിടിച്ച്‌ നിക്കാനായില്ല.

അമ്മു നില്‍ക്കുന്നതൊക്കെ മറന്ന്‌ അവന്‍ ഉറക്കെ കരഞ്ഞു. അച്‌'മ്മയെ കെട്ടിപ്പിടിച്ച്‌. 'എനിക്ക്‌ പോണ്ടച്‌'മ്മേ... എനിക്ക്‌ പോണ്ടാ....' അച്‌'മ്മ ഉറക്കെ നാമം ചെല്ലി. പാവം അമ്മു അവള്‍ക്കും സങ്കടം വന്നു...

വിലാസ്ന്യേ.... ഇനി ഇങ്ങനെ നൊണ പറയരുത്‌. വിലാസിനിയാണവന്‌ കാര്‍ന്നോമാര്‍ക്ക്‌ എണ്ണ നേരാന്‍ പറഞ്ഞത്‌. കാര്‍ന്നോമ്മാര്‍ക്ക്‌ എണ്ണ വേണ്ട. അവന്റെ വിസയും കൊണ്ട്‌ ജോസങ്കിള്‍ വന്നു. രണ്ടാഴ്ച്ച കഴിഞ്ഞാല്‍ അവനും ജോസങ്കിളിന്റെ കൂടെ പോകുന്നു.

'എന്റെ കണ്ണാ കാര്‍ന്നോമ്മാര്‌ മോന്‌ നല്ലതു വരുന്നതേ ചെയ്യൂ. പേര്‍ഷ്യേല്‌ നല്ല ഷ്ക്കോളില്‌ നല്ല പിള്ളേരുടെ കൂടേര്‍ന്ന്‌ പഠിച്ചൂടേ?' അവിടെ സ്ക്കൂളെല്ലാം വാര്‍ക്കയാണെന്നറിഞ്ഞപ്പോ തുടങ്ങിയതാ വിലാസ്നിക്ക്‌. ഇവിടെയെല്ലാം ഓടിട്ട പൊട്ട സ്ക്കൂളാത്രേ. ഈ വിലാസിനിക്ക്‌ ഒരു ബുദ്ധിയുമില്ല. അവടെ നല്ല സ്ക്കൂളാത്രേ! നല്ല പിള്ളേരാത്രേ! അവിടെ സ്ക്കൂളില്‍ കഞ്ഞി കിട്ടില്ല എന്നത്‌ മാത്രമായിരുന്നു വിലാസിനി കണ്ട ഒരേയൊരു കുറ്റം. അവര്‍ പഠിക്കുന്ന കാലത്തൊന്നും സ്ക്കൂളില്‍ കഞ്ഞി ഉണ്ടായിരുന്നില്ലത്രേ. ഉണ്ടായിരുന്നെങ്കില്‍ പത്താം ക്ലാസ്‌ വരെ പഠിച്ചേനെയെന്നാണ്‌ അവര്‍ പറയുന്നത്‌.

ജോസങ്കിളിനോടും അവന്‍ പറഞ്ഞുനോക്കി. അമ്മക്കവിടെ ഒരു സമാധാനവുമില്ലാത്രേ. എന്നും അവന്റെ കാര്യം പറഞ്ഞ്‌ കരച്ചിലാണെന്ന്‌. ജോസങ്കിള്‍ നുണ പറയുന്നതാണ്‌. അവനറിയാം. അച്‌'നോടും പറഞ്ഞു വിളിച്ചപ്പോള്‍. രണ്ട്‌ ദിവസം അവ്ടെ നിക്കുമ്പോ സങ്കടമൊക്കെ മാറുംന്നാ അച്‌'ന്‍ പറഞ്ഞത്‌. ഒരു കാര്യവുമുണ്ടായില്ല. അവന്റെ എല്ലാ ഉത്സാഹവും നശിച്ചു.

വിരിഞ്ഞ കുരുവിക്കുഞ്ഞുങ്ങളെല്ലാം പറന്നു പോയിരുന്നു. അവന്റെ വാഴക്ക്‌ വന്ന കൂമ്പുകളെല്ലാം വിളറി വെളുത്തുപോയിരുന്നു. അതു കൂമ്പടഞ്ഞത്രെ. ഇനി അതു കാര്യമില്ല. വെട്ടിക്കളയണമെന്നാണ്‌ മാണിക്യന്റെ വിദഗ്ദ്ധോപദേശം. പോകുന്നതിന്റെ തലേ ദിവസമാണ്‌ അവനും മുത്തച്‌'നും കൂടി പോയി സ്ക്കൂളില്‍ നിന്ന്‌ പേപ്പറുകള്‍ ശരിയാക്കി വാങ്ങിയത്‌. അന്ന്‌ സന്ധ്യക്ക്‌ അവന്‍ വെട്ടുകത്തിയെടുത്ത്‌ അവന്റെ വാഴയുടെ അടുത്തേക്ക്‌ നടന്നു. പിന്നെ വാഴ തലങ്ങും വിലങ്ങും വെട്ടി. അവസാനം അച്‌'മ്മ വന്ന്‌ അവനെ വട്ടം പിടിച്ച്‌ നിര്‍ത്തുന്നത്‌ വരെ....

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.സന്ധ്യയായാല്‍ പാമ്പുംകാവിലേക്ക്‌ നോക്കാന്‍ പോലും പേടിയായിരുന്ന അവന്‍ കൂസലില്ലാതെ മഞ്ചാടിക്കുരു ശേരിച്ച്‌ വക്കുന്ന പാത്രം അവിടെ നിന്നെടുത്തു. പടിക്കല്‍ക്കൂടിയല്ലാതെ വേലിമുറിച്ച്‌ കടന്ന്‌ അമ്മുവിന്റെ വീട്ടിലേക്ക്‌ നടന്നു. അവന്‍ കാണാതെ അവന്റെ പാത്രത്തില്‍ നിന്ന്‌ മഞ്ചാടിക്കുരു കട്ടെടുക്കുന്ന പെണ്ണാണവള്‍. ഒരു ദിവസം അവന്‍ കണ്ടുപിടിച്ച്‌ രണ്ടിടി കൊടുത്തതാണ്‌.

'വാ കണ്ണാ.. നാളെ വെളുപ്പിന്‌ അഞ്ചു മണിക്കേ ഇറങ്ങണം അല്ലേ' അമ്മുവിന്റെ അച്‌'മ്മ.

അവന്‍ അത്‌ ശ്രദ്ധിക്കാനേ പോയില്ല. അവന്റെ അച്‌'മ്മ അവനെ ഉറക്കെ പേരു ചൊല്ലി വിളിക്കുന്നത്‌ കേട്ടു. അവന്‍ ഉറക്കെ വിളിച്ചു.

"അമ്മൂ.."

അവള്‍ ഓടി പുറത്ത്‌ വന്നു. ഉണ്ണിയും.കണ്ണന്‍ അവളുടെ ചെടിത്തോട്ടത്തിലേക്ക്‌ മഞ്ചാടിക്കുരു മുഴുവന്‍ ചെരിഞ്ഞു. പാത്രം താഴെയിട്ട്‌ ഒരക്ഷരം അരോടും പറയാതെ തിരിച്ച്‌ വീട്ടിലേക്ക്‌ നടന്നു.

നാളെയാണവന്‌ പോകേണ്ടത്‌. അമ്മുവും, ഉണ്ണിയും അവരുടെ അച്‌'നുമമ്മയും, അച്‌'മ്മയും വന്നിട്ടുണ്ട്‌. അവരൊക്കെ കൂടി അവന്റെ ബാഗില്‍ എല്ലാം നിറച്ചു. നാളെ അവര്‍ എണീക്കുന്നതിന്‌ മുന്‍പേ അവന്‍ പോകും. ജോസങ്കിള്‍ രാവിലെ അഞ്ചുമണിക്ക്‌ കാറുമായെത്തും. അപ്പോഴേക്കും അവന്‌ റെഡിയായിരിക്കണം.

അവന്‍ അന്ന്‌ നേരത്തെ കിടന്നു.

*********************************

11 comments:

ശ്രീ said...

വളരെ ഇഷ്ടമായി, മാഷേ...

കണ്ണന്റെ മനസ്സില്‍ കൂടി സഞ്ചരിച്ചതു പോലെ.

ഫസല്‍ / fazal said...

വായിച്ചു, ഇഷ്ടമായി...
ആശംസകള്‍

smitha adharsh said...

കണ്ണന്‍ പോട്ടെ..പോയി വലിയ കുട്ടിയായി വരട്ടെ.....
ഒരുപാടു ഇഷ്ടപ്പെട്ടു...നന്നായിരിക്കുന്നു.

Jiju said...

hi

very nice one.
felt like reading a M.T short story.
excellent narratio, 'janakikutti' story came to my mind

jiju

ജയരാജന്‍ said...

കാണാൻ വൈകി :(
ഹൃദ്യമായ അവതരണം. മലയാളത്തിലെ ആദ്യ ബ്ലോഗ് ചലച്ചിത്രത്തിന് എല്ലാവിധ ആശംസകളും :)

Babu Kalyanam | ബാബു കല്യാണം said...

കിടിലം!!!

കാര്‍ന്നോന്മാര്‍ക്ക് ൧൦൦ എണ്ണ എന്നത് സ്വന്തം അനുഭവത്തില്‍ നിന്നാണോ? കിണറ്റില്‍ വീണ കഥയിലും കണ്ടിരുന്നു ;-)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

"അമ്മു നില്‍ക്കുന്നതൊക്കെ മറന്ന്‌ അവന്‍ ഉറക്കെ കരഞ്ഞു. അച്‌'മ്മയെ കെട്ടിപ്പിടിച്ച്‌. 'എനിക്ക്‌ പോണ്ടച്‌'മ്മേ... എനിക്ക്‌ പോണ്ടാ....' അച്‌'മ്മ ഉറക്കെ നാമം ചെല്ലി. പാവം അമ്മു അവള്‍ക്കും സങ്കടം വന്നു..."


ഇവിടെത്തിയപ്പോള്‍ നിയന്ത്രണം വിട്ടു പോയി. കണ്ണനോടൊപ്പം ഞാനും കരഞ്ഞു. ഹൃദയത്തില്‍ തൊട്ട കഥ. എല്ലാവര്‍ക്കുമറിയാവുന്നത്. പക്ഷേ രചനാശൈലി ഗംഭീരം. തീര്‍ച്ചയായും സിനിമയാക്കേണ്ട കഥ. എന്റെ മകളും പറയുന്നത് ഇവിടെ വേണ്ട. നാട്ടില്‍ മതിയെന്നാണ്.

കൂടുതല്‍ പറയുന്നില്ല.

ആശംസകള്‍.

അനില്‍ശ്രീ... said...

എന്റെ മകനോട് ഞാന്‍ പലപ്പോഴും പറയും ..
നാട്ടില്‍ നിന്ന് പഠിച്ചാലേ ശരിയാകൂ,,, നിന്നെ നാട്ടില്‍ നിര്‍ത്തി പഠിപ്പിക്കാമെന്ന്. അവന്‍ സമ്മതിക്കില്ല... (അവനെ നാട്ടില്‍ വിട്ടാല്‍ തന്നെ തിരിച്ച് വിളിച്ചു കൊണ്ടുവരും എന്നത് നേര്.). നാട്ടിലെ സ്വാതന്ത്ര്യം, മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരം, കളിക്കാനുള്ള സ്വാതന്ത്ര്യം ബന്ധുക്കളെ അറിയാനുള്ള അവസരം ഒന്നും അബുദാബിയില്‍ കിട്ടില്ലല്ലോ.

ഒരോ പ്രവാസി കുട്ടിയുമായും അടുത്ത ബന്ധമുള്ള കഥ... ശരിക്കും ജയിലില്‍ നിന്നുള്ള പരോള്‍ തന്നെ,,,,

P.C.MADHURAJ said...

ഇത്ര ഹൃദ്യമായി കുട്ടിമനസ്സിനെ അവതരിപ്പിച്ചത് നന്തനാരുടെ “ഉണ്ണിക്കുട്ടന്റെ ലോക”ത്തിലേ കണ്ടിട്ടുള്ളൂ.

jyothirmayi said...

കണ്ണനെ കുഞ്ചുവെന്ന ആദിത്യയ്ക്കു മിഴിവുറ്റതാക്കാനാവും.നിങ്ങള്‍ക്കേവര്‍ക്കും എന്റെ കസിന്റെ മകളുടെ മകനായ ആദിത്യയ്ക്കും ഈ സംരംഭത്തില്‍ എല്ലാ ആശംസകളും നേരുന്നു.

ഏറനാടന്‍ said...

ബൂലോഗ കുടുംബത്തിലെ ആദ്യസിനിമ 'പരോള്‍' ഉദ്യമത്തെ പ്രശംസിക്കാതെ വയ്യ. 'പരോള്‍' പ്രവാസികളുടെ ഇടയിലും പ്രദര്‍ശിപ്പിക്കുമെന്ന് ആശിക്കുന്നു.