Monday, July 7, 2014

Blue is the Warmest Color

 ചെറുകഥ
 കെ. വി മണികണ്ഠൻ



ഭാർഗവ് രാമൻ. 25 വയസ്. സിനിമയാണ് സ്വപ്നം. നാലഞ്ച് ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. കാലിഡോസ്കോപ്പ് എന്ന ഒരു ഫിലിം, വളരെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ചാല മാർക്കറ്റിൽ നടന്ന ഒരു സംഭവം നാല് വീക്ഷണകോണിൽക്കൂടി കാണിച്ചതായിരുന്നു അത്. വെറും 21 മിനിറ്റുള്ള സിനിമ. യൂട്യൂബിൽ അത് ഹിറ്റായി, ഹ്രസ്വചിത്രങ്ങൾക്കുള്ള കുറച്ച് അവാർഡുകൾ നേടി. അടുത്തത് ഫീച്ചർ ഫിലിമാണ്. കഥ തിരഞ്ഞു നടക്കുകയാണ് അയാൾ. അതിനിടയിൽ ഡിസംബറായി. ഫിലിം ഫെസ്റ്റിവൽ വന്നു.

ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കുക എന്ന് എഴുതികാണിക്കുന്ന പരിപാടി തുടങ്ങിയിട്ടുണ്ട് ചില തിയേറ്ററുകളിൾ. ഭാർഗവ് അതിനെ പരിഹാസത്തോടെയാണ് കാണാറുള്ളത്. ആ പുച്ഛം മുഴുവൻ മുഖത്ത് വരുത്തി, സീറ്റിൽ മലർന്നുകിടക്കുകയാണ് പതിവ്. അന്നും അതു തന്നെ ചെയ്തു.

ദേശീയഗാനാലാപനം കഴിഞ്ഞ് ആളുകൾ ഇരിപ്പിടങ്ങളിലേക്കമരാൻ തുടങ്ങുമ്പോൾ, താൻ അനായാസമായി വായുവിലേക്ക് പൊങ്ങുന്നതു പോലെ തോന്നി ഭാർഗവിന്. പിന്നെ സീറ്റുകൾക്കിടയിലെ ഇടന്നാഴിയിലേക്ക് പുറം തല്ലി വീണതുമയാളറിഞ്ഞു. എന്താണിത് എന്ന് മനസിലാക്കുന്നതിനു മുമ്പ് നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടും കിട്ടി.

അഴിഞ്ഞുലഞ്ഞ തന്റെ നീണ്ട മുടികൾക്കിടയിലൂടെ ഇംഗ്ലീഷിൽ Aഎഴുതിയ പോലെ രണ്ട് കാലുകളും, അവയ്ക്ക് മുകളിൽ അക്ഷോഭ്യമായ ഒരു മുഖവും ഭാർഗവ് കണ്ടു.

ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ പോലീസ് അകമ്പടിയോടെ മർദ്ദകനും ഇരയും തീയറ്റർ വിടുമ്പോൾ സ്ക്രീനിൽ Blue is the Warmest Colorഎന്ന സിനിമ ആരംഭിച്ചിരുന്നു.
വിരലുകൾ സംസാരിക്കുന്നത് വിഷ്വലായി എങ്ങനെ കാണിക്കാൻ സാധിക്കും എന്നായിരുന്നു അപ്പോൾ ദേശീയഗാനത്തിന്റെ പശ്ചാത്തല സംഗീതത്തിൽ ഭാർഗവ് രാമന്റെ ചിന്ത
*
ഞാൻ സുൽഫിക്കർ. ഫാറോക്ക് ആണ് സ്വദേശം ഇപ്പോ തലസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനിലാണ്. ഒരു നീണ്ട മുടിക്കാരൻ പയ്യനെ മർദ്ദിച്ചതാണ് കേസ്. പക്ഷേ അവനു കേസില്ലെന്ന്. നല്ല പയ്യൻ.

എന്തായാലും ഒരു മണിക്കൂറിനുള്ളിൽ കയിച്ചിലായി. പുറത്തിറങ്ങുമ്പോൾ ഈ ചെക്കൻ കൈത്തണ്ട കൊണ്ട് എന്നെ കൊരുത്തു പിടിച്ചിരുന്നു. ഒരു ഓട്ടോയിൽ അയാൾ എന്നെയും കൊണ്ട് കയറി. തിരികെ തീയേറ്ററിലേക്ക്. സിനിമ പകുതിയാകാറായിട്ടുണ്ടായിരിക്കും. അപ്പോൾ ഫിലിം കാണാനുള്ള മാനസികാവസ്ഥ എനിക്കില്ലായിരുന്നു. പയ്യൻ എന്നെ ഗേറ്റിൽ നിർത്തി, ബൈക്ക് കൂട്ടത്തിൽ നിന്ന് പണിപ്പെട്ട് പുറത്തെടുത്തു. എരപ്പിച്ച് എന്റെ മുന്നിൽ വന്നു. ഇപ്പോഴാണവൻ എന്നോട് മിണ്ടുന്നത്. അതും കേറ് എന്ന ഒറ്റ വാക്ക്. നഗരത്തിനുള്ളിൽ തന്നെ, കുത്തനെ ഇറങ്ങുന്ന ഒരു റോഡിൽക്കൂടി ഒരു വീട്ടിലേക്ക്. പുരയിടം കണ്ടാൽ ഗ്രാമമെന്ന് തോന്നും. താഴെ അടച്ചിട്ടിരിക്കുന്നു. വശത്തുള്ള കോണിയിലേറി ഒന്നാം നിലയിലേക്ക് എത്തി.

രണ്ട് ബെഡ് റൂം ഉള്ള വീടാണ്. എന്തായാലും അത് അവന്റെ കുടുംബം താമസിക്കുന്ന വീടാണെന്ന് തോന്നുന്നില്ല. ഹാളിൽ തന്നെയുള്ള ഒരു കൊച്ചു കട്ടിലിലാണവന്റെ കിടപ്പ്. ബെഡ് റൂമിലൊന്നിൽ രണ്ടു പായ നിവർന്ന് കിടക്കുന്നുണ്ടായിരുന്നു. ഒന്നിൽ തലയിണയുണ്ട്. മറ്റേതിൽ കുറച്ച് പുസ്തകങ്ങൾ മേലെ തുണിയിട്ട് തലയിണ ആക്കിയിരിക്കുന്നു. ഒരു പടുകൂറ്റൻ എൽ.സി.ഡി ഹോൾ ചുമരിൽ തറച്ചിട്ടുണ്ട്. പാമ്പ് ഉറയൂരിക്കളഞ്ഞ പോലെ ഒരു ജീൻസും ടീഷർട്ടും തറയിൽ അലക്ഷ്യമായി കിടക്കുന്നു. സെറ്റിക്കു മുന്നിലെ ടീപ്പോയിമേൽ മൂന്ന് ഗ്ലാസും തലേ ദിവസത്തെ ആഹാരത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ രണ്ടു പ്ലേറ്റുമുണ്ട്. അതിൽ ഉറുമ്പുകൾ വന്നു തുടങ്ങിയിരിക്കുന്നു.

എന്നോട് ഇരിക്കാൻ കൈ ചൂണ്ടി. ചൂണ്ടിയത് കട്ടിലിലേക്കായതിനാൽ അതിൽ ഇരുന്നു.കട്ടിലിൽ അലക്ഷ്യമായി പുസ്തകങ്ങളും മറ്റും കിടക്കുന്നുണ്ട്.

അത്രയും നേരം ഞാൻ വിചാരിച്ചത്, പയ്യൻ പകരം വീട്ടാൻ ഒരുങ്ങുകയാണ് എന്നാണ്. ചെയ്തത് കടന്നു പോയി എന്ന നിലപാടിൽ ഞാൻ എപ്പോഴേ എത്തിയിരുന്നു. ടീപ്പോയിയിൽ ഇരിക്കുന്ന ഗ്ലാസുകളിൽ നിന്ന് രണ്ടെണ്ണം എടുത്ത് അയാൾ കിച്ചണിൽ പോയി, സോപ്പുപതപ്പിച്ച് അവ വൃത്തിയായി കഴുകി, കമിഴ്ത്തി കുടഞ്ഞ് കുടഞ്ഞ് ഉണക്കി വീണ്ടും ടീപ്പോയിൽ വച്ചു. ഉറുമ്പു കയറിയ പ്ലേറ്റ് കണ്ട് ഒന്നാലോചിച്ച് അവ രണ്ടും എടുത്ത് ശബ്ദത്തോട് സിങ്കിലേക്കിട്ട് വെള്ളം തുറന്നിട്ടു. കിച്ചണിൽ നിന്നൊരു തുണി നനച്ച് പിഴിഞ്ഞ് ടീപ്പോയിലെ ഉറുമ്പുകളേയും അഴുക്കിനേയും നന്നായി തുടച്ച് മാറ്റി. കട്ടിലിനടിയിൽ നിന്ന് ഒരു പുതിയ റം ബോട്ടിൽ എടുത്ത് ടീപ്പോയിൽ വച്ചു.

ഹാളിൽ തന്നെയുള്ള ഫ്രിഡ്ജ് തുറന്നപ്പോൾ എല്ലാ വൃത്തികേടുകളും മരവിപ്പിച്ച് വച്ചിരിക്കുന്നതായി കാണപ്പെട്ടു. അതിൽ നിന്ന് ട്രോപ്പിക്കാനോ എന്ന ജ്യൂസിന്റെ വലിയ ചതുരൻ കടലാസ് പെട്ടി എടുത്തു അയാൾ. ഓറഞ്ച് കോക്കോനട്ട് എന്ന ഫ്ലേവർ. നാരങ്ങയും നാളികേരവും! ഇതെന്ത് കോമ്പിനേഷൻ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഭാർഗവ് രണ്ടു ഗ്ലാസുകളിൽ അരയോളം റം നിറച്ചു. ശേഷം നിറയെ ജ്യൂസ് ഒഴിച്ചു. സ്പൂൺ കൊണ്ട് കുറച്ചു നേരം അത് ഷേക്ക് ചെയ്തു.

അതൊരൊന്നാന്തരം പാനീയമായിരുന്നു. നല്ല ദാഹം. നീട്ടിയ ഗ്ലാസ് ഒറ്റവലിച്ച് കുടിച്ചു. അവനും. എന്നെ വിയർക്കാൻ തുടങ്ങിയപ്പോൾ അവനെണീറ്റ് ഫാൻ ഇട്ടു. നിറയെ പൊടിപിടിച്ച് തവിട്ട് നിറമായ ഫാൻ വെളുത്ത വൃത്തമായി.

ബെഡിൽ കിടന്നിരുന്ന കാലിഡോസ്കോപ്പ് എന്ന ഡിവിഡി, അത് പൊട്ടിച്ചിട്ടില്ലായിരുന്നു, ഞാൻ അതെടുത്ത് നോക്കുമ്പോൾ, പയ്യൻ ബുക്ക് ഷെൽഫിലേക്ക് നോക്കി. അവിടെ സാംസ്കാരികമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന ചിത്രം. ഡിവിഡിയിലെ, ഭാർഗവ് രാമൻ എന്ന പേരിലേക്കും ഫോട്ടോവിലേക്കും പയ്യന്റെ മുഖത്തേക്കും മാറിമാറിയുള്ള എന്റെ നോട്ടം കണ്ടപ്പോൾ അവൻ മുഖഭാവം കൊണ്ട്, യെസ് എന്ന് പറഞ്ഞു.

ആഹാ. യൂട്യൂബിൽ കണ്ടിട്ടുണ്ട്. നല്ല വർക്ക്. ചെറിയ റാഷാമോൺ മണമുണ്ടെങ്കിലും.”
ഭാർഗ്ഗവ് ഒന്ന് സ്തബ്ധനായെന്ന് തോന്നി. പിന്നെ പറഞ്ഞു:
മാർക്കറ്റ് സെറ്റിട്ടതാണ്.” അതെനിക്ക് പുതിയ അറിവായിരുന്നു. അത് കാണുമ്പോൾ അത്ഭുതപ്പെട്ടിരുന്നു. ചാല പോലെ ഒരു ബിസി മാർക്കറ്റിൽ, ഷൂട്ട് എങ്ങനെ സാധിച്ചെന്ന്. അതും നാലുതവണ ഒരേ രംഗങ്ങൾ, വ്യത്യസ്ത ആംഗിളുകളിൽ. ഞാൻ അവനെ കുറച്ച് ആരാധനയോടെ നോക്കി.

ഒരിക്കൽ പ്രവാസജീവിതത്തിനിടയിൽ കൂട്ടുകാരൻ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയതാണ് സിനിമയ്ക്ക്. തീയറ്റർ ഒന്നുമല്ലായിരുന്നു. ഒരു കൾച്ചറൽ സെൻ‌ട്രൽ. കളർ ഓഫ് പാരഡൈസ്. അതു വരെ ഞാൻ എല്ലാ സിനിമകളും വിടാതെ കാണുന്ന ഒരുത്തൻ മാത്രമായിരുന്നു. ആർട്ട് സിനിമകളെ അവജ്ഞയോടെ കണ്ടിരുന്നവൻ. പക്ഷേ അന്ന് ആ സിനിമ എന്നെ മാറ്റിമറിച്ചു.

അപ്പോൾ അവൻ സിഗററ്റ് എടുത്ത് തൈരു കടയുന്ന മാതിരി ഇരുകൈകളിലും ഇട്ട് ഉരുട്ടുകയായിരുന്നു. സ്ഥിരം വലിക്കാരനല്ലെങ്കിലും ഉള്ളിലെ റമ്മിന്റെ ചൂടിൽ എനിക്ക് പുകയ്ക്കണമെന്ന് തോന്നി. അവൻ ടീപ്പോയിമേൽ മാഗസിൻ തുറന്ന് വച്ച് അതിലേക്ക് സിഗററ്റ്പുകയില ഉലർത്തിയിട്ടു. അവ കാറ്റിൽ പറക്കാൻ തുടങ്ങിയപ്പോൾ ഞാൻ പെട്ടന്നെണീറ്റ് ഫാൻ ഓഫ് ചെയ്തു.

ഭാർഗവ് എൽ.സി.ഡി യുടെ പിറകിൽ നിന്ന് ഒരു പൊതിയെടുത്തു. അതിനുള്ളിൽ ഭദ്രമായി മടക്കി പൊതിഞ്ഞു വച്ച കടലാസ് തുറന്ന് ചെറിയൊരു പിടി വിരലുകൾ കൊണ്ടെടുത്ത് ഉള്ളം കയ്യിലിട്ടു അമർത്തി ചൂടാക്കി. അനന്തരം, സിഗററ്റിന്റെ പുകയില കുറച്ച് വകഞ്ഞു മാറ്റി തറയിലേക്കിട്ടു. ബാക്കിവന്നതിൽ ചൂടാക്കിയ തരികൾ കലർത്തി ഞെരടി. കലാകാരന്റെ പാടവത്തോടെ ഒഴിഞ്ഞ സിഗററ്റ് കുഴലിലേക്ക് അത് നിക്ഷേപിച്ചു. വിരലുകൾകൊണ്ട് അമർത്തിയും കുലുക്കിയും സിഗററ്റിനെ പുനർനിർമ്മിച്ചു. സിഗററ്റ് കത്തിച്ച് ഒരു ചെറിയ പുക എടുത്ത്, ഉള്ളിലിട്ട്, തല സ്വയം ഒന്ന് വെട്ടിച്ച് കൂട്ട് നന്നായി എന്ന് സ്വയം അംഗീകരിച്ചു. പിന്നീട് നീണ്ട മൂന്ന് പുകകൾ.

സെറ്റിയിൽ ചാരി ഇരുന്ന് അവൻ സിഗററ്റ് എനിക്ക് നീട്ടി. ഒട്ടും മടിക്കാതെ ഞാൻ വാങ്ങി. നീണ്ട മൂന്നോ നാലോ പുക എടുത്തു. എരിവുള്ള ബീഫ് കറി കഴിക്കുന്ന സുഖം. പുക ഞാൻ പുറത്തേക്ക് വിടാൻ ശ്രമിച്ചില്ല. എങ്കിലും ഉള്ളിലൊടുങ്ങി തീരാൻ കഴിയാത്ത അല്പം പുക വായിലൂടെയും മൂക്കിലൂടെയും പുറത്ത് വന്നു.

മാറി മാറി വലിച്ച് ഞങ്ങൾ അത് തീർത്തു.

അടിസ്ഥാനപരമായി ഞാൻ ഒരു വൃത്തിക്കാരനാണ്. ഇവന്റെ സ്ഥലത്ത് കേറിയത് മുതൽ എനിക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല.

പക്ഷേ, ഈ പുക മാന്ത്രികനാണ്. മന്ത്രവടി വീശി വിളപ്പിൽശാലയെ ശംഖുമുഖമാക്കുന്ന മാന്ത്രികൻ. ഞാൻ ഇരിക്കുന്നതിപ്പോൾ പറുദീസയിലാണെന്നെനിക്ക് തോന്നി.
ആദ്യമായിട്ടൊന്നുമല്ല ഞാൻ ഈ നീലപ്പുക മിഴുങ്ങന്നത്. നാലോ അഞ്ചോ വട്ടം പരീക്ഷിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത് ഉമ്മവീട്ടിൽ പോയപ്പോ അമ്മാവന്റെ കൂട്ടുകാരുടെ കൂടെ. അമ്മാവനും ഞാനും സമപ്രായം. അന്നവിടെ അമ്പലത്തിൽ ഉത്സവമായിരുന്നു. രസമായിരുന്നു. പുക കേറിയപ്പോൾ കൂട്ടത്തിലൊരുവന് എഴുന്നെള്ളിപ്പിനു നിൽക്കുന്ന ആന അവനെയാണ് നോക്കുന്നതെന്ന് സംശയം! നോട്ടം ശരിയല്ല പോലും. അഹങ്കാരിയാണ് ആന. അവന് ആനയെ ചവുട്ടിയെ മതിയാവൂ. വയലന്റായി. അവസാനം ആനയുടെ പിറകിൽ പോയി ആനപാപ്പാനു ഒരു നീലച്ചടയൻ ബീഡി ഓഫർ ചെയ്തപ്പോ പിറകിൽ നിന്ന് പതുക്കെ ആനയുടെ കാലിൽ ചെറിയൊരു ചവിട്ട് അനുവദിച്ചു.

തറയിൽ നിറയെ നേർത്ത മഞ്ഞുപോലെ നീലപ്പുക ഓടി നടക്കുന്ന ആ പറുദീസയിലിരുന്ന് അപ്പോൾ ഭാർഗവ് രാമൻ പറഞ്ഞു:

ചേട്ടന് എന്തോ പറായാനുണ്ട്. പറ.”

ഈ പുക റെക്കോഡ് പ്ലയറിൽ സ്റ്റെക്കായ ഹെഡ് പോലെയാണ്. ഒറ്റ പ്രവർത്തിയിൽ തന്നെ കുറ്റയടിപ്പിക്കും. ഇവിടെ എന്നെ അത് പറച്ചിലിലേക്കും ഭാർഗവനെ കേൾക്കലിലേക്കും തെന്നി വീഴ്ത്തി.

ഭാർഗവാ, നീ കാണുന്നുണ്ടോ? സർവ്വവും നീലമയമാണ്. നീലയാണ് ഏറ്റവും ഊഷ്മളമായ നിറം. ഹ ഹ. പ്രയോഗത്തിലെ വൈകല്യം നോക്ക്. തണുത്തുറഞ്ഞ നാട്ടിൽ സായ്പ് നടത്തുന്ന പ്രയോഗം. വാമസ്റ്റ് വെൽകം! ചൂടിലുരുകുന്ന നമ്മളും പറയുന്നു. ഊഷ്മളമായ സ്വാഗതം! ഹ ഹ.

ഭാർഗവാ, നിനക്ക് ഭാവിയുണ്ട്. നീ മികച്ച സംവിധായകനാകും. ഞാനൊരു കഥ തരാം. എന്റെ കഥ. തിരക്കഥയും നമുക്ക് ചേർന്നെഴുതാം. നിന്റെ പേരു വച്ചോ. ഡയലോഗ് വേണം നായകന്. പക്ഷേ, നായകനെ കാണിക്കരുത്. അവന്റെ കണ്ണുകൾ സമം ക്യാമറ. നല്ല ക്രാഫ്റ്റാകും. ബെറ്റ്. കളർ ഓഫ് പാരഡൈസിൽ ആ കണ്ണുകാണാത്ത ചെറുക്കൻ കൊണ്ടുപോകാൻ ആരും വരാത്ത വിഷമത്തിൽ ബഞ്ചിലിരിക്കുമ്പോൾ ഒരു നിമിഷം ക്യാമറ അവനെ ഒന്ന് നോക്കുന്നുണ്ട്. ആ നോട്ടം അവന്റെ അച്ഛന്റെ കണ്ണു കൊണ്ടായിരുന്നു. നീ അത് പഠിച്ചോ ഭാർഗവാ. ആ ഷോട്ടെടുത്തത് എങ്ങിനെയാണെന്ന്.

ശരി. അതു പോട്ടെ.

നീ പ്രവാസീ പ്രവാസീന്ന് കേട്ടിട്ടുണ്ടോ? തെറ്റാണ് ആ വാക്ക്. അതിന്റെ അർത്ഥം കുറേ തിരഞ്ഞിട്ടുണ്ട്. വിവരമുള്ളവരോട് ചോദിച്ചിട്ടുണ്ട്. പലരും പലതരത്തിൽ പറഞ്ഞു തന്നിട്ടുണ്ട്. പ്രവാസിയെ പറ്റി പറയാൻ ഏറ്റവും യോഗ്യനായ ബാബു ഭരദ്വാജിനോട് ചോദിച്ചു, ഒരിക്കൽ. മറ്റേ അശ്വമേധത്തിന്റെ കൂടെ ജഡ്ജിയായി ഫാറോക്ക് കോളേജിൽ വന്നപ്പോ. പുള്ളി താടി ചൊറിഞ്ഞു ചിരിച്ചു. കുറെ പൈസ ഉണ്ടാക്കാൻ വേണ്ടി അന്യനാട് തെണ്ടുന്നവൻ പ്രവാസിയാകില്ലെന്ന് അന്നേരം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായ പേരറിയാത്ത ബുദ്ധിജീവി പറഞ്ഞു. സ്വമേധയാ വിസ അടിപ്പിച്ച് പണമരം കുലുക്കാൻ അന്യനാട്ടിൽ പോകുന്നവൻ എങ്ങനെ പ്രവാസിയാകും എന്നാണ് വാദം. നമ്മടെ ബുദ്ധിജീവികളെ സമ്മതിക്കണം. പ്രവാസത്തിന്റെ പൊളിറ്റിക്കൽ റീസൺ ചിന്തിക്കാത്ത വിഡ്ഡികൾ. അല്ലെങ്കീത്തന്നെ ഭൂപടങ്ങളല്ലേ പ്രവാസിയെ സൃഷ്ടിച്ചത്? അതിർത്തി, പാസ്പോർട്ട്, വിസ... ഫക്ക്... നീ ക്ഷമിക്ക്.

ഞങ്ങൾ, എന്നു പറഞ്ഞാൽ ഞാൻ, എന്റെ ഭാര്യ സുഹ്റ, മോൻ ദീപക്, മോൾ ജാസ്മിൻ, വീണ്ടും സൂരജ്. നീയെന്തിനാ നോക്കുന്നത്? സുൽഫിക്കറിന്റെയും സുഹ്‌റയുടെയും മക്കൾക്ക് ഈ പേരുകൾ? ഇക്കാര്യത്തിൽ ഞാൻ ഇന്തോനേഷ്യക്കാരുടെ കൂടെയാണ്. ഒരു പേരിലെന്തിരിക്കുന്നു എന്ന് പണ്ടെഴുതിയ ആൾ ഇന്നുണ്ടെങ്കിൽ, ഒരു പേരിൽ പലതുമുണ്ടെന്ന് തിരുത്തിയേനെ. ഇല്ലേ? ഹ ഹ ഹ. നിനക്ക് ചിരിവരുന്നില്ലെ? മനുഷ്യനും തീവ്രവാദിക്കും ഇടയിലെ ദൂരമാകുന്നു പേര്.....

ഏകദേശം പത്ത് വർഷത്തോളം ഞാൻ അവിടെയായിരുന്നു. കണ്ണുതുറന്നടയുമ്പോൾ മുഖച്ഛായ മാറുന്ന നാട്ടിൽ. വികസനം! പിന്നെയും ഞാൻ പറയട്ടെ, ഫക്ക്!

കല്യാണം കഴിഞ്ഞ ഉടനെ ഞാൻ സുഹ്‌റയേയും പ്രവാസിയാക്കി. ടീച്ചറായിരുന്നു. അവിടെയൊരു സ്കൂളിൽ. ഞാനവിടെ ഇലക്ട്രിസ്റ്റിയിൽ എഞ്ചിനിയറും. ഞാൻ കൂടെ ഉണ്ടെങ്കീ ഏതു കാടും, ഏതു മേടും, ഏതു മരുഭൂമിയും അവൾക്ക് സ്വർഗ്ഗതുല്യമാണെന്ന് അന്നൊക്കെ അവൾ പറയുമായിരുന്നു. നല്ല പെണ്ണാണ് സുഹ്‌റ.

ഭാർഗവാ, നമ്മുടെ സിനിമയിൽ മരുഭൂമിയിലെ സൂര്യോദയം വേണം. രാവിലെ നേരത്തെ ഇറങ്ങും. ഞാനും സുഹറയും പിള്ളേരും. ചിലപ്പോഴൊക്കെ കവി മഹമ്മൂദ് ദർവേശും ഭാര്യയും ഉണ്ടാകും. മറ്റേ ദർവേശല്ല. അയാളുടെ പേരുള്ള സാദാ കവി. മെയിൻ റോഡിൽ അരമണിക്കൂർ പോയി കിഴക്കോട്ട് മരുഭൂമിയിലേക്ക് കടൽ‌പ്പാലം കണക്കെ നീണ്ടവസാനിക്കുന്ന ഒരു റോഡിൽ കടക്കണം. അതവസാനിക്കുന്നിടത്ത് കസേരകളിട്ട് ഇരിക്കും. ഒരു ഫ്ലാസ്ക് നിറയെ കട്ടൻ ചായയും നല്ല മിന്റ് ഫ്ലേവർ ഹുക്കയുമായി. സൂര്യൻ ഫെയ്‌ഡ് ഇൻ ആയി നമ്മളെ കാണാൻ ഇങ്ങുവരും.

രണ്ടു മക്കൾ മതിയെന്നായിരുന്നു വെപ്പ്. പക്ഷേ, അവടെ പ്രസവം നിർത്തണ ഏർപ്പാട് പറ്റൂല്ല. നാട്ടിൽ വരുമ്പോൾ ചെയ്യാം എന്ന് വിചാരിച്ച് ഞങ്ങൾ നിയന്ത്രിച്ചു. നിയന്ത്രണങ്ങൾക്ക് ഉണ്ടല്ലോ ഒരു തെറ്റാനുള്ള വെമ്പൽ. ഇറാൻ സിനിമകൾ ക്ലാസിക്ക് ആകാൻ കാരണം നിയന്ത്രണങ്ങളാണ് എന്ന് പറഞ്ഞാൽ നീ അംഗീകരിക്കണം.

ശരി. ഒരിക്കൽ തെറ്റി. അന്ന് സുഹ്‌റയ്ക്ക് പനിയായിരുന്നു. 12 മണിക്കൂർ തുടർച്ചയായി മഴപെയ്തു. മരുഭൂമിയിലെ നിർമ്മാണങ്ങൾ മഴയെ പരിഗണിക്കാറില്ലല്ലോ? റോഡുകൾ മുഴുവൻ പുഴകളായി. ഭാഗ്യത്തിന് ഇറങ്ങിയ ഉടനെ വശപ്പിശക് തോന്നിയ ഞാൻ കാർ തിരിച്ച് വീട്ടിലെത്തി. 10 മണിക്കൂറുകളോളം എത്രയോ പേർ റോഡിൽ പെട്ടുപോയി അന്ന്.

സുഹ്‌റ അന്ന് പനിച്ച് അവധിയിലായിരുന്നു. പിള്ളേർ സ്കൂളിലും പെട്ടുപോയി.

നീ കല്യാണം കഴിച്ചിട്ടില്ലല്ലോ? അല്ലെങ്കിൽ വേണ്ട, പനിയുള്ള പെണ്ണിനെ നീ പ്രാപിച്ചിട്ടുണ്ടോ? തീ മണക്കുന്ന രതി! ആ തീ വിഴുങ്ങി ഞാനവളെ വിയർപ്പിൽ തണുപ്പിച്ചു.

സെക്സ് സീനുകൾ എടുക്കാൻ നിനക്കറിയുമോ? ഭാർഗവാ, മജീദി മജീദിയുടെ ബാരാൻ കണ്ടിട്ടില്ലേ? ആ അഫ്‌ഗാൻ പെണ്ണ് അതിൽ അവസാനം പിക്കപ്പിലേക്ക് കേറുമ്പോ ഒരു കാൽ ചെളിയിൽ താഴും. ചെരുപ്പ് അവിടെ പെട്ടുപോകും. നായകൻ ചെക്കൻ അപ്പോൾ ചെരുപ്പെടുത്ത് ചെളി തുടച്ച് അവൾക്ക് മുന്നിലേക്കിട്ട് കൊടുക്കും. പെൺകുട്ടി പിന്നെ ചെരുപ്പിൽ കാൽ കയറ്റുന്ന ഷോട്ടുണ്ട്. പിന്നെ വണ്ടി അകന്നു പോകുമ്പോൾ, ആ ചെരുപ്പ് താഴ്ന്ന കുഴിയിൽ കുറേശ്ശെ മഴ വീണ് അത് നിറയുന്ന ക്ലോസപ്പ്. ഇതിലും നന്നായി രതി എടുക്കാൻ ഏത് ഓസ്കാർ സംവിധായകനും പറ്റില്ല.

നമ്മുടെ സിനിമയിൽ ഈ പനിച്ചൂട് വരണം. നീ വരുത്തണം. കേട്ടല്ലോ? ആലോചിക്ക്. നിനക്ക് പറ്റും.

പറഞ്ഞു വന്നത്, ഞങ്ങൾ രഹസ്യമായി പനിക്കുട്ടൻ എന്ന് വിളിക്കുന്ന സൂരജ് ജനിച്ചതങ്ങനെയാണ്.

അവന് ഒരു പത്തുമാസം പ്രായമുള്ളപ്പോഴാണ്. ഞാനും പിള്ളേരും ഹാളിലായിരുന്നു. സുഹ്‌റ അടുക്കളയിലും. സൂരജ് മോൻ കട്ടിലിൽ ഉറങ്ങുകയായിരുന്നു. രാത്രി പത്ത് മണി ആയിക്കാണണം. ചെക്കന്റെ വലിയ കരച്ചിൽ കേട്ടു. കട്ടിലിൽ നിന്ന് വീണതാണ്. ഭയങ്കരകരച്ചിൽ. തലയിടിച്ചാണ് വീണതെന്ന് തോന്നുന്നു. പക്ഷേ മുഴച്ചിട്ടൊന്നുമുണ്ടായിരുന്നില്ല. ഏറെ നേരം വേണ്ടി വന്നു കരച്ചിൽ മാറാൻ. ഇതിനിടയിൽ, ആണല്ലേ, ഞാൻ സുഹ്‌റയെ കുറേ വഴക്കും പറഞ്ഞു. ശ്രദ്ധ ഇല്ലാഞ്ഞിട്ടാണെന്ന്. നീ നോക്കണം ഭാർഗവാ. അടുക്കളയിൽ അവൾ ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കുന്നു. ഞാൻ ചുമ്മാ ഇരുന്ന് ടിവി കാണുന്നു. എന്നിട്ടും കുറ്റം അവൾക്ക്.

കുഞ്ഞ് പിന്നെ എന്റെ മടിയിലിരുന്ന് ചിരിച്ചു തുടങ്ങി.

പക്ഷേ ഭാർഗവാ. രാവിലെ ഞാനുണരുന്നത് സുഹ്‌റയുടെ അലറിക്കരച്ചിൽ കേട്ടിട്ടാണ്. പനിക്കുട്ടൻ മരവിച്ചുപോയിരുന്നു. എങ്ങനെ ഞങ്ങൾ ആശുപത്രിയിലെത്തി എന്ന് നീ ചോദിക്കരുത്. എനിക്കതോർമ്മയില്ല.

ഒന്നു കൂടി ഒഴിക്കാമോ ഭാർഗവാ. അതേ അളവിൽ.

ശരി. നീ ഇനി ഞെട്ടരുത്. ആ ഗവണ്മെന്റ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ വരാന്തയിൽ വച്ച് ഒരു പിതാവും ഒരു മാതാവും അറസ്റ്റ് ചെയ്യപ്പെടുന്നു. കുറ്റം, കൊലപാതകം. സ്വന്തം കുഞ്ഞിനെ!

നീ ഒഴിച്ചോ. നിർത്തണ്ട. അളവ് തെറ്റരുത്. ആ ഫിഫ്റ്റി ഫിഫ്റ്റിയാണ് നിന്റെ കോൿടെയിലിന്റെ രഹസ്യം. ഉറപ്പ്.

നേരെ ലോക്കപ്പിൽ. ഉച്ചയ്ക്ക് മുമ്പേ ജയിലിൽ. ഞാൻ ആൺ ജെയിലിലും അവൾ പെൺ ജയിലിലും.

നീ ഓർക്കണം ഭാർഗവാ. ഒരു കുഞ്ഞ് മരിച്ച് കിടക്കുന്നു. മറ്റു രണ്ടു കൊച്ചു കുട്ടികൾ വീട്ടിൽ ഒറ്റയ്ക്ക്. ഇതിനിടയിൽ പോലീസ് വണ്ടിയിൽ ലോക്കപ്പിലേക്ക് കൊണ്ടു പോകുമ്പോൾ ഫോൺ വിളിക്കാൻ അനുവദിച്ചു. അത്രയും ഭാഗ്യം.

പിന്നെ, ഈ സിനിമയിൽ പെൺ ജെയിൽ കാണിക്കണ്ട. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുന്ന സുഹ്‌റയെ കാണിച്ചാൽ മതി. ഓരോ ഫ്രെയിമും ആ ഫ്രെയിം മാത്രമല്ലല്ലോ? ഫ്രെയിമിൽ ഒരിക്കലും വരാത്ത പെൺ ജെയിൽ, കൈ പിറകിൽ വിലങ്ങിട്ട്, കാലിൽ മെലിഞ്ഞ സ്റ്റീൽ ചങ്ങലയിട്ട്, പോലീസ് ബസ്സിൽ നിന്നറങ്ങി ഏന്തിയേന്തി നടന്നു വരുന്ന സുഹ്‌റയിൽക്കൂടി എല്ലാവരും കാണണം. അത് നിന്റെ മിടുക്ക്.

ആൺജെയിൽ ഞാൻ വരച്ചു തരാം. നമുക്ക് സെറ്റിടാം.
ജഡ്ജി ഒരു ചോദ്യമേ ചോദിക്കൂ. കുറ്റം സമ്മതിക്കുന്നോ ഇല്ലയോ? യെസ് ഓർ നോ മതി. വിശദീകരണം സാധ്യമല്ല. പരിഭാഷകൻ ഉണ്ട്. മലയാളി. അയാൾ എന്നോട് മലയാളത്തിൽ, കുറ്റം സമ്മതിക്കുന്നോ ഇല്ലയോ എന്ന്.

എന്ത് കുറ്റം? ഞങ്ങളുടെ കൊച്ചിനെ കൊന്ന കുറ്റമോ? ഞാൻ ചോദിച്ചു. പരിഭാഷകൻ മലയാളി നിസംഗനായി പിന്മാറി നേരെ എതിരെ കൂട്ടിൽ നിൽക്കുന്ന സുഹ്‌റയുടെ അടുത്ത് ചെന്ന് ചോദ്യം ആവർത്തിച്ചു. അവൾ എന്തു കേൾക്കാൻ. അമ്പത്തഞ്ചു കിലോ ഇറച്ചി മാത്രമായിരുന്നു അപ്പോൾ സുഹ്‌റ.

തിരിച്ച് ജയിലിലേക്ക്. അതൊരു പതിനേഴാം തിയതിയായിരുന്നു. ഭാർഗവാ പിന്നീട് എല്ലാ പതിനേഴാം തിയതിയും ആവർത്തിക്കപ്പെട്ടു. സൂരജ് മോനെ കൊന്ന കുറ്റം സമ്മതിക്കാൻ!

ജയിൽ ഒരു പാഠശാലയാണ്. അത് ഞാൻ പിന്നെ പറഞ്ഞുതരാം. ആറു തവണ ഈ പതിനേഴാം തിയതികൾ ആവർത്തിക്കപ്പെട്ടപ്പോഴേക്കും ഞാൻ പഠിച്ചു പോയിരുന്നു.

ആദ്യം കുറ്റം സമ്മതിക്കണം. എന്നാലെ ശിക്ഷ വിധിക്കൂ. ശിക്ഷ വിധിച്ചാലേ അപ്പീലിനു പോകാൻ പറ്റൂ. സ്നേഹതീരം എന്നൊരു ഒറ്റയാൾ സംഘടനയുണ്ട്. ഒരു ഏകാംഗപ്രസ്ഥാനം. തോമസ് ചെറിയാൻ. ബിസിനസ് കാരനാണ്. പൂജനീയനായ വ്യക്തി. കൊട്ടിഘോഷിച്ചല്ല ഒന്നും ചെയ്യുന്നത്. അതുകൊണ്ട് അധികമാരും അറിയില്ല. കാരണമില്ലാതെ അവിടെ ജയിലിൽ കിടക്കുന്ന ആൾക്കാരെ സഹായിക്കുന്ന മഹാൻ.

പുള്ളി എന്നെ വന്ന് കണ്ടു. കുറ്റം സമ്മതിച്ചാൽ മതി എന്ന്. ബാക്കിയെല്ലാം പുള്ളി നോക്കുമത്രേ. മൂന്ന് തവണ അദ്ദേഹം വന്നു എന്റെ മനസ് മാറ്റാൻ.

അങ്ങനെ ഏഴാമത്തെ പതിനേഴാം തിയതി ഞാൻ സമ്മതിച്ചു. യെസ്. ഞാനാണത് ചെയ്തത്. പരിഭാഷകൻ അലീക്കാ അത് തർജ്ജമ ചെയ്തു ജഡ്ജിയോട്. അലീക്കാക്കും ആശ്വാസം, ജഡ്ജിക്കും ആശ്വാസം.

ഭാർഗവാ, അന്നേരം എതിരെയുള്ള പ്രതിക്കൂടിൽ നിന്ന് സുഹ്‌റ എന്നെ ഒരു നോട്ടം നോക്കി. തെറ്റ്. എന്നെയല്ല നോക്കിയത്, എന്നിൽക്കൂടി ആ നോട്ടം തുളഞ്ഞു പോയിരുന്നു. തിരക്കഥയിൽ ഞാൻ അത് ഇങ്ങനെ എഴുതും. നോട്ട് ലുക്കിംഗ് അറ്റ് ഹിം. ബട്ട് ലൂക്കിംഗ് ത്രൂ ഹിം. പിടിക്കേണ്ടത് നിന്റെ ചുമതല. നോട്ടം മാത്രമേ ഉള്ളൂ. ലക്ഷ്യസ്ഥാനമായ നായകൻ കാമറായാണ്. നിനക്കൊരു ചലഞ്ചാണ്.

വിധി അടുത്ത നിമിഷം വന്നു. ശരിക്കും വിധി! രണ്ടരവർഷം ജയിൽ‌വാസം. പിന്നെ നാടുകടത്തൽ.

എന്റെ ഭാർഗവാ, അടുത്ത ദിവസം ചെറിയാൻ സാർ വന്നു. ഇനി കേൾക്കുമ്പോൾ നീ ഞെട്ടരുത്. പുള്ളി കുറേ പേപ്പറുകളുമായാണ് വന്നത്. ഒരു സ്വദേശി വക്കീലുമുണ്ട് കൂടെ.

ഞങ്ങളെ വെറുതെ വിടാൻ പോകുന്നു. തികച്ചും നിസാരമാണ് നടപടികൾ.

കൊല്ലപ്പെട്ട കുട്ടിയുടെ ഉടമസ്ഥർക്ക്, കൊന്നവർ നിയമപ്രകാരമുള്ള തുക നൽകി. അങ്ങനെ അവർ കൊലപാതകികളോട് ക്ഷമിച്ചു. അപ്പോൾ കുറ്റം ഇല്ലാതാകുന്നു.

നീയെന്താ ഭാർഗവാ, വാ തുറന്നിരിക്കുന്നത്?

കുട്ടിയുടെ ഉടമസ്ഥരായ ഞങ്ങൾ, കുട്ടിയെ കൊന്ന ഞങ്ങളോട് ക്ഷമിച്ചിരിക്കുന്നു!!! പണം വാങ്ങി പൊരുത്തപ്പെട്ടിരിക്കുന്നു. രണ്ടൊപ്പ് കൂടുതലിടണം. ഒപ്പിടാനാണോ വിഷമം. ഞാൻ ഇട്ടു. അറബി വക്കീൽ കൈ വച്ചിടത്തൊക്കെ ഇട്ടു. മഷി പുരട്ടിയ തന്തവിരലുകൊണ്ടും കുറെ അമർത്തി.

സുഹ്‌റയും അങ്ങനെ ചെയ്തിട്ടുണ്ട്. ഉണ്ടാകണം. ഇതുവരെ ഞാൻ ചോദിച്ചിട്ടില്ല.

നീ വിശ്വസിക്കുമോ? ഏഴാം ദിവസം ഒരു പോലീസ് വണ്ടി വിമാനത്തിന്റെ അടുത്ത് വരെ എത്തി. തോമസ് ചെറിയാൻ ജയിലിലെത്തിച്ച പുതിയ വസ്ത്രങ്ങളിട്ട്, യാത്രക്കാർ കേറുന്നതിന് മുമ്പേ ഞങ്ങളെ കേറ്റി ഇരുത്തി. ഒരക്ഷരം സുഹ്‌റ എന്നോട് മിണ്ടിയില്ല. അവൾ എന്റെ മടിയിൽ കിടന്നാണ് കരിപ്പൂർ വരെ എത്തിയത്.
മക്കളും, സഹോദരങ്ങളും, മാതാപിതാക്കളും എത്തിയിരുന്നു എയർപ്പോർട്ടിൽ. കാലം ഇതായിരുന്നില്ല, അല്ലെങ്കിൽ ലൈവ് ഷോയിൽ അഭിനയിക്കേണ്ടി വന്നേനെ! വണ്ടി എയർപ്പോർട്ട് വിട്ട് കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ നിർത്തിച്ചു. റോഡിൽ നിന്ന് വശത്തുള്ള ചെമ്മണ്ണും ചരലും നിറഞ്ഞ മൈതാനത്തേക്ക് നടന്നു.

നീ നമ്മുടെ മണ്ണിനെ ചുംബിച്ചിട്ടുണ്ടോ?

ഞാൻ മുട്ടു കുത്തി.

അന്ന് മുതൽ എനിക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്ന് എല്ലാവരും പറയുന്നു. ശരിയാണ്.

മണ്ണിൽ കമിഴ്ന്ന് കിടന്ന് കരഞ്ഞ ഞാൻ പിന്നെ മലർന്നു കിടന്നു. എനിക്ക് ആകാശം കാണണമായിരുന്നു.

നീ വിശ്വസിക്കില്ല ഭാർഗവാ. എന്റെ തൊട്ടടുത്ത് സുഹ്‌റ ഉണ്ടായിരുന്നു അപ്പോൾ. അവൾ സന്ദേഹത്തോടെ എന്നെ നോക്കുകയാണ്. അവളുടെ മുകളിൽ കുടചൂടിയ പോലെ ആകാശം.

ആകാശത്തിൽ ഞാൻ അതിർത്തികൾ കണ്ടില്ല. അന്നേരം ആകാശം പൂർണ്ണമായും നീലയായിരുന്നു.
*
പറഞ്ഞു പറഞ്ഞ് സുൽഫിക്കറും, കേട്ട് കേട്ട് ഭാർഗവ് രാമനും ഉറങ്ങിപ്പോയി. എണീറ്റപ്പോൾ സന്ധ്യയായിരുന്നു. കിച്ചണിലിരിക്കുന്ന പാരച്യൂട്ട് വെളിച്ചെണ്ണ സുൽഫിക്കർ ഒന്നോടെ തലയിലേക്ക് ഞെക്കിയൊഴിച്ചു. പക്ഷേ ബാത്ത് റൂമിൽ വെള്ളമില്ലായിരുന്നു. പുരയിടത്തിനു പിറകിലുള്ള കിണറിനരികെ പോയി അവർ. അവിടെ ഷെഡിൽ സൂക്ഷിച്ചിരുന്ന ബക്കറ്റും കയറുമുണ്ടായിരുന്നു. ബക്കറ്റ് തുടുപ്പിച്ച് കിണറിന്റെ അടിത്തട്ട് വരെ താഴ്ത്തി അയാൾ പത്തോളം തവണ തണുത്ത വെള്ളം സ്വന്തം തലയിലൊഴിച്ചപ്പോൾ ഭാർഗവിനും കൊതിയായി. അയാളും സ്വയം കുതിർത്തു.

എട്ടേമുക്കാലിന്റെ ഷോക്ക് തീയറ്ററിലിരിക്കുമ്പോൾ ദേശീയഗാനത്തിനായി രണ്ടുപേരും എണീറ്റു നിന്നു.


അറ്റൻഷനിൽ നിൽക്കുന്ന അയാളുടെ ഇടതു കൈയ്യിൽ അപ്പോൾ ഭാർഗവിന്റെ വലതു കൈ കോർത്തു.

Thursday, June 12, 2014

പരോൾ (ചെറുകഥ)

(ഈ കഥ നടക്കുന്ന കാലഘട്ടം 1991 ആണ്.) 
ഈ കഥ എന്റെ സ്ക്രിപ്റ്റിൽ സനൽ ശശിധരൻ ടെലിഫിലിം ആക്കി, കൈരളി ടിവിയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ടെലിഫിലിം ഇവിടെ കാണാവുന്നതാണ്http://onappathipp.blogspot.in/2009/08/blog-post_27.html )
-----------------------------------------------------

'എന്റെ കാർന്നോമാരെ, എനിക്ക്‌ പോണ്ടാ. ഞാൻ ഇവ്ടെ തന്നെ നിന്നോളാം. എന്റെ വിസ ശരിയാവല്ലേ. എന്നാ ഞാൻ കൊച്ചപ്പന്റെ കടേന്ന്‌ നൂറ്‌ എണ്ണ വാങ്ങി വിളക്കു വക്കാം.'

കണ്ണൻ കണ്ണടച്ച്‌ കൈകൂപ്പി വീണ്ടും സ്വകാര്യം പറയുകയാണ്‌. അവന്റെ പഴയ കാർന്നോമ്മാരാണ്‌ കാവില്‍ ഇരിക്കുന്നത്‌. അഞ്ചുപേരുണ്ട്‌. നടുവില്‍ ഇരിക്കുന്നതാണത്രേ ഏറ്റവും വലിയ മുത്തമ്മാൻ. അവിടെ മാത്രം ഒരു കല്ലിന്മേല്‍ ഒരു കുടപോലെ വേറെ ഒരു ചതുരക്കല്ലു വച്ചിട്ടുണ്ട്‌. ആ മുത്തമ്മാന്‌ മാത്രമേ എന്നും വിളക്ക്‌ വക്കൂ. ഈ അറ്റത്തിരിക്കുന്നത്‌ അവന്റെ അച്ഛന്റെ അമ്മാവന്‍. ഇരുപതാമത്തെ വയസില്‍ മരിച്ചതാത്രേ. അച്ഛമ്മയും ആ അമ്മാമനെ കണ്ടിട്ടില്ല. ഇതൊക്കേ അച്ഛമ്മ പറഞ്ഞുകൊടുത്തതാണവന്‌. വിളിച്ചാ വിളിപ്പുറത്താ മുത്തമ്മാന്‍. പണ്ട്‌ അച്ഛമ്മയുടെ സ്വർണ്ണമാല കാണാതെ പോയി. അപ്പോ നേർന്നു നൂറെണ്ണ അതാ കിടക്കുന്നു മാല കുളത്തിന്റെ പടവില്‍. മുറ്റമടിക്കാൻ വരുന്ന വിലാസിനി പറഞ്ഞതാ. 'ന്റെ മുത്തമ്മാ, കാർന്നോന്മാരെ... എന്നെ ഇവ്ടന്ന്‌ കൊണ്ടോൻന്‍ സമ്മതിക്കല്ലേ..എണ്ണ മറക്കാതെ കൊണ്ട്‌രാം..'നേർന്നാ പിന്നെ മറക്കാൻ പാടില്ലാ. അവന്റെ കാർന്നോന്മാര്‍ മുൻ കോപികളാണുപോലും.

രാവിലെയാണ്‌ അവന്റെ അച്ഛമനും അമ്മയും വിളിച്ചത്‌. വെക്കേഷൻ കഴിഞ്ഞാൽ അവനെയും അങ്ങോട്ട്‌ കൊണ്ടുപോവുന്നൂന്ന്‌. അബുദാബിയിലേക്ക്‌. കേട്ടപ്പോൾ തുടങ്ങിയതാണ്‌ കണ്ണന്‌ പരവേശം. മുത്തച്ഛൻ വരട്ടെ. എനിക്ക്‌ വിസയും വേണ്ട ഒരു തേങ്ങയും വേണ്ട. കിഴക്കേലെ ബ്ലാക്കി പട്ടി അതാ പോകുന്നു. അവന്‍ കുനിഞ്ഞ്‌ ഒരു കല്ലെടുത്തു. അതിന്‌ ഭയങ്കര ബുദ്ധിയാണ്‌. കുനിയുന്നതു കാണുമ്പോളേ അത്‌ സ്ഥലം കാലിയാക്കും. അവൻ കല്ല്‌ വെറുതേ ഒരു തെങ്ങുമ്മേ വീക്കി. ശ്ശെ അതും കൊണ്ടില്ല. താഴത്തെ ഒട്ടു മാവിന്മേല്‍ കുരുവിക്കൂൽ മൂന്നാല്‌ മുട്ടയുണ്ട്‌. അത്‌ വിരിഞ്ഞോന്ന്‌ നോക്കണം. അവൻ അങ്ങോട്ട്‌ നടന്നു. നമ്മൾ അതിൽ തൊടാതെ നോക്കണം. തൊട്ടാൽ പിന്നെ കുരുവി ആ കൂട്ടിൽ വരില്ല.. പിന്നെ പാമ്പുംകാവിലെ മഞ്ചാടിക്കുരു ശേഖരിച്ച് വക്കുന്ന പാത്രത്തിൽ കുറെ പെറുക്കി ഇടണം. ഇപ്പോൾ നാലായിരത്തി ഒരുനൂറ്റിഅമ്പതെണ്ണമുണ്ട്‌. കുറേ ആകുമ്പോൾ അവൻ ഉണ്ടാക്കിയ പൂന്തോട്ടത്തിൽ വിരിക്കും. അപ്പോ നല്ല ഭംഗി ഉണ്ടാകും അകലെ നിന്ന്‌ കാണാൻ. അമ്മുവിന്റെ വീട്ടില്‍ അങ്ങിനെ ചെയ്തിട്ടുണ്ട്‌.

അവന്‌ സ്വന്തമായി ഒരു വാഴയുണ്ട്‌. കുഴി കുത്തിതന്നത്‌ മാണിക്യനാണ്‌. പക്ഷേ വാഴ നട്ടത്‌ അവനാണ്‌. നേന്ത്രവാഴയാ. എന്നും രാവിലെ അതിന്‌ പുതിയ ഇല വന്നോ എന്ന്‌ അവന്‌ നോക്കേണ്ടതുണ്ട്‌. അവനണാല്ലോ അതിന്റെ ഉടമസ്ഥന്‍. കൂമ്പടയാതിരുന്നാല്‍ മതിയായിരുന്നു. കൂമ്പടഞ്ഞാ പിന്നെ അതു വെട്ടിക്കളയുകയല്ലാതെ വേറെ ഒരു വഴിയുമില്ലന്നാണ്‌ മാണിക്യൻ പറഞ്ഞത്‌. അവന്റെ അച്ഛന് പഠിക്കുന്ന കാലത്ത്‌ കുറേ വാഴകൃഷി ഉണ്ടായിരുന്നത്രേ. അന്നും മാണിക്യനായിരുന്നു സഹായത്തിനെന്നാണ്‌ മാണിക്യന്റെ പത്രാസ്‌.

അവനെന്തൊക്കെ സ്വപ്നങ്ങളായിരുന്നെന്നോ? അടുത്ത കൊല്ലം അവന്‍ ഏഴ്‌ സിയിലേക്കാണ്‌. ഏഴു കഴിഞ്ഞാല്‍ പിന്നെ ചാലക്കുടിയിൽ പോകണം. അപ്പോ ബസില്‍ പോകാം. കാര്യം അവന്‍ അബുദാബിയിലും ബസിലാണ്‌ സ്ക്കൂളിൽ പോയിരുന്നത്‌. ഇതതു പോലെയല്ലത്രേ. ചിലപ്പോള്‍ ഇരിക്കാന്‍ പോയിട്ട്‌ നിക്കാന്‍ കൂടി സ്ഥലം ഉണ്ടാവില്ലത്രേ വടക്കേലെ സിന്ധു ആന്റി പറഞ്ഞതാ. ആന്റീന്നല്ല ചേച്ചീന്നാത്രേ വിളിക്കേണ്ടത്‌. മുത്തച്ഛന്റെ ഓർഡറാ. അടുത്ത കൊല്ലം അവനെ സ്ക്കൂൾ ലീഡറാക്കുമെന്ന്‌ സുശീല ടീച്ചർ അമ്പലത്തില്‍ വച്ച്‌ അച്ഛമ്മയോട്‌ പറയുന്നത്‌ അവനും കേട്ടതാണ്‌. എന്നിട്ട്‌ വേണം അസംബ്ലിക്ക്‌ സ്റ്റേജില്‍ കേറി നിന്ന്‌ എല്ലാർക്കും "ഇന്‍ഡ്യ ഈസ്‌ മൈ കണ്‍ട്രി" ചൊല്ലിക്കൊടുക്കാൻൻ അപ്പോഴാണ്‌ ഒരു വിസ വന്നിരിക്കുന്നത്‌. 'ഞാന്‍ പോവില്ല്യ.. നോക്കിക്കോ.' പറഞ്ഞത്‌ ഇത്തിരി ഒറക്കെ ആയിപ്പോയി.

"എങ്ക്ട്‌ പൂവില്ല്യാന്നാ കണ്ണേട്ടാ" ഓ, അമ്മു. അമ്മൂന്റച്ഛനും അവന്റെ അച്ഛനും കൂടി ചെറുപ്പത്തില്‍ ഒപ്പിക്കാത്ത വേലത്തരങ്ങളില്ലെന്നാ അമ്മൂന്റെ അച്ഛമ്മ പറയാറ്‌. ഇവള്‍ക്ക്‌ എന്തിന്റെ കൊഴപ്പാ. എപ്പ നോക്ക്യാലും പിന്നാലെ വരും. പിശാശ്‌. വേണ്ടാ, പിശാശ്‌ എന്ന്‌ വിളിക്കണ്ടാ. ഇവള്‌ കാരണമാണവന്‍ സ്ക്കൂളിലെ ഹീറോ ആയത്‌. അവള്‍ടെ ക്ലാസിലെ ഗിരീഷ്‌ അവള്‍ടെ സ്ലേറ്റ്‌ പൊട്ടിച്ചു. കണ്ണേട്ടാന്നും വിളിച്ച്‌ കരഞ്ഞോണ്ട്‌ ഓടി വന്നത്‌ അവന്റെ അടുത്തക്കാ. അല്ലാതെ അവളുടെ ചേട്ടന്‍ പേടിത്തൊണ്ടന്‍ ഉണ്ണിയുടെ അടുത്തേക്കല്ലാ. അന്നാ അവന്റെ ക്ലാസിലെ പിള്ളേര്‍ക്ക്‌ അവന്‌ കണ്ണന്‍ന്നും ഒരു പേരുണ്ടെന്ന് മനസിലായത്‌. അവന്റെ ശരിക്ക്‌ പേര്‍ സഞ്ജയ്‌ മേനോൻ എന്നാണല്ലോ. അച്ഛമ്മ ഇട്ട പേരാ കണ്ണന്ന്ന്‌. അമ്മ അവനെ സഞ്ജൂന്നേ വിളിക്കൂ. ഗിരീഷിനെ അവന്‍ ഇടിച്ച്‌ മൂക്ക്‌ ചപ്പാത്തിയാക്കിയത്‌ അമ്മൂനോടുള്ള ഇഷ്ടം കൊണ്ട്വന്നുമല്ലകേട്ടോ. അവളാണാ കുരുവിക്കൂട്‌ അവന്‍ കാണിച്ചു കൊടുത്തത്‌. അതോണ്ടാ.ഹെഡ്മാഷ്‌ പിടിച്ച്‌ മൂന്നെണ്ണം തുടയില്‍ തന്നു. അതു പോട്ടേന്നു വക്കാം. മുത്തച്ഛനെ ഒന്നു കാണുന്നുണ്ടത്രേ മാഷ്‌. മുത്തച്ഛന്റെ കാര്യം വല്ല്യ രസമാ. എല്ലാവരും മുത്തച്ഛനെ അറിയും.

'എങ്ക്ട്‌ പൂവില്ല്യാന്നാ കണ്ണേട്ടാ പറഞ്ഞേ?' അമ്മു വീണ്ടും ചോദിച്ചു. അവന്‌ ദേഷ്യം വന്നു. "നിന്റെ നായര്‍ടോടക്ക്‌". അവള്‍ടെ അച്‌'മ്മ ദേഷ്യം വന്നാല്‍ അവളോടങ്ങന്യാ പറയാ. പാവം അമ്മുവിന്‌ സങ്കടം വന്നു. അടുത്ത കൊല്ലം അഞ്ചിലേക്കാണെന്ന്‌ പറഞ്ഞ്‌ അതിന്റെ പത്രാസിലാണവളീയിടെയായി.

'പൂയ്‌.. പൂയ്‌' ഉണ്ണിയാണ്‌. അവളുടെ ചേട്ടന്‍. അവനും ഏഴിലേക്കാണ്‌. പക്ഷേ അവന്‍ കണ്ണന്റെ അപ്പുറത്തെ ക്ലാസിലാണ്‌. ഉണ്ണി പിന്നേയും അമ്മുവിനെ കളിയാക്കി. മൂക്കിന്മേല്‍ വിരല്‍ വച്ച്‌ അയ്യേ! എന്നാക്കി അവന്‍ പിന്നെയും കൂവി. 'പൂയ്‌ പൂയ്‌...' പാടുപെട്ട്‌ സങ്കടമെല്ലാം ഒതുക്കി വെറുതേ തെങ്ങിന്റെ മോളിലും ആകാശത്തും നോക്കി കണ്ണുനിറഞ്ഞത്‌ അവനെ കാണിക്കാതിരിക്കുകയായിരുന്നു അവള്‍. അവളുടെ നായര്‍ക്ക്‌ പറഞ്ഞില്ലേ കണ്ണന്‍. കൂടെ ഉണ്ണിയുടെ കൂവലും. അവൾ ഒറ്റ കരച്ചിൽ. ഇന്ന്‌ മുത്തച്‌'ന്റെ കൈയ്യീന്ന്‌ ഒരു പിച്ച്‌ ഉറപ്പായി. മുത്തച്ഛൻ പടിക്കലെത്തുമ്പോഴേക്കും അമ്മു പരാതി പറയും. മുത്തച്ഛൻ പിച്ചിയാല്‍ അവിടെ എസ്‌ എന്ന അക്ഷരം വരും.അവന്‌ ശരിക്ക്‌ ഓർമ്മയുണ്ട്‌. ഒരു കൊല്ലം മുൻപാണത്‌. ഒരു ദിവസം അച്ഛൻ വന്നു കയറിയത്‌ ആകെ സങ്കടത്തിലായിരുന്നു. അച്ഛന്റെ ജോലി പോയത്രേ. അന്ന്‌ അച്ഛനും അമ്മയും താടിക്ക്‌ കൈയ്യും കൊടുത്ത്‌ ഒറ്റ ഇരിപ്പായിരുന്നു. എപ്പോ നോക്ക്യാലും, മതിയായി.. നിർത്തിപോകും നിർത്തിപോകും എന്ന്‌ പറയാറുള്ള അച്ഛന് ജോലി പോയപ്പോ എന്തൊരു സങ്കടം! രാത്രി കണ്ണന്‌ വിശന്നിട്ടും അമ്മ ഒന്നും തരുന്ന ലക്ഷണം അവന്‍ കണ്ടില്ല.. അപ്പുറത്തെ റൂമിലെ റസിയ ആന്റിയാണന്നവന്‌ അന്ന്‌ കുപ്പൂസും മൊട്ടക്കറിയും കൊടുത്തത്‌. അച്ഛനോട് ഇന്നൊന്നും മിണ്ടണ്ടാന്നും പറഞ്ഞു ആന്റി. അങ്കിള്‍ വന്ന്‌ അച്ചനോട്‌ ഓരോന്ന്‌ പറഞ്ഞ്‌ സമധാനിപ്പിക്കുന്നുണ്ടായിരുന്നു. അങ്കിളിനും ആന്റിക്കും കുട്ടികള്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അവന്‌ എന്നും ഫ്ലാറ്റിൽ കളിക്കാൻ കൂട്ടായേനേ. രസമുണ്ടായത്‌ അന്നല്ല. പിറ്റേന്ന്‌ രാവിലെ അവൻ സ്കൂളില്‍ പോകാന്‍ ബാഗ്‌ തുറന്നപ്പോഴാണ്‌. അമ്മ അതെടുത്ത്‌ ഒറ്റ വീക്ക്‌ ചുമരിന്മേലേക്ക്‌. ഇനി നീ ഒരു സ്ഥലത്തും പോണ്ടാന്നും പറഞ്ഞു. അവന്‌ ദേഷ്യം വന്നു. അന്നൊക്കെ അവന്‌ ദേഷ്യം വന്നാല്‍ കരയാറാണ്‌ പതിവ്‌. പെരപണി കഴിയാത്തതിലായിരുന്നു അമ്മക്ക്‌ സങ്കടം. ജോസങ്കിളും ബീനാന്റിയും പിന്നെ അച്ഛന്റെ ഓഫീസിലെ രണ്ട്‌ അങ്കിള്‍മാരും എയർപോർട്ടിൽ വന്നിരുന്നു അവർ പോരുമ്പോൾ. അവന്‌ ശരിക്കും സങ്കടമുണ്ടായിരുന്നു അബുദാബിയില്‍ നിന്ന്‌ പോരാൻ. അവൻ മുമ്പ്  നാട്ടിൽ അധികം വന്നിട്ടില്ല. അച്ഛനും അമ്മയ്ക്കും കൂടി ലീവ്‌ കിട്ടാറില്ല. അവനെ ഒറ്റക്ക്‌ മുത്തച്ഛന്റെയും അച്ഛമ്മയുടെയും അടുത്ത്‌ നിർത്താൻ അമ്മക്ക്‌ ഇഷ്ടമല്ല. അച്ചന് അത്‌ വലിയ ഇഷ്ടമായിരുന്നു. അവനും നാട്ടിൽ നിൽക്കുന്നത്‌ ഇഷ്ടമായിരുന്നില്ല. ഭയങ്കര ഇരുട്ടാ അവന്റെ വീട്ടില്‍. അബുദാബിയില്‍ രാത്രീലും മുറിയില്‍ റോട്ടുവെളിച്ചം ഉണ്ടാവും. പിന്നെ നാട്ടിലെ പിള്ളേര്‍ക്ക്‌ വലിയ പത്രാസാണ്‌. അവർക്ക്‌ മരം കയറാൻ അറിയാം, നീന്താനറിയാം, മീനെ പിടിക്കാനറിയാം. ഇപ്പോഴാണെങ്കിലേ, അതെല്ലാം കണ്ണനും അറിയാം. അവരെക്കാള്‍ നന്നായി. അവന്റെ അമ്മ കുറേ പറഞ്ഞതാ അമ്മയുടെ വീട്ടില്‍ നിന്ന്‌ പഠിച്ചാൽ മതീന്ന്‌. ഭാഗ്യത്തിന്‌ അച്‌'ന്‍ സമ്മതിച്ചില്ല. അമ്മയുടെ വീട്ടിൽ ഒരു രസവുമില്ല..


അച്ഛൻ മൂന്ന്‌ മാസം ആയപ്പോഴേക്കും തിരിച്ച്‌ പോയി. പോയിട്ട്‌ വേണമത്രേ ജോലി അന്വേഷിക്കാൻ. പെര പണി മുഴുവനായിരുന്നെങ്കിൽ അച്ഛൻ ഇനി പോവില്ല്യായിരുന്നു. അച്ഛൻ അത്‌ ഇടക്കിടക്ക്‌ പറയും. ആ വളപ്പിൽ തന്നെയാണ്‌ വീട്‌ പണിതിരിക്കുന്നത്‌. വാർക്കപുറത്ത്‌ കയറി മുറ്റത്ത്‌ കൂട്ടിയിട്ടിരിക്കുന്ന മണലിലേക്ക്‌ ചാടിക്കളിക്കലാണിപ്പോൾ അവന്റെയും ഉണ്ണിയുടേയും പരിപാടി. അച്ഛൻ പോയത്‌ അവന്‌ പ്രശ്നമായി. അമ്മയുടെ നിയമങ്ങളായി പിന്നെ. കാലത്ത്‌ തൊട്ട്‌ നടന്ന കാര്യങ്ങള്‍ എല്ലാം വീട്ടില്‍ വന്നാല്‍ അമ്മക്കറിയാം. എന്നിട്ട്‌ നീയെന്തിനാ അവനെ ഞോണ്ടാന്‍ പോയേ, നിനക്ക്‌ നിന്റെ കാര്യം നോക്ക്യാ പോരേ, എന്തിനാ പന്തു കളിക്കാന്‍ പോയേ, അതല്ലേ മുട്ട്‌ പോട്ട്യേ...... അച്ഛനുണ്ടെങ്കില്‍  'എഡീ, നിർത്ത്‌. നിർത്ത്‌ ഞാൻ ഇതിലും കുരുത്തക്കൊള്ളിത്തരം കാണിച്ചിട്ടാടീ വലുതായത്‌. ന്നെട്ടും നീ എന്നെ കെട്ടിയില്ലേ...' എന്നു പറഞ്ഞേനേ. അച്ഛൻ  ഇടപെട്ടാ പിന്നെ അമ്മ നിര്‍ത്തും. പിന്നൊരു സ്ഥിരം വർത്താനമുണ്ട്‌. 'എന്റെ ഗതികേട്‌... പുക ഊതി ഊതി എന്റെ ജന്മം തീരും.' ഓ. അമ്മയുടെ വീട്ടില്‍ ഗ്യാസ്‌ സ്റ്റൌ ഉണ്ട്‌. അതിന്റെ ഡംബ്‌. പിന്നെയാണ്‌ പിടികിട്ടിയത്‌. അമ്മുവാണ്‌ എല്ലാം വന്നു പറയുന്നത്‌. അച്ഛൻ അവൾക്കൊരു പേരിട്ടു - ചാരവനിത.

അവനെ ഓട്ടോറിക്ഷയിലാണ്‌ സ്ക്കൂളിലേക്ക്‌ വിട്ടിരുന്നത്‌. അമ്മുവും, ഉണ്ണിയും എല്ലാ കുട്ടികളും നടന്നാ പോണത്‌. അവന്‍ മാത്രം കുറേ ഒന്നാം ക്ലാസുകാരുടെ കൂടെ ഓട്ടോറിക്ഷയിലും. അവനത്‌ കുറച്ചിലാണ്‌. അമ്മയോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല. വെറുതെ നല്ല നുള്ള്‌ കിട്ടും അത്ര തന്നെ. അവന്റെ ഭാഗ്യത്തിന്‌ അച്ഛന്‌ വേറെ നല്ല ജോലി കിട്ടി. അമ്മയെ കൊണ്ടുപോയി. പോവുമ്പോള്‍ എന്തായിരുന്നു അമ്മയുടെ വർത്താനങ്ങള്‍. അത്‌ ചെയ്യരുത്‌, ഇതു ചെയ്യരുത്‌. ഇല്ല ചെയ്യില്ല! അച്ഛമ്മ പറയണതെല്ലാം കേൾക്കണം. കേട്ടോളാം! അച്ഛമ്മ പറേമ്പോലെ എല്ലാം യെസ്‌ മൂളി. . പാവം കാറിൽ കേറാൻ നേരത്ത്‌ അവനെ ഉമ്മ വച്ചപ്പോ അമ്മ കരഞ്ഞുകേട്ടോ. അവൻ കരഞ്ഞില്ല. എന്നിട്ടും അവളുണ്ടല്ലോ, ആ നുണച്ചിപ്പാറു അമ്മു, അവള്‌ പറഞ്ഞോണ്ട്‌ നടന്നു അവൻ കരഞ്ഞൂന്ന്‌.

അമ്മ പോയപ്പോളല്ലേ രസം. അച്ഛമ്മ അവനെ ചീത്തപറയില്ല. പഠിക്കാൻ പറയില്ല. അമ്മയെ പോലെ മുത്തച്ഛൻ വരുമ്പോൾ ഏഷണിയും പറയില്ല. ഇടക്കിടക്ക്‌ അവൻ ഓട്ടോറിക്ഷയിൽ കേറാതെ നടന്നു പോകും. മുത്തച്ഛൻ അറിഞ്ഞാൽ കൊഴപ്പമാ. എന്തൊരു രസാന്നറിയാമോ നടന്നു പോകാൻ. ഉണ്ണിയാണവന്‌ വെള്ളത്തിൽ കാലുകൊണ്ട്‌ പടക്കം പൊട്ടിക്കാൻ പഠിപ്പിച്ചത്‌. പക്ഷേ ട്യൂഷനെടുക്കുന്ന സിന്ധുവാന്റിയുടെ അടുത്ത്‌ ഒരു രക്ഷയുമില്ല. വൈകുന്നേരമായാല്‍ ഇരുത്തി പഠിപ്പിക്കും. അമ്മയുടെ പ്രത്യേകം ഓർഡറുണ്ടെന്ന്‌ പിന്നെയല്ലേ മനസിലായത്‌. ഓണപരീക്ഷ കഴിഞ്ഞപോളല്ലേ രസം. കണ്ണന്‍്‌ ക്ലാസില്‍ ഫസ്റ്റ്‌ കിട്ടി. അബുദാബിയിലെ ടീച്ചർമാര്‍ ശരിയല്ല. അവരവന്‌ ബി ഗ്രേഡേ കൊടുക്കൂ. അമ്മക്കും അച്ഛനും എന്തൊരു സന്തോഷമായെന്നോ? അതൊന്നുമല്ല അവന്‌ ഏറ്റവും ഇഷ്ടമായത്‌. അടക്ക വലിക്കാന്‍ പുരുഷോത്തമൻ വരുന്നതാണ്‌. ആരും ചെന്ന്‌ വിളിക്കൊന്നും വേണ്ടാ. സമയാവുമ്പോൾ ആളെത്തിക്കോളും. ഒരു അടക്കാമരത്തില്‍ കയറി ആടി വേറേമ്മെ ചാടിപിടിക്കും. കണ്ണന്റെ കാലിന്റെ അടിയില്‍ അതു കാണുമ്പോള്‍ ഒരു തരിപ്പാണ്‌. അന്ന്‌ മുത്തച്‌'ന്‍ ഇല്ലാതിരുന്നാല്‍ ഭാഗ്യം. എന്നാല്‍ പുരുഷു അവനേയും കൊണ്ടേ അടക്ക വിക്കാന്‍ പോവൂ. അടക്ക കൊടുക്കുന്ന സ്ഥലത്തെ മീശക്കൊമ്പന്‍ ഇതാരാ പുരുഷോന്ന്‌ ചോദിച്ചപ്പോ പുരുഷു പറഞ്ഞത്‌ കേള്‍ക്കണോ - ഇത്‌ നമ്മക്കടെ കണ്ണന്‍ മൊതലാള്യാന്ന്!. അവനത്‌ വലിയ പത്രാസായി. പുരുഷു ആരോടും പറയരുതെന്ന്‌ പറഞ്ഞാ അന്ന്‌ അവന്‌ കൊള്ളി ഉപ്പേരി വാങ്ങി കൊടുത്തത്‌. തട്ടുകടേന്ന്‌. അവന്‍ ആരോടും അത്‌ പറഞ്ഞിട്ടില്ല. മുത്തച്ഛൻ അറിഞ്ഞാല്‍ ചിലപ്പോൾ ഒരു പെട കിട്ടാന്‍ വഴിയുണ്ട്‌. ഇതു വല്ലതും അബുദാബിയിലുണ്ടോ? ഒന്നുംല്ല്യാന്നേ. അതാ അവന്‌ അവിടെ പോകാന്‍ ഇഷ്ടമില്ലാത്തത്‌.

ഒരു രസവുമില്ല അവിടെ. റസിയാന്റീടെ മുറിയിലേക്ക്‌ പോവാന്‍ കൂടി അമ്മ സമ്മതിക്കില്ല. അവർക്ക്‌ ശല്ല്യമാവുന്ന്‌! ശല്ല്യേ. എന്നോട്‌ വർത്താനം പറഞ്ഞിരിക്കാനാ ആന്റിക്കിഷ്ടം. എന്നാ ബാൽക്കണിയില്‍ ചെന്ന്‌ തഴേക്ക്‌ നോക്കിയാലോ? വീഴും എന്ന്‌ പറഞ്ഞ്‌ അതും സമ്മതിക്കില്ല. അവന്റെ മുറിയുടെ ചുമരിലെ പാടുകൾ അവന്‌ കാണപ്പാഠമായി. കട്ടിലിൽ കേറി കിടന്ന്‌ മുകളിലേക്ക്‌ നോക്കിയാൽ ആ പാടുകള്‍ക്കെല്ലാം ഓരോ ഛായ വരും. ഒന്ന്‌ ശരിക്കും ഒരു ചെമ്മരിയാട്‌. പിന്നെ രണ്ടു മനുഷ്യര്‍. അവർക്ക്‌ കാലില്ല. പിന്നെയും കുറെ രൂപമില്ലാത്ത സാധനങ്ങള്‍.... ... അവനൊരു ചെറിയ കട്ടിലുണ്ട്‌. അമ്മക്കും അച്ഛനും വേറെ വലുതും. പിന്നെ ഒട്ടും സ്ഥലമില്ല അവന്റെ മുറിയില്‍. അവിടെ അവൻ സ്ക്കൂള്‍ വിടുന്നത്‌ നാലുമണിക്കൊന്നുമല്ലാട്ടോ. രണ്ടു മണിക്കാ. അവന്റെ കൈയ്യിലും ഉണ്ടാകും ഫ്ലാറ്റിന്റെ തക്കോൽ. റസിയാന്റി അവന്‌ ചോറ്‌ എടുത്തു കൊടുക്കും. ചിലപ്പോൾ പാവം ഉറങ്ങിയിട്ടുണ്ടാകും. ഈ റസിയാന്റിയുടെ ഹോബി എന്താന്നറിയണോ? ഒറക്കാത്രേ. അങ്കിള്‍ പറഞ്ഞതാട്ടോ. അമ്മ ഭയങ്കര മടിച്ചിയാ. ഒരു കറി വച്ചാല്‍ മൂന്നു ദിവസം ചൂടാക്കണം. അവന്‌ ചൂടാക്കി കഴിക്കുന്നതേ ഇഷ്ടമല്ല. അമ്മ ചൂടാക്കി വിളമ്പി തന്നാല്‍ കൊള്ളാം. അതിന്‌ അമ്മ വരാന്‍ അഞ്ചു മണി ആകും. ഇവിടെ അവനു വന്നിരിക്കേ വേണ്ടൂ. അച്‌'മ്മ വിളമ്പിത്തരും. പാത്രമൊന്നും അവനു കഴുകണ്ടാ. അച്ഛമ്മ എന്തൊക്കെ കറികളാ ഉണ്ടാക്കാന്നറിയോ? പുളി തിരുമ്മീത്‌, ഉള്ളി ചമ്മന്തി, അരച്ച്കലക്കി, വഴുതങ്ങ അടുപ്പിലിട്ട്‌ ചുട്ട ചമ്മന്തി....... ഇന്നാള്‌ വാഴകൊടപ്പൻ അവനാ തോട്ടികൊണ്ട്‌ പൊട്ടിച്ചു കൊടുത്തത്‌. എന്തൊരു രസമാണെന്നോ അന്നത്തെ തോരന്‌. ഈ അമ്മ അവിടെ എന്നും ഉണ്ടാക്കും ചിക്കൻ. തിന്നു തിന്നു അവനും അച്ഛനും മടുത്തു. ജോലിക്ക്‌ പോക്കും കറി വെപ്പും... ഒക്കെ കൂടി വലിയ ബുദ്ധിമുട്ടാന്നാ അമ്മ പറയാറ്‌. എന്നാ നീ ജോലിക്ക്‌ പോണ്ടാന്ന്‌ അച്ഛൻ പറഞ്ഞാലോ.. അപ്പോ പിന്നെ പഞ്ചാരവർത്താനമായി അവനോടും അച്ഛ'നോടും. അച്ഛന്‌ ദേഷ്യം വന്നാല്‍ ഒന്ന്‌ പറഞ്ഞാ പറഞ്ഞതാ. അതോണ്ടാ അമ്മക്ക്‌ പേടി. ജോലികൂടിയില്ലെങ്കിൽ ബോറടിച്ച്‌ ചാവുമെന്നാണ്‌ അമ്മയുടെ പറച്ചിൽ. അതു കേട്ടാല്‍ റസിയാന്റിയുടെ മുഖം പോകും. അച്ഛമ്മ വാഴയുടെ ഉണ്ണിപിണ്ടി പൊളിച്ചു കൊടുത്താൽ അതോണ്ട്‌ തോരൻ ഉണ്ടാക്കി തരാംന്ന്‌ പറഞ്ഞിട്ടുണ്ട്‌.

വേറെ രസം കേള്‍ക്കണോ? ഈ അച്ഛമ്മ എല്ലാ പച്ചക്കറിയുടെ തോലും എടുത്ത്‌ ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കി തരും. അതു വെയിലത്ത്‌ ഉണക്കാൻ വക്കുമ്പോൾ എടുത്തു തിന്നാനാണ്‌ രസം."മുത്തച്ഛാ, ഞാന്‍ എങ്ങോട്ടും പോണില്ല. ഞാമ്പ്ടെ പഠിച്ചോളാം. മുത്തച്ഛാ..."

"നിന്റെ അച്ഛൻ  പറയണേട്ത്തല്ലടാ നീ പഠിക്കേണ്ടത്‌? നല്ല മക്കള്‍ അച്ഛൻ പറയുന്നത്‌ അനുസരിക്കണം.........മനസിലാവ്ണ്ണ്ടോ നെനക്ക്‌? "

"അപ്പോ അച്ഛൻ  മുത്തച്ഛന്റെ മോനല്ലേ. മുത്തച്ഛൻ പറഞ്ഞാ അച്ഛൻ കേൾക്കില്ലേ?" അവന്റെ മറുന്യായത്തില്‍ മുത്തച്ഛന്  ഉത്തരം മുട്ടി. അച്ഛമ്മ അവന്റെ പക്ഷം ചേര്‍ന്നു.

"നിങ്ങളവൻ വിളിക്കുമ്പോ ഒന്ന്‌ പറ മനുഷ്യനേ. ന്റെ മോനെ ഞാൻ നോക്കിക്കൊള്ളാം"
'തെല്ല്‌ മിണ്ടാതിരി തള്ളേ. അവർക്ക്‌ ഇവനെ ഇവിടെ ആക്കിയാല്‍ എന്തു മനസമാധാനാണ്ടാവാ? എല്ലാർക്കും സ്വന്തം മക്കളെ കൺവെട്ടത്ത്‌ കണ്ടോണ്ടിരിക്കണംന്നാ ണ്ടാവാ, നെനക്കതിന്റെ വെഷമം അറീല്ലാ. നിനക്ക്‌ ലോകവിവരം ഉണ്ടോ? കഴുത.'

ലോകത്തിലെ ഏറ്റവും വലിയ തമാശ ഇപ്പോ പറഞ്ഞതാണെന്നമട്ടിൽ മുത്തച്ഛന്റെ ഹഹഹ എന്ന ചിരിയും. അവന്‌ ചിരി വന്നില്ല. അവനെ മുത്തച്‌'ന്‍ സമാധാനിപ്പിച്ചു.

"ഞാൻ പറഞ്ഞു നോക്കാം കണ്ണാ". മുത്തച്ഛൻ ഒരു കാര്യം ഏറ്റാൽ ഏറ്റതാന്നാ ആൾക്കാര്‌ പറയണേ. അവന്‌ സമാധാനമായി.

'ലക്ഷണം അത്ര ശരിയല്ല കണ്ണങ്കുട്ട്യേ...' മാണിക്യൻ. അവന്റെ വാഴയുടെ പുതിയതായി വന്ന കൂമ്പ്‌ പരിശോധിക്കുകയാണ്‌. മാണിക്യൻ അവനെ കണ്ണങ്കുട്ട്യേന്നാ വിളിക്കാ. അവനും കണ്ടു. പുതിയ കൂമ്പിന്‌ പവറ്‌ പോരാ. നമുക്ക്‌ നോക്കാം. കൂമ്പടഞ്ഞാൽ പിന്നെ വെട്ടിക്കളയേ കാര്യള്ളൂ. അമ്മ വിളിച്ചപ്പോള്‍ അവനെ കുറേ വഴക്ക്‌ പറഞ്ഞു. അമ്മക്കറിയേണ്ടത്‌ അവൻ മുത്തച്ചനോട്‌ പറഞ്ഞോ അവിടെ തന്നെ നിക്കണമെന്ന്‌.

"ഞാൻ ഇവ്ടെ നിന്നോളാംമ്മേ. ഞാൻ നല്ലോണം പഠിക്കണ്ണ്ട്‌. നിക്ക്‌ ഫസ്റ്റ്‌ കിട്ടീല്ല്യേമ്മേ."
"അവ്ടെ നിന്നട്ട്‌ വേണം വൃത്തികെട്ട ശീലങ്ങളൊക്കെ പഠിക്കാൻ. മര്യാദക്ക്‌ ഞാൻ പറയണ കേട്ടാ മതി"

"അപ്പോ അച്ഛനും  ഇവ്ടല്ല്യേ പഠിച്ചത്‌? അച്ഛന്റെ ശീലങ്ങളും വൃത്തി കെട്ടതാണാവോ" ചോദിച്ചില്ല. ചോദിച്ചാൽ അതു മതി.

അവന്‌ കണ്ണില്‍ വെള്ളം വന്നു. ഏയ്‌ ഇനി കണ്ണന്‍ കരയില്ല. അടുത്ത മാസം ഏഴിലേക്കാവും. അവന്റെ സ്ക്കൂളിൽ ഏഴാം ക്ലാസുകാരാണ്‌ ഏറ്റവും വലിയവർ. ആറാം ക്ലാസിലെ എല്ലാവർക്കും അവനെ പേടിയാണ്‌. ഏഴിലെ വലിയവന്മാര്‍ ആരും തോൽക്കാതിരുന്നാല്‍ പിന്നെ അവനായിരിക്കും അടുത്ത കൊല്ലത്തെ ചട്ട. പക്ഷേ ആ ശശി എന്തായാലും ജയിക്കില്ലത്രേ. എന്നാ പോയി. അച്ഛമ്മ വന്ന്‌ അവന്റെ തലമുടിയിൽ വിരലോടിച്ചു. അവന്‌ മനസിലായി അവനെ സമാധാനിപ്പിക്കാനാണെന്ന്‌. എന്നിട്ട്‌ അമ്മുവിന്റെ അച്ഛമ്മയോട്  'അതിനിവിടെ നിന്നാ മതി. പാവം. അവടെ കളിക്കാനൊന്നും കൂട്ടില്ലാത്രേ.' പിന്നെ അവന്‌ പിടിച്ച്‌ നിക്കാനായില്ല.

അമ്മു നില്‍ക്കുന്നതൊക്കെ മറന്ന്‌ അവന്‍ ഉറക്കെ കരഞ്ഞു. അച്ഛമ്മയെ കെട്ടിപ്പിടിച്ച്‌. 'എനിക്ക്‌ പോണ്ടച്ഛമ്മേ... എനിക്ക്‌ പോണ്ടാ....' അച്ഛമ്മ ഉറക്കെ നാമം ചെല്ലി. പാവം അമ്മു അവൾക്കും സങ്കടം വന്നു...

വിലാസ്ന്യേ.... ഇനി ഇങ്ങനെ നൊണ പറയരുത്‌. വിലാസിനിയാണവന്‌ കാർന്നോമാര്‍ക്ക്‌ എണ്ണ നേരാൻ പറഞ്ഞത്‌. കാർന്നോമ്മാർക്ക്‌ എണ്ണ വേണ്ട. അവന്റെ വിസയും കൊണ്ട്‌ ജോസങ്കിള്‍ വന്നു. രണ്ടാഴ്ച്ച കഴിഞ്ഞാൽ അവനും ജോസങ്കിളിന്റെ കൂടെ പോകുന്നു.

'എന്റെ കണ്ണാ കാർന്നോമ്മാര്‌ മോന്‌ നല്ലതു വരുന്നതേ ചെയ്യൂ. പേർഷ്യേല്‌ നല്ല ഷ്ക്കോളില്‌ നല്ല പിള്ളേരുടെ കൂടേര്‍ന്ന്‌ പഠിച്ചൂടേ?' അവിടെ സ്ക്കൂളെല്ലാം വാർക്കയാണെന്നറിഞ്ഞപ്പോ തുടങ്ങിയതാ വിലാസ്നിക്ക്‌. ഇവിടെയെല്ലാം ഓടിട്ട പൊട്ട സ്ക്കൂളാത്രേ. ഈ വിലാസിനിക്ക്‌ ഒരു ബുദ്ധിയുമില്ല. അവടെ നല്ല സ്ക്കൂളാത്രേ! നല്ല പിള്ളേരാത്രേ! അവിടെ സ്ക്കൂളില്‍ കഞ്ഞി കിട്ടില്ല എന്നത്‌ മാത്രമായിരുന്നു വിലാസിനി കണ്ട ഒരേയൊരു കുറ്റം. അവര്‍ പഠിക്കുന്ന കാലത്തൊന്നും സ്ക്കൂളില്‍ കഞ്ഞി ഉണ്ടായിരുന്നില്ലത്രേ. ഉണ്ടായിരുന്നെങ്കിൽ പത്താം ക്ലാസ്‌ വരെ പഠിച്ചേനെയെന്നാണ്‌ അവര്‍ പറയുന്നത്‌.

ജോസങ്കിളിനോടും അവന്‍ പറഞ്ഞുനോക്കി. അമ്മക്കവിടെ ഒരു സമാധാനവുമില്ലാത്രേ. എന്നും അവന്റെ കാര്യം പറഞ്ഞ്‌ കരച്ചിലാണെന്ന്‌. ജോസങ്കിള്‍ നുണ പറയുന്നതാണ്‌. അവനറിയാം.അച്ഛ നോടും പറഞ്ഞു വിളിച്ചപ്പോള്‍. രണ്ട്‌ ദിവസം അവ്ടെ നിക്കുമ്പോ സങ്കടമൊക്കെ മാറുംന്നാ അച്‌'ന്‍ പറഞ്ഞത്‌. ഒരു കാര്യവുമുണ്ടായില്ല. അവന്റെ എല്ലാ ഉത്സാഹവും നശിച്ചു.

വിരിഞ്ഞ കുരുവിക്കുഞ്ഞുങ്ങളെല്ലാം പറന്നു പോയിരുന്നു. അവന്റെ വാഴക്ക്‌ വന്ന കൂമ്പുകളെല്ലാം വിളറി വെളുത്തുപോയിരുന്നു. അതു കൂമ്പടഞ്ഞത്രെ. ഇനി അതു കാര്യമില്ല. വെട്ടിക്കളയണമെന്നാണ്‌ മാണിക്യന്റെ വിദഗ്ദ്ധോപദേശം. പോകുന്നതിന്റെ തലേ ദിവസമാണ്‌ അവനും മുത്തച്‌'നും കൂടി പോയി സ്ക്കൂളില്‍ നിന്ന്‌ പേപ്പറുകള്‍ ശരിയാക്കി വാങ്ങിയത്‌. അന്ന്‌ സന്ധ്യക്ക്‌ അവന്‍ വെട്ടുകത്തിയെടുത്ത്‌ അവന്റെ വാഴയുടെ അടുത്തേക്ക്‌ നടന്നു. പിന്നെ വാഴ തലങ്ങും വിലങ്ങും വെട്ടി. അവസാനം അച്‌'മ്മ വന്ന്‌ അവനെ വട്ടം പിടിച്ച്‌ നിര്‍ത്തുന്നത്‌ വരെ....

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.സന്ധ്യയായാല്‍ പാമ്പുംകാവിലേക്ക്‌ നോക്കാന്‍ പോലും പേടിയായിരുന്ന അവന്‍ കൂസലില്ലാതെ മഞ്ചാടിക്കുരു ശേരിച്ച്‌ വക്കുന്ന പാത്രം അവിടെ നിന്നെടുത്തു. പടിക്കല്‍ക്കൂടിയല്ലാതെ വേലിമുറിച്ച്‌ കടന്ന്‌ അമ്മുവിന്റെ വീട്ടിലേക്ക്‌ നടന്നു. അവന്‍ കാണാതെ അവന്റെ പാത്രത്തില്‍ നിന്ന്‌ മഞ്ചാടിക്കുരു കട്ടെടുക്കുന്ന പെണ്ണാണവള്‍. ഒരു ദിവസം അവന്‍ കണ്ടുപിടിച്ച്‌ രണ്ടിടി കൊടുത്തതാണ്‌.

'വാ കണ്ണാ.. നാളെ വെളുപ്പിന്‌ അഞ്ചു മണിക്കേ ഇറങ്ങണം അല്ലേ' അമ്മുവിന്റെ അച്‌'മ്മ.

അവന്‍ അത്‌ ശ്രദ്ധിക്കാനേ പോയില്ല. അവന്റെ അച്‌'മ്മ അവനെ ഉറക്കെ പേരു ചൊല്ലി വിളിക്കുന്നത്‌ കേട്ടു. അവന്‍ ഉറക്കെ വിളിച്ചു.

"അമ്മൂ.."

അവള്‍ ഓടി പുറത്ത്‌ വന്നു. ഉണ്ണിയും.കണ്ണന്‍ അവളുടെ ചെടിത്തോട്ടത്തിലേക്ക്‌ മഞ്ചാടിക്കുരു മുഴുവന്‍ ചെരിഞ്ഞു. പാത്രം താഴെയിട്ട്‌ ഒരക്ഷരം അരോടും പറയാതെ തിരിച്ച്‌ വീട്ടിലേക്ക്‌ നടന്നു.

നാളെയാണവന്‌ പോകേണ്ടത്‌. അമ്മുവും, ഉണ്ണിയും അവരുടെ അച്‌'നുമമ്മയും, അച്‌'മ്മയും വന്നിട്ടുണ്ട്‌. അവരൊക്കെ കൂടി അവന്റെ ബാഗില്‍ എല്ലാം നിറച്ചു. നാളെ അവര്‍ എണീക്കുന്നതിന്‌ മുന്‍പേ അവന്‍ പോകും. ജോസങ്കിള്‍ രാവിലെ അഞ്ചുമണിക്ക്‌ കാറുമായെത്തും. അപ്പോഴേക്കും അവന്‌ റെഡിയായിരിക്കണം.

അവന്‍ അന്ന്‌ നേരത്തെ കിടന്നു.

*********************************

Wednesday, April 9, 2014

അങ്ങനെ ഞാൻ കെ.വി (കിണറ്റിൽ വീണ) മണികണ്ഠനായി.

{സുഹൃത്തുക്കളേ, ഇതാണെന്റെ ആദ്യ സൃഷ്ടി. 1998 ൽ കേരള.കോം എന്ന വെബ് സൈറ്റിൽ ഉണ്ടായിരുന്ന മലയാളം ഗസ്റ്റ് ബുക്ക് ആണ് ഇ-മലയാളത്തിന്റെ ആദ്യ സ്റ്റേജ്. അതിൽ എഴുതുവാനായി ചുമ്മാ എഴുതിതുടങ്ങിയതാണിത്. ഇതിൽ ഒരു എഡിറ്റിംഗും നടത്തിയിട്ടില്ല. അതു പോലെ ഒറ്റ ഇരിപ്പിനു എഴുതിയതാണു എന്നും പറയാം. ദയവുചെയ്ത് ഇതിൽ തമാശ കാണരുത്, ഇത് അക്ഷരം പ്രതി സത്യമാണ്. സത്യം മാത്രമേ ഉള്ളൂ. വിശ്വസിക്കണം. }

ലോകത്തിലെ ഏതൊരു ഡിപ്ലോമക്കാരനെയും പോലെ റിസള്‍ട്ടു വരുന്നതിനു മുന്‍പേ മൂന്നു വര്‍ഷം കൊണ്ട് പാടുപെട്ടാര്‍ജ്ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുത്തില്ലെങ്കില്‍ ജീവിതം പാഴായിപ്പോയി എന്ന ഒരു തോന്നല്‍ എനിക്കും ഉണ്ടായിരുന്നു. ആയതിനാല്‍ 1993 ജൂലായ്‌ മുതല്‍ക്കൊണ്ട്‌ ഞാന്‍ ചാലക്കുടി റീജിയണല്‍ ഇന്‍സ്റ്റിറ്റിയുട്ട്‌ ആഫ്‌ ടെക്നോളജി എന്ന ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയുണ്ടായി. പിള്ളേരുടേയും സഹ അധ്യാപക(പികമാ)രുടേയും അധ്യാപകേതര ജീവനക്കാരുടെയും, ഇതിനോട്‌ ചേര്‍ന്നുണ്ടായിരുന്ന ബ്യൂട്ടി പാര്‍ലറിലെ ബ്യൂട്ടീഷന്റേയും അവരുടെ ശിഷ്യകളുടെയും സാറെ, മാഷേ എന്ന വിളി വെറുമൊരു പത്തൊന്‍പതുകാരനായിരുന്ന എന്നെ വളരെയേറെ സുഖിപ്പിച്ചിരുന്നതിനാലാവണം 550 ഉലുവ എന്ന കാപ്പിക്കാശ്‌ ശമ്പളത്തിന്‌ ഞാന്‍ അവിടെ തുടര്‍ന്നത്‌.

രാവിലെ, പാഥേയം സൈക്കിളിന്റെ കാരിയറില്‍ വച്ചു കെട്ടി, നിര്‍മല കോളേജിലെ അസംഖ്യം ക്ടാങ്ങള്‍ കവിഞ്ഞൊഴുകുന്ന കൊച്ചുവഴിയിലൂടെ സൈക്കിള്‍ ചവിട്ടി, ഇന്‍സ്റ്റിറ്റിയൂട്ടില്‍ കയറി കവിഞ്ഞൊഴുകുന്ന വിജ്ഞാനം കുട്ടികളിലേക്ക്‌ കട്ട്‌ ആന്റ്‌ പേസ്റ്റു ചെയ്ത്‌, സഹഅധ്യാപക(പികമാ)രോടൊപ്പം സര്‍വ്വവിഭവാദികളോടെ ഊണുകഴിച്ച്‌, മൂന്നു മണിക്ക്‌ തിരികെ വന്ന്‌, അഞ്ചു മണിക്ക്‌ മുടി പേറ്റ്‌ പതിപ്പിച്ചു പിന്നോട്ടു ചീകി, കഴുത്തില്ലാത്ത ടീ ഷര്‍ട്ടുമിട്ട്‌, മീശ ചെറുതായി മേലോട്ട്‌ കയറ്റി
(ദേവാസുരം ഹാങ്ങ്‌ ഓവര്‍), രുദ്രാക്ഷമാല പുറത്ത്‌ കാണാന്‍ പാകത്തിന്‌ ഇട്ട്‌, സ്വല്‍പം എയറുപിടിച്ച്‌, കക്ഷത്തില്‍ കുരുവന്ന പോലെ രണ്ടു കൈയും പിടിച്ച്‌ (അന്ന്‌ ഒരു മാസം ഞാന്‍ ചാലക്കുടി ജിമ്മന്‍ ജോസേട്ടന്റെ അടുത്ത്പോയിരുന്നു. 6 മാസം കഴുത്തു തിരിക്കലും, കൈക്കുഴ 100 പ്രവശ്യം തിരിക്കലുമല്ലാതെ കട്ടയില്‍ തൊടാന്‍ സമ്മതിക്കുന്ന സൈസ്‌ ഇന്‍സ്റ്റന്റ്‌ ബോഡി ബില്‍ഡറല്ല ജോസേട്ടനെന്നു മനസിലായതും ഞാന്‍ സംഗതി വിട്ടു.) നടന്നും, പോട്ട ജങ്ങ്ഷനില്‍ വായനോട്ടം, വായനശാല നോട്ടം എന്നിവ നടത്തി 7.30നോടു കൂടി തിരികെ വന്നിരുന്ന ഒരു ടെന്‍ഷനും ഇല്ലാത്ത ഒരു ടീനേജ്‌ ദിനചര്യക്കുടമയായിരുന്നു ഞാന്‍. -

യാതൊരു ഭംഗവും ഇല്ലാതെ അതു തുടര്‍ന്ന്‌ പോരുമ്പോള്‍ 1994 ഫെബ്രുവരി ഒന്നിന്‌, പതിവുപോലെ ഏഴുമണിക്ക്‌ രാജീവ്‌തെയ്യന്‍സൂരജ്‌ എന്നീ സ്നേഹിതരോടൊപ്പം വീട്ടിലേക്കു തിരിച്ച ഞാന്‍ പോട്ട വലിയേട്ടന്മാരുടെ ചൈതന്യ ആര്‍ട്ട്സ്‌ ആന്റ്‌ സ്പോര്‍ട്ട്സ്‌ ക്ലബിന്റെ പ്രൊഫഷണല്‍ നാടകത്തിന്റെ റീഹേഴ്സല്‍ കാണാന്‍ കയറി. ഒരു ഗള്‍ഫുകാരന്റെ പണിതീരാത്ത മൂന്നുനിലകെട്ടിടത്തിലാണ്‌ സംഭവം. ഏഴര വരെ ഞങ്ങള്‍ അന്തസ്സായി റിഹേഴ്സല്‍ കണ്ടു. ഞങ്ങളുടെ ചില പോട്ടചേട്ടന്മാരും മൂന്നു പ്രൊഫഷണല്‍ നടിമാരും ഉണ്ടായിരുന്ന ആ നാടകത്തിലെ പോട്ട കലാകാരന്മാരുടെ, അഴകിയ രാവണനിലെ ഇന്നസെന്റിന്റെ അഭിനയത്തോടു കിടപിടിക്കുന്ന രംഗങ്ങള്‍ക്ക്‌ സാക്ഷിയാകേണ്ടി വന്നതിന്റെ ത്രില്ല്‌ കാരണം എന്റെ കൂടെയുണ്ടായിരുന്നവര്‍ ഏഴരയുടെ പവര്‍കട്ട്‌ ആയപ്പോള്‍ സ്ക്കൂട്ടാവാന്‍ വിസ്സമ്മതിക്കുകയാണുണ്ടായത്‌.

എട്ടു മണി എന്ന നിയന്ത്രണരേഖക്ക്‌ മുളഞ്ഞില്ലെങ്കില്‍, അത്താഴത്തിന്‌ സ്പെഷല്‍ ഐറ്റം ആയി അമ്മയുടെ ചീത്തപറയിലും ഡിസേര്‍ട്ട്‌ ആയി "നേരത്തേ കുടംബത്ത്‌ കയറേണ്ടതിന്റെ ഗുണവശങ്ങളും ദോഷങ്ങളും" എന്ന മുത്തശ്ശന്റെ സ്റ്റഡി ക്ലാസ്സും ഭയന്ന്‌ ഞാന്‍ വീട്ടിലേക്ക്‌ തെറിക്കാന്‍ തീരുമാനിച്ചു. നാടകക്കാര്‍ പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ തുടര്‍ന്നൂ.

ഞാന്‍ താഴെ ഇറങ്ങി കാര്‍പോര്‍ച്ചിലെത്തി. അവിടെ രണ്ടു ചേട്ടന്മാര്‍ ഇരുന്ന്‌ ബോയില്‍ഡ്‌ ടാപ്പിയോക്കിയ ഉണ്ടാക്കനുള്ള മെറ്റീരിയത്സ്‌ ക്ലീന്‍ ചെയ്യുന്നു. "ഒന്നു ടോര്‍ച്ചടിക്കാമോ ഏട്ടന്മാരേ" എന്ന എന്റെ അഭ്യര്‍ത്ഥയുടെ വെളിച്ചത്തില്‍ ഞാന്‍ പറമ്പില്‍ക്കൂടി ചാടിച്ചാടി റോഡില്‍ പാര്‍ക്കുചെയ്തിരുന്ന എന്റെ ബി.എസ്‌.ഏ ഡീലക്സ്‌ ലക്ഷ്യമാക്കി നീങ്ങി. ഞാന്‍ പ്രതിക്ഷിച്ചതു സംഭവിച്ചു! ഞാന്‍ മൊത്തം താണ്ടേണ്ട ദൂരത്തിന്റെ 25 പേര്‍സന്റ്‌ പിന്നിട്ടപ്പൊഴേക്കും അവര്‍ ടോര്‍ച്ചു കെടുത്തി, ശ്രദ്ധ വീണ്ടും കപ്പ മുറിക്കുന്നതിലേക്കു തിരിച്ചു!

പെട്ടന്നു വെളിച്ചം നിലച്ചത്‌ ഇരുട്ടിന്റെ കനം വളരെയധികം കൂട്ടി. കുറ്റാക്കൂരിരുട്ട്‌......പവര് കട്ട്‌ സമയം......എങ്ങും അന്ധകാരം....ഠൊട്ടടുത്ത മാഗിയുടെ വീട്ടില്‍ നിന്നും പ്രാര്‍ത്ഥനയുടെ നേരിയ അലയടികള്‍ മാത്രം. ഞാന്‍ പോകുന്ന വഴിയില്‍ ഒരു പൊട്ടക്കിണറുണ്ടെന്ന കാര്യം ഓര്‍മ്മ വച്ച കാലം മുതല്‍ എനിക്കറിയാം...എന്തോ അപ്പോള്‍ ഞാന്‍ അക്കാര്യം വിട്ടുപോയി! സൂക്ഷിച്ച്‌ ഞാന്‍ ഇരുട്ടത്തുകൂടി നടന്നു. ഒരു കാലു നിലത്തുറപ്പിച്ച്‌ അടുത്ത കാല്‌ അരയ്ക്കൊപ്പം ഉയര്‍ത്തി പതുക്കെ ലാന്റുചെയ്യിച്ച്‌ (വലിയ കല്ലുകള്‍ ബൈപ്പാസ്‌ ചെയ്യാനുള്ള വിദ്യ) ഞാന്‍ മെല്ലെമെല്ലെ പ്രോസെഡ്‌ ചെയ്തു.

പത്തിരുപതടി സക്സസ്സായി. അടുത്ത കാല്‍ ഞാന്‍ ലാന്റ്‌ ചെയ്യിച്ചപ്പോള്‍ ലാന്‍റ്റിങ്ങിനെന്തോ അസ്വഭാവികത തോന്നി.കാല്‌ താഴെ മുട്ടുന്നില്ല. എപ്പോഴും എന്നോട്‌ വാദപ്രതിവാദം നടത്താറുള്ള എന്റെ മനഃസാക്ഷി എന്നോട്‌ പറഞ്ഞു. "എടാ പൊട്ടാ..ണീ നില്‍ക്കുന്നത്‌ ഒരു മണ്‍കൂന(അഥവാ പയറും വാരം)യിന്മേല്‍ ആയിരിക്കും. ഒന്നുകൂടി താഴ്ത്തി ചവിട്ട്‌ ഗെഡീ." ഞാന്‍ താഴ്ത്തി- കാല്‌ പയറുംവാരത്തിന്റെ പരിധി ലംഘിച്ച്‌ തഴോട്ട്‌ നീങ്ങി. ഓ ഗോഡ്‌... ഈസ്‌ ഇറ്റ്‌ ഏ വാഴക്കുഴി? !!! നോ!!.... തെങ്ങിന്‍ കുഴി??????? ഒഹ്‌ മൈ ഗാഡ്‌!!! ഇറ്റ്‌ ഹാസ്‌ ബ്രോക്കണ്‍ ദ തെങ്ങിന്‍ കുഴി ലിമിറ്റ്‌.... കല്ലുവെട്ടും മട???? ഈ പറഞ്ഞ സംഗതികള്‍ എല്ലാം വെറുമൊരു മൈക്രോ സെക്കന്റില്‍ എന്റെ മനസ്സില്‍ക്കൂടി കടന്നുപോയതാണ്‌.

കല്ലുവെട്ടുമടയല്ല ഇത്‌ ആ പഴയ പൊട്ടക്കിണറാണ്‌ എന്നു റിയലൈസ്‌ ചെയ്തപ്പൊഴേക്കും ഇറ്റ്‌ വാസ്‌ ടൂ ലേറ്റ്‌...എന്റെ ഇടത്തെ കൈ "" മറിച്ചിട്ടപോലെ കിടന്നിരുന്ന ഒരു ഇഞ്ച ചെടിയിയുടെ വള്ളിയില്‍ കുടുങ്ങി. കക്ഷത്തില്‍ കുരുവുള്ളപൊലെ അഭിനയിച്ചിരുന്ന എനിക്ക്‌ ഇനി ഒരു ആറു മാസക്കാലത്തേക്ക്‌ അഭിനയിക്കേണ്ടിവരില്ല എന്നു ഉറപ്പക്കുന്നവിധത്തില്‍ ഇടതുകൈ ഫുള്ളും, കൈനോടു ചേര്‍ന്ന പള്ള, നെഞ്ചിന്റെ സൈഡ്‌ എന്നിവയില്‍ കീറിമുറിച്ചുകൊണ്ടാണ്‌ ചൂണ്ടകൊളുത്ത്‌ പോലെ നിറഞ്ഞ മുള്ളുകള്ളുള്ള ആ ഇഞ്ചവള്ളി എന്റെ കൈയില്‍ തടഞ്ഞുനിന്നത്‌. ചുരുങ്ങിയത്‌ 100 വര്‍ഷം പഴക്കമുള്ള ആ ഇഞ്ച വള്ളിയില്‍ ഞാന്‍ രണ്ടുകൈയ്യും കൂട്ടി മുറുകേ പിടിച്ചു. വീണ ആഘാതത്തില്‍ ആ വള്ളി എന്നെയും കൊണ്ട്‌ കിണറിന്റെ ചുറ്റളവ്‌ പരിശോധിക്കാന്‍ കിണര്‍ഭിത്തികള്‍ക്കിടയില്‍ തട്ടിക്കളിച്ചു. വിപദിധൈര്യം ഒന്നുകൊണ്ടു മാത്രം മുള്ളുകയറി പൊളിഞ്ഞ്‌ നാശമായെങ്കിലും ഞാന്‍ പിടിച്ചപിടി വിടാന്‍ തയ്യാറല്ലായിരുന്നു. വീഴ്ച്ചയുടെ സമയത്ത്‌ ഞാന്‍ എന്തെങ്കിലും ആക്രോശമോ, ആര്‍ത്തനാദമോ അട്ടഹാസമോ പുറപ്പെടുവിച്ചിരുന്നോ എന്നെനിക്കറിയില്ല(അങ്ങിനെ ഉണ്ടായി എന്ന്‌ ചില സാമദ്രോഹികള്‍ പറഞ്ഞുനടന്നിരുന്നു.) അന്ന്‌ ഞങ്ങള്‍ കൂട്ടുകാര്‍ പരസ്പരം വിളിക്കാന്‍ ഉപയോഗിച്ചിരുന്ന "ഠൊക്ക്‌... ഠൊക്ക്‌" എന്ന നാവുകൊണ്ട്‌ ഉണ്ടാക്കുന്ന ഒരു തരം ശബ്ദം പുറപ്പെടുവിച്ച്‌ ഞാന്‍ നാടകക്കാരുടെ ശ്രദ്ധ ക്ഷണിച്ചു.

ആദ്യം റ്റാപ്പിയോക്കിയ മേക്കേഴ്സ്‌ ഓടി വരുകയും അവരു വലിയ വായില്‍ നിലവിളിച്ച്‌ ഗ്രാമത്തിനാകെ അലര്‍ട്ട്‌ സിഗ്നല്‍ നല്‍കുകയും ചെയ്തു.

പവര്‍കട്ടു നേരത്തുള്ള നാമജപം, കുളി, തുടങ്ങിയ പതിവു ജോലികള്‍ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആ ഏരിയയിലുള്ള എല്ലാ കുടുംബനാഥന്മാരും ഉത്തരവു പുറപ്പെടുവിച്ച്‌ സംഭവസ്ഥലത്തേക്കു പാഞ്ഞു വന്നു. പൊതുവെ ബുദ്ധിമാന്മാരായ പോട്ടക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ കിണറ്റിങ്കരയില്‍ യോഗം ചേര്‍ന്ന്‌ തന്ത്രങ്ങള്‍ മെനഞ്ഞു.

ഇഞ്ചവള്ളിയില്‍ തന്നെ തൂങ്ങി കിടക്കാനും "എല്ലാ അറേഞ്ചുമെന്റ്സും ചെയ്തുകഴിഞ്ഞു. ഇനി ഒന്നും പേടിക്കാനില്ല" (വിശാലേട്ടന്‌ കടപ്പാട്‌) എന്നും റെസ്ക്യൂ ടീമിന്റെ ടെമ്പററി ക്യാപ്റ്റന്‍ ആയി നിയമിതനായ കാട്ടാളന്‍ (വീടുപേരാണ്‌....കേരളത്തിലെ മോസ്റ്റ്‌ ഇന്നോവേറ്റീവ്‌ വെടിക്കെട്ടുകാരന്‍ കാട്ടാളന്‍ ജോസേട്ടന്റെ വകയിലൊരനിയന്‍) അന്തോണിമാഷുടെ പുത്രന്‍ ജോസ്‌ എന്നെ വിളിച്ചറിയിച്ചു. എന്നാല്‍ ദേഹമാസകലം ഇഞ്ച മുള്ളു കയറി, രണ്ടു കൈവെള്ളയും ഇഞ്ചയില്‍ മുറുകെ പിടിച്ച്‌ വാടിത്തളര്‍ന്ന എനിക്ക്‌ മനസ്സിലായി, ഇനി വെറും സെക്കന്റുകളേ അവശേഷിക്കുന്നുള്ളൂവെന്നും എന്റെ കൈ ഞാന്‍ തന്നെ വിട്ടുകളയുമെന്നും, അത്യാഗാധതയിലേക്ക്‌ ഞാന്‍ വീഴാന്‍ പോകുന്നുവെന്നും. കിണറിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന മോട്ടോര്‍ ഷെഡ്‌ പണിതിരുന്നപ്പോള്‍ വീണ മൂന്ന്‌ കമ്പി കഷണങ്ങള്‍ 90,45,80 ഡിഗ്രിയില്‍ കുത്തനെ നില്‍ക്കുന്ന കാര്യം കൂടി ഓര്‍ത്തതോടെ ഞാന്‍ മനസികമായി മരിക്കാന്‍ തയ്യാറായി.

(ബഹുമാന്യ വായാനക്കാര്‍ ഇനിയുള്ള നാലഞ്ചു വരികളില്‍ ദയവു ചെയ്ത്‌ തമാശ കാണരുതെന്നപേക്ഷ) കൈ വീണ്ടും പൊളിഞ്ഞു ചോര ഒഴുകി വന്ന്‌ എന്റെ തോളില്‍ ഷര്‍ട്ടിനെ വീണ്ടും വീണ്ടും കുതര്‍ത്തുകൊണ്ടേയിരുന്നു. ഈ കിണര്‍ ഇരിക്കുന്ന പറമ്പിന്റെ മൂലയില്‍ പണ്ടുണ്ടായിരുന്ന തൊരപ്പന്‍ മാപ്ലയുടെ കടയില്‍ നിന്ന്‌ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലൂബിയ്ക്ക ഉപ്പിലിട്ടത്‌ വാങ്ങി തിന്ന്‌ കണ്‍സ്യൂമര്‍ കള്‍ച്ചറിന്റെ അഡിക്റ്റ്‌ ആയതുമുതല്‍ വെറും ഒരു മണിക്കൂര്‍ മുമ്പ്‌ ചാലക്കുടിയിലേക്ക്‌ പോയിരുന്ന ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ പോട്ടയിലെത്തിയപ്പോള്‍ ഒരു കാര്യം പറയാന്നുണ്ട്‌ നാളെ ഞാന്‍ ഇവിടെ ഇറങ്ങാം എന്ന്‌ പറഞ്ഞ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഷാജി ചെറിയാനെ കണ്ടതുവരെ ഞാന്‍ സഡ്ഡനായി റീകാപ്‌ ചെയ്തു. കൈകള്‍ വേദനയുടെ സെമിയില്‍ നിന്ന്‌ ഫൈനലിലേക്കും ട്രൈബ്രേക്കറിലേക്കും പ്രവേശിച്ചു.--- -സലാം പ്രപഞ്ചമേ! എന്ന പ്രസിദ്ധ ബഷീറിയന്‍ വാക്യം മനസിലുരുവിട്ടുകൊണ്ട്‌ എന്റെ കൈ ഞാന്‍ വിട്ടു.

കുത്തനെ വിശ്രമിക്കുന്ന കമ്പികള്‍ കുത്തിക്കയറുന്നതും, പാറയില്‍ തല തല്ലി തകരുന്നതും പ്രതീക്ഷിച്ച്‌ പിടി വിട്ട ഞാന്‍ വളരെ സ്മ്മൂത്തായ ഒരു വെര്‍ട്ടിക്കല്‍ ലാന്റിങ്ങിനാണ്‌ സാക്ഷ്യം വഹിച്ചത്‌. കാരണം എന്റെ കാല്‍പാദവും വെള്ളവും തമ്മില്‍ ഒരു പത്തുമീറ്റര്‍ അകലമേയുണ്ടയിരുന്നുള്ളൂ. എന്റെ ബോഡി വെയ്റ്റ്‌ മൂലം ഏകദേശം ഒരു നൂറ്റാണ്ട്‌ പ്രായമ്മുള്ള ആ ഇഞ്ച വള്ളിയുടെ വേരുകള്‍ പതുക്കെ പതുക്കെ ഇളകിയിളകി ഞാനറിയതെത്തന്നെ ഞാന്‍ ഒരു മിനിട്ടില്‍ ഒരു മീറ്റര്‍ എന്ന കണക്കെ താഴുന്നുണ്ടായിരുന്നത്രേ! എന്തായാലും വെള്ളത്തില്‍ വീണ എന്റെ കാല്‍പാദങ്ങള്‍ അരയടിയോളം ചേറില്‍ താഴ്ന്നു പോയി.

അനങ്ങതെ ഞാന്‍ ആദ്യം രംഗനിരീക്ഷണം നടത്താന്‍ തീരുമാനിച്ചു. റെസ്ക്യൂ ഓപ്പറേഷന്‌ വെളിച്ചമേകി സഹായിച്ചിരുന്ന പെട്രോള്‍ മാക്സ്‌ എന്റെ ഒപ്പം വെള്ളത്തില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ താഴ്ത്തി അന്ധകാരമകറ്റാന്‍ കാട്ടാളന്‍ ജോസ്‌ നിര്‍ദ്ദേശിച്ചു.

എതാണ്ട്‌ ഒരു 5 കിലോ വലുപ്പം വരുന്ന ഒരു മാക്കച്ചി തവളയിതാരടേയ്‌ പുതിയ ഗസ്റ്റ്‌ എന്ന്‌ മട്ടിലെന്നെ തുറിച്ചു നോക്കി അങ്ങോട്ടും ഇങ്ങോട്ടും പരാക്രമത്താല്‍ ചാടുന്നു. അവസാനം ആ കൂപമണ്ഡൂകം ഒരു ചാട്ടത്തിന്‌ എന്റെ ഇടതു തോളില്‍ ഇരിപ്പുറപ്പിച്ചു. ഇടതുകണ്ണിന്റെ കൃഷ്ണമണി മാത്രം മെല്ലെ ഇടത്തോട്ടേക്കു തിരിച്ച്‌ അതിനെ നോക്കിയ എനിക്ക്‌ കാണാന്‍ സാധിച്ചത്‌, ഹൊറര്‍ സിനിമയിലെ പോലെ, സൂം ചെയ്ത ആ മാക്കാച്ചിതവളയുടെ രണ്ടു മത്തക്കണ്ണുകളും,മൂക്കും വായുമാണ്‌. മൂക്കിനുള്ളില്‍ പോയ പുല്ലിന്റെ കഷ്ണം നല്‍കുന്ന അസ്വസ്ഥത മറികടക്കാന്‍ മൂക്കിനുള്ളില്‍ എരുമ, പോത്ത്‌, മൂരി, പശു തുടങ്ങിയ ജന്തുവര്‍ഗ്ഗങ്ങള്‍ നാവു കേറ്റുന്നതു പോലെ ഒരോസെക്കന്റു ഇടവിട്ടു ഈ പിശാചുമോറന്‍ തവള നാവു മാറി മാറി മൂക്കിനുള്ളില്‍ കയറ്റുന്നു. ഇടക്കൊരുവട്ടം അത്‌ നാവ്‌ അതിഭയങ്കരമായ ലെങ്ങ്ത്തില്‍ നീട്ടി എന്റെ കണ്ണില്‍ കുത്താന്‍ വന്നു. ഞാന്‍ ഒന്നും മിണ്ടാതെ പതുക്കെ വെള്ളത്തില്‍ താഴ്ന്ന്‌ എന്റെ തോള്‌ വെള്ളത്തിനടിയിലാക്കി. എഴുന്നിള്ളിപ്പു കഴിഞ്ഞ ആന കുനിഞ്ഞുകൊടുക്കുമ്പോള്‍ മുകളിലുള്ളവര്‍ ഇറങ്ങി പോകുന്ന പോലെ അത്‌ സ്ലോമോഷനില്‍ ഒരു ലെങ്ങ്ത്തി ഡൈവിങ്ങില്‍ കൂടി എങ്ങോ പോയ്മറഞ്ഞു.

പതുക്കെ പൊന്താന്‍ ശ്രമിച്ച ഞാന്‍ കണ്ടത്‌ എന്റെ മൂക്കിനോട്‌ ചേര്‍ന്ന്‌ ഒരു ആമ അതിന്റെ മൂക്ക്‌ മുട്ടിച്ച്‌ രണ്ട്‌ കൈ കൊണ്ടും- വിക്കറ്റ്‌ കിട്ടുമ്പോള്‍ ഷോയബ്‌ അക്തര്‍ കാണിക്കുന്ന പോലെ- ബാലന്‍സ്‌ ചെയ്യാന്‍ ശ്രമിക്കുന്നു. ആസ്വദിക്കാന്‍ പറ്റുന്ന ഒരു കാഴ്ച്ചകളും കിണറ്റിലില്ലെന്നു എനിക്ക്‌ മനസിലായി. മുകളില്‍ നിന്ന്‌ ആശ്വാസ വാക്കുകള്‍ക്കു മാത്രം ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. കാട്ടാളന്റെ ടീം 10 മിനിട്ടിനുള്ളില്‍ ഒരു പ്ലാസ്റ്റിക്ക്‌ കയര്‍ നിറയെ ചെറിയ ചെറിയ കെട്ടുകളിട്ട്‌ (ഫോര്‍ ഫ്രിക്ഷന്‍) തഴേക്കിട്ടു തന്നു. ഈ സമയം പുറത്ത്‌ എന്നെ നാടകം കാണാന്‍ നിര്‍ബന്ധിച്ചു കൊണ്ടു പോയ രാജീവ്‌ ഉറക്കെ അമറുന്നതും കരയുന്നതും കേട്ടു. അവന്റെ സമനില തെറ്റിയത്രേ! അവനാണ്‌ എന്നെ തിരികെ ഒറ്റക്ക്‌ പറഞ്ഞുവിട്ടതെന്നും പറഞ്ഞ്‌ അവന്‍ കരയുകയാണ്‌. ആ കരച്ചിലില്‍ എന്തായലും അത്മാര്‍ത്ഥതയുടെ സ്പര്‍ശം ഉണ്ടായിരുന്നു. അവനും ചാടും എന്ന്‌ പറഞ്ഞതിനാണ്‌ അവനെ ആള്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്‌.

എന്തായാലും ഇട്ടുതന്ന കയറില്‍ ഞാന്‍ പൊത്തിപിടിച്ച്‌ കയറാന്‍ഒരു ശ്രമം നടത്തി. കൈപത്തികള്‍ രണ്ടും പൊളിഞ്ഞ്‌ നാശമായതുകാരണം എനിക്ക്‌ കയറില്‍ തൊടാന്‍ പോലും സാധിക്കുമായിരു ന്നില്ല. എന്നാലും ഞാന്‍ മുറുകെ പിടിച്ച്‌ ദൌത്യത്തിലെ മോഹന്‍ലാലിനേപ്പോലെ കുറ്റിചെടി, പൊത്തുകള്‍ എന്നിവയില്‍ കാലിനു ഗ്രിപ്‌ കണ്ടെത്തി വലിഞ്ഞു ഒരു പത്തടി കയറി. അവശേഷിച്ച എനര്‍ജിയുംചോര്‍ന്നുപോയതിനാല്‍ ഷൂ എന്ന ശബ്ദത്തോടെ വീണ്ടും തഴേക്കു പതിച്ചു. വീഴുന്ന ശബ്ദം കേട്ട്‌ എല്ലാവരും വീണ്ടും സ്നേഹാന്വേഷണങ്ങള്‍ ആരംഭിച്ചു. എന്തു പറ്റിയെടാ? പേടിക്കെണ്ടാട്ട്രാ, ഞങ്ങള്‍ ഇവിടെയുണ്ട്ട്ട്ടാ, തല തിരിയുന്നുണ്ടോ മോനെ എക്സിട്രാ. ഇതില്‍ ഞങ്ങള്‍ ഇവിടെയുണ്ടെടാ എന്നു പറയുന്നവന്‍ ഇതിനിടെ ഒരായിരം തവണ അതു പറഞ്ഞിട്ടുണ്ടാകും. ജീവനോടെ കയറി ചെന്നാള്‍ അവനെ ഒന്നു അന്തസ്സായി തെറി പറയണം എന്ന്‌ ഞാന്‍ ഉറപ്പിച്ചു. ഞാന്‍ തല ചുറ്റിവീണ്‌ വെള്ളത്തില്‍ താണുപോയോ എന്നായിരുന്നു റെസ്ക്യൂ ടീമിന്റെ സന്ദേഹം. അങ്ങിനെ വന്നാല്‍ അറിയാനായി പെട്രോള്‍മാക്സിനുപുറമെ ഒരു പതിനഞ്ചു ടോര്‍ച്ചുകളും എന്റെ നേരെ ഫോക്കസ്‌ ചെയ്തിട്ടുണ്ടായിരുന്നു. (ഒരു കാര്യം പറയാന്‍ മറന്നു....... എന്റെ നെഞ്ചറ്റം വരെയേ അപ്പോള്‍ വെള്ളമുണ്ടായിരുന്നുള്ളൂ. കാരണം, അന്ന്‌ സന്ധ്യക്ക്‌ അവര്‍ മോട്ടോറടിച്ച്‌ പറമ്പ്‌ നനച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. പഴയ കാലത്തേ കിണറായതുകൊണ്ട്‌ വാവട്ടം വളരെ കൂടുതലായിരുന്നു. വെള്ളത്തിന്റെ അളവ്‌ വളരെ പതുക്കെ കൂടി കൂടി വരുന്നുണ്ടായിരുന്നു.)

അടിയന്തിരഘട്ടം വന്നാല്‍ ഇറങ്ങാനായി ഒരു മൂന്നംഗ മുങ്ങല്‍ വിദഗ്ദ്ധ സംഘം കരയില്‍ വാം അപ്പ്‌ തുടങ്ങിയിരുന്നു (ഇതെല്ലാം ഞാന്‍ ഈ അനുഭവക്കുറിപ്പെഴുതാനായി അസംഖ്യം ആളുകളെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അറിയാന്‍ സാധിച്ച വിവരങ്ങളാണ്‌.) അകത്തു നിന്ന്‌ എന്തായി തീരുമാനമെന്ന എന്റെ വേപഥു പൂണ്ട ചോദ്യത്തിന്‌ ഏണി എടുക്കാന്‍ ആളു പോയിട്ടുണ്ടെന്നുംയു ആര്‍ ഗോയിങ്ങ്‌ ടു ടേസ്റ്റ്‌ ദ സ്പിരിറ്റ്‌ ആഫ്‌ ഫ്രീഡം വിത്തിന്‍ മൊമെന്റ്സ്‌ എന്നും കാട്ടാളന്‍ മറുപടി പറഞ്ഞു. മുകളില്‍ ചേരിതിരിഞ്ഞ്‌, കിണറ്റിനകത്ത്‌ വങ്കിനുള്ളില്‍ ഏകദേശം ഒരു മുപ്പത്‌ വര്‍ഷം മുന്‍പ്‌ ഒരു കരിമൂര്‍ഖനെ കണ്ടിട്ടുണ്ടെന്നും ഇല്ലെന്നും, സങ്കുചിതന്റെ തലക്ക്‌ എന്തെങ്കിലും പരിക്കുകാണുമെന്നും ഇല്ലെന്നും വാദപ്രതിവാദങ്ങള്‍ ശക്തമായികൊണ്ടിരുന്നു.

ഇതിനിടയില്‍ പതിവുപോലെ കൃത്യസമയത്ത്‌ തന്നെ കരണ്ട്‌ തിരികെ വന്നു. നാടകഹോളില്‍ വച്ചിരുന്ന കാജാബീഡി, സിസ്സേര്‍സ്‌, വെറ്റില, അടയ്ക്ക എന്നിവ വച്ചിരുന്ന പാത്രം സൌകര്യാര്‍ത്ഥം കിണറ്റുകരയിലേക്ക്‌ മാറ്റപ്പെട്ടു. അപ്പോഴേക്കും ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഏണി (ബാംബൂ) എത്തിച്ചേര്‍ന്നു. അത്‌ പതുക്കെ പതുക്കെ കിണറ്റില്‍ കുത്തിനിറുത്തി. എങ്കിലും ഒരു രണ്ടടി കുറവുണ്ടായിരുന്നു. ജീവിതത്തില്‍ ഇന്നേവരെ ഒരു മരത്തില്‍ പത്തടി കയറിയാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ സ്റ്റക്ക്‌ ആയി പോകാറുള്ള ഞാന്‍ ജീവിക്കാനുള്ള കൊതി കാരണം കാര്‍ന്നോന്മാര്‍ക്ക്‌ 100 എണ്ണ നേര്‍ന്ന്‌ കയര്‍ കൈകളില്‍ ചുറ്റി, ഏണിയില്‍ പിടിച്ച്‌ ഒരു നാലു സ്റ്റെപ്പ്‌ വലിഞ്ഞുകയറി. താഴേക്കു നോക്കിയാല്‍ തല ചുറ്റി വീഴുമെന്നു നൂറ്റിപ്പത്ത്‌ ശതമാനവും ഉറപ്പുണ്ടായിരുന്ന ഞാന്‍ അരുതാത്തത്‌ ചെയ്യുവാന്‍ രക്തത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്ന വികാരം നിമിത്തം വെറുതെ താഴെ വെള്ളത്തിലേക്ക്‌ നോക്കി. ഇഞ്ച വള്ളികള്‍ക്കിടയിലൂടെ നോക്കിയ ഞാന്‍ ആ നടുക്കുന്ന കാഴ്ച്ച കണ്ടു! ഒരാഴ്ച്ച മുന്‍പ്‌ ഞാന്‍ സ്വന്തം കാശ്‌ കൊടുത്ത്‌ (അറുപത്‌ രൂപ) വാങ്ങിയ എന്റെ പ്രിയപ്പെട്ട ബാറ്റയുടെ ചെരുപ്പ്‌ വെള്ളത്തില്‍ പൊന്തി കിടക്കുന്നു. മറ്റൊന്നും ആലോചിച്ചില്ല താഴേക്ക്‌ കേറിയതിലും സ്പീഡില്‍ ഇറങ്ങി. മുകളില്‍ നിന്ന്‌ ഉദ്വേഗജനകമായ അന്വേഷണം വന്നു. അവന്‌ കേറാന്‍ പറ്റുന്നില്ല എന്നു കരുതി കിണറ്റില്‍ ചാടാന്‍ നിന്നിരുന്ന സന്നദ്ധഭടന്മാരെ ഇറക്കാന്‍ പരിപാടിയിട്ടു. ഞാന്‍ ഇറങ്ങിയത്‌ ചെരുപ്പെടുക്കാനാണെന്നും നത്തിങ്ങ്‌ ടൂ വറി എന്നും ഞാന്‍ വിളിച്ചുപറഞ്ഞു.

നാട്ടുകാരുടെ അടുത്ത ഡയലോഗോടു കൂടി പോട്ട എത്ര മാത്രം സോഷ്യലിസ്റ്റ്‌ ചിന്താഗതി വച്ചുപുലര്‍ത്തുന്നുവെന്നെനിക്ക്‌ മനസിലായി. പോട്ടയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്നവരില്‍ പ്രമുഖനായ കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റിലെ എഞ്ചിനീയറായ മേനോന്‍ ചേട്ടന്‍ മുതല്‍ യൂണിയന്‍കാരന്‍ ഇക്രു മാപ്ല ചേട്ടന്‍ വരെ ജാതി,മത,വര്‍ഗ്ഗ,രാഷ്ട്രീയ,പ്രവിശ്യാ വ്യത്യാസമില്ലാതെ മലയാളത്തിലെ ഏറ്റവും ഡോസ്‌ കൂടിയ തെറി ഉപയോഗിച്ചാണ്‌ എന്നെ ചീത്തവിളിച്ചത്‌. ചാവാണ്ട്‌ വേഗം കേറി വരാന്‍ നോക്കഡാ തെണ്ടി.. @#$%* *......... അപ്പോഴാണ്‌ അവന്റെയൊരു ചെരുപ്പ്‌. ഇതായിരുന്നു എല്ലാവരുടെയും പക്ഷം.

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. മുകളിലുള്ളവര്‍ കാണാതെ ഞാന്‍ വെള്ളത്തിനടിയിലേക്ക്‌ താഴ്ത്തി ചെരുപ്പ്‌ കയറിന്റെ അറ്റത്ത്‌ കെട്ടിയിട്ടു. മോന്‍ ഉദ്യോഗസ്ഥനായി, വലിയ മാഷാണ്‌ എന്ന്‌ മനപൂര്‍വം ഗൂഢാലോചനപരമായ നിഗമനങ്ങളില്‍ എത്തിചേര്‍ന്ന്‌ എനിക്കുള്ള ഡെയലി അലവന്‍സ്‌ മുതല്‍ കടയില്‍ പോയതിന്റെ ബാക്കി ആണ്ടുന്നതുവരെ വീട്ടുകാര്‍ നിര്‍ത്തലാക്കിയ വിവരം അവിടെയുള്ള മേനോന്‍ മുതല്‍ ഇക്രുവേട്ടന്‍ വരെ ഒരു സോഷ്യലിസ്റ്റുകാര്‍ക്കും അറിയുകയില്ലല്ലോ? വീണ്ടും കയറില്‍ ചുറ്റി ഏണിയില്‍ അള്ളി പിടിച്ച്‌ നാട്ടുകാര്‍ ചെരിപ്പ്‌ കേസില്‍ നല്‍കിയ തെറി നല്‍കിയ എനര്‍ജിയില്‍ പിന്നെ ഞാന്‍ ഒരു പിടിക്ക്‌ ഏന്തിവലിഞ്ഞ്‌ മേലോട്ടെത്തി. ഏണിയുടെ അറ്റമെത്തിയപ്പോഴേക്കും രണ്ടുപേര്‍ കമിഴ്ന്നു കിടന്ന്‌ എന്നെ വലിച്ച്‌ മേലെയെത്തിച്ചു.

രക്ഷപ്പെട്ട എന്റെ സന്തോഷം ചില്ലറ ആയിരുന്നില്ല. കഷ്ടി ഒരു മണിക്കൂര്‍ മുന്‍പേ മരണം നൂറു ശതമാനവും ഉറപ്പിച്ച ഞാന്‍ ഇതാ വീണ്ടും ജീവിതത്തിന്റെ ഹൈസ്പീഡ്‌ ട്രാക്കില്‍ തിരിച്ചെത്തിയിരിക്കുന്നു. ആദ്യം ഞാന്‍ മനസാ ജതി,മത,വര്‍ഗ്ഗ പരിഗണനകളില്ലതെ ദൈവത്തിനു നന്ദി പറഞ്ഞു. എന്നെ കരക്കുകയറ്റാന്‍ ശ്രമിച്ച റെസ്ക്ക്യൂ ടീമിനും മറ്റു പോട്ടക്കര്‍ക്കും നന്ദി പറയാന്‍ മുതിര്‍ന്നില്ല. കാരണം അങ്ങിനെ ഔപചാരികമായ ഒരു നന്ദി പറച്ചിലിലൂടെ തീര്‍ക്കാവുന്ന ഒരു കാര്യമല്ലല്ലോ ജീവന്‍ രക്ഷിക്കുക എന്നത്‌. മേലെയെത്തിയ ഉടനെ എന്നെ വിവസ്ര്തനാക്കുവാന്‍ ശ്രമിക്കുകയാണ്‌ എല്ലവരും കൂടി ചെയ്തത്‌. അരൊക്കെയോ ചേര്‍ന്ന്‌ എന്റെ ഷര്‍ട്ട്‌ അഴിച്ചു. മറ്റു ചിലര്‍ മുണ്ടും. വീണ്ടും എന്നെ ത്രിബ്ബിള്‍ എക്സ്‌ ആക്കാനായി ശ്രമം തുടങ്ങിയപ്പോള്‍ ഞാന്‍ ശക്തമായി തന്നെ തടഞ്ഞു. തെയ്യന്‍, ശ്രീമാന്‍, ഗോജരാജ തുടങ്ങിയ എന്റെ ചില സ്നേഹിതരാണ്‌ എന്നെ പരിപൂര്‍ണ്ണനാക്കാന്‍ കാര്യമായി ശ്രമിച്ച്തത്‌. കാരണം നാളെ മുതല്‍ പറഞ്ഞു ചിരിക്കാന്‍ വേണ്ടി. ആരോ എന്റെ തലയും ദേഹവും നല്ലവണ്ണം തോര്‍ത്തി തന്നു.


അതിനിടെ വലിച്ചെടുത്ത കയറിന്റെ അറ്റത്ത്‌ കണ്ട ചെരുപ്പ്‌ കയ്യിലെടുത്ത്‌ ഇക്രുവേട്ടന്‍ വീണ്ടും വയലന്റായി അത്‌ തിരികെ കിണറ്റിലെറിയാന്‍ ശ്രമിച്ചത്രേ. എന്നെ കാര്‍പോര്‍ച്ചിലേക്ക്‌ എല്ലാവരും ചേര്‍ന്ന്‌ ആനയിച്ചു. അപ്പോഴേക്കും സമയം എട്ടര ആയി. കാര്‍പോര്‍ച്ചിനോട്‌ ചേര്‍ന്നായിരുന്നു മാഗി എന്ന പെണ്‍കുട്ടിയുടെ വീട്‌. പെണ്‍കുട്ടിയല്ല ച്ചേച്ചി എന്നു വിളിക്കുന്നതായിരിക്കും ശരി. ഞാന്‍ നാലാം ക്ലാസ്സിലായിരുന്നപ്പോള്‍ അവള്‍ ഏഴാം ക്ലാസ്സില്‍ ഉണ്ടായിരുന്നു. മാഗി, അപ്പന്‍, അമ്മ എന്നിവര്‍ ഈ ഒരു മണിക്കൂറും പ്രര്‍ത്ഥനയിലായിരുന്നുവത്രേ! എന്തോ ചില ബഹളം കേട്ടെങ്കിലും അതു നാടകത്തെ സംബന്ധിച്ചതായിരിക്കുമെന്നു കരുതി പ്രാര്‍ത്ഥന തുടര്‍ന്നത്രേ. മാഗിയുടെ അപ്പന്റെ നിരാശ അതിഭയങ്കരമായിരുന്നു. മൂക്കിനു താഴെ ഇങ്ങിനെയൊരു സംഭവം നടന്നിട്ട്‌ അറിഞ്ഞില്ലെന്നുപറഞ്ഞാല്‍.......ണാളെ മുതല്‍ ഒരു നാലു വാരം ചായക്കട, വീടിന്റെ പടിക്കലുള്ള ബുഡ്ഡാ സല്ലാപം തുടങ്ങി എത്രയെത്രെ സ്ഥലങ്ങളില്‍ നിറഞ്ഞു വിവരിക്കാന്‍ പറ്റിയ ന്യൂസ്‌ ആയിരുന്നു. ആള്‍ ഒരു ആവശ്യവും ഇല്ലാതെ ഭാര്യയോട്‌ കയര്‍ത്തു- നിനക്കെന്താണ്ട്രീ ഇവിടെ കാര്യം?..ഭാര്യയാകട്ടെ ആ മെരട്ടല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ്‌ വേറെയാരില്‍ നിന്നോ സംഭവം ഡിഫേര്‍ഡ്‌ ലൈവ്‌ ആയി ശ്രദ്ധിക്കുകയായിരുന്നു. കിണറ്റില്‍ വീണതിനേക്കാള്‍ എന്നെ വേദനിപ്പിച്ച സംഭവമാണ്‌ ഇനി ഉണ്ടായത്‌. മാഗിക്കും അമ്മക്കും കഥ പറഞ്ഞുകൊടുത്ത ആള്‍ക്ക്‌ എന്നെയോ എന്റെ പേരോ അറിയുമായിരുന്നില്ല. സ്വാഭവികമായും മാഗി എതാ ചേട്ടാ ആള്‌ എന്നു ചോദിക്കുന്ന കേട്ടു. വയസ്സിനു തഴെയുള്ള ടോര്‍ച്ച്‌ കൈയിലുള്ള എല്ലാ സാമദ്രോഹികളും കൂനിക്കൂടി നില്‍ക്കുന്ന എന്റെ നേരെ ടോര്‍ച്ചടിച്ചു. അതു മുന്‍ക്കൂട്ടികണ്ട ഞാന്‍ ഉള്ള ബാക്കി ശക്തി ഉപയോഗിച്ച്‌ എയറുപീടിച്ചു നിന്നു. നീന്തല്‍ മത്സരത്തിനുള്ള വേഷത്തില്‍ ഒരു യുവകോമളനെ കണ്ട അവള്‍ "അരേ സബ് കുച്ഛ് ദേഖ്താ ഹേ യാർ!" എന്ന്‌ മൂക്കത്തുവിരല്‍ ചേര്‍ത്ത്‌ അയേ!??എന്ന മട്ടില്‍ പറഞ്ഞു.
എന്തിനേറെ പറയണം കൂനിന്മേല്‍ കുരു അതുമെയൊരു കൊതു ആ കൊതുകിന്‌ എയിഡ്സ്‌ എന്നു പറഞ്ഞപോലെയായീ എന്റെ കാര്യങ്ങള്‍. അവള്‍ എന്നെ സര്‍വ്വാംഗം വീക്ഷിച്ച്‌ പരിക്കുകള്‍ വിലയിരുത്തുന്നത്‌ വരെ ടോര്‍ച്ചടിച്ച്‌ എന്നെ വെളുപ്പിക്കുന്നതില്‍ ഒരുത്തനും പിശുക്ക്‌ കാട്ടിയില്ല. അതിനു ശേഷം എന്നെ എപ്പോള്‍ കണ്ടാലും വായ പൊത്തി ചിരിച്ച്‌ വേഗം നടന്നു പോകലായിരുന്നു മാഗിചേച്ചിയുടെ ജോലി,,അപ്പോളൊക്കെ ഞാന്‍ അറിയതെ വീണ്ടും എന്റെ മനസ്സില്‍ ആ അശിരീരി മുഴങ്ങും....(അരേ സബ് കുച്ഛ് ദേഖ്താ ഹേ യാർ!). കഥ അവിടം കൊണ്ടും തീര്‍ന്നില്ല. ഇന്ന്‌ വിവാഹിതയായി രണ്ടുകുട്ടികളുടെ അമ്മയായി കഴിഞ്ഞ മാഗിയുടെ രണ്ടു കൊച്ചുകുഞ്ഞുങ്ങളും എന്നെ കാണുമ്പോല്‍ വായ പൊത്തി ചിരിക്കുന്നു.

പിന്നീട്‌ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞായിരുന്നു ബഹളം. ശരീരം ആകെ കീറിപറഞ്ഞെങ്കിലും കാര്യമായ പരിക്കുകള്‍ ഒന്നും ഉള്ളതായി എനിക്ക്‌ തോന്നിയില്ല. അതുകൊണ്ടുതന്നെ ഞാന്‍ എതിര്‍ത്തു. പിന്നെ മുന്‍പ്‌ കിണറ്റില്‍ വീണ്‌ ചത്തിട്ടുള്ള ഒരോരുത്തരുടെ കഥകളായി നാട്ടുകാരുടെ വിളമ്പല്‍. ഒരു കള്ളന്‍ പരിയാരത്ത്‌ (അടുത്ത ഗ്രാമം) കിണറ്റില്‍ വീഴുകയും നാട്ടുകാര്‍ പിടിച്ച്‌ കയറ്റി, അന്തസ്സായി ഒരു ചായ കുടിക്കുകയും ചെയ്ത്‌ നടന്നുപോയി. കൃത്യം മൂന്നു മണിക്കൂര്‍ കഴിഞ്ഞു "ഠിം..." ആ ഗെഡി സിന്ദഗിയില്‍ നിന്നേ സ്കൂട്ടായത്രേ! ഇതു കേട്ടതും എന്റെ കിളി പറന്നുപോയി. ഇനി മൂന്നു മണിക്കൂര്‍ കൌണ്ട്‌ ഡൌണ്‍ തുടങ്ങണമല്ലോ ദൈവമേ! എന്തായാലും റെസ്ക്ക്യൂ ടീം ക്യാപ്റ്റന്‍ തന്നെ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ചുമതലയും ഏറ്റെടുത്തു. ഓട്ടോറിക്ഷ വിളിക്കാം എന്ന അഭിപ്രായത്തെ ഞാന്‍ എതിര്‍ത്തു. നടന്നു തന്നെ ആശുപത്രിയില്‍ പോയി എന്റെ സ്റ്റാമിന തെളിയിക്കണമെന്ന്‌ എനിക്ക്‌ വല്ലാത്ത ആഗ്രഹം തോന്നി. അങ്ങിനെ അവിടെ നിന്ന്‌ ഏകദേശം അര കിലോമീറ്റര്‍ അകലെയുള്ള ധന്യ മിഷന്‍ ഹോസ്പിറ്റല്‍ വരെ എന്നെയും, തെയ്യന്‍, സൂരജ്‌, രാജീവ്‌ എന്നിവരെ നയിച്ചു കൊണ്ട്‌ കാട്ടാളന്‍ ജോസ്‌ പുറപ്പെട്ടു. ആശുപത്രിയില്‍ ചെന്ന്‌ മൈനര്‍ സര്‍ജറി എന്ന റൂമിലിരുന്ന്‌ സിനിമക്കഥയോ മറ്റോ ചര്‍ച്ച ചെയ്യുകയായിരുന്ന നേഴ്സുമാരോട്‌ പൊതുവേ മന്ദയായ തെയ്യന്‍ ഷൈജു പ്പറഞ്ഞു "ഇവന്‍ കിണറ്റില്‍ വീണു. ഒരു പോയ്സന്റെ ഇഞ്ചക്ഷന്‍ എടുക്കണം, കൂടതെ മരുന്ന്‌ വച്ച്‌ മുറിവെല്ലാം കെട്ടണം, പണം എത്ര വേണമെങ്കിലും തരാം."
ഇതു കേട്ട നേഴ്സുമാര്‍ ആദ്യം തന്നെ പു'ം കലര്‍ന്ന ഒരു നോട്ടം തെയ്യനു നല്‍കിയിട്ട്‌ അടിമുടി ചോരക്കറ പുരണ്ട ഷര്‍ട്ടുമിട്ട്‌ അവശനായി നില്‍ക്കുന്ന എന്നെ ആപാദചൂഡം സ്കാന്‍ ചെയ്തിട്ട്‌ പറഞ്ഞു-"അയ്യോ... കിണറ്റില്‍ വീണാല്‍ ഡോക്ടറെ കാണാതെ ഞങ്ങള്‍ തൊടില്ല. ഇത്‌ ആത്മഹത്യാ ശ്രമത്തിന്റെ വകുപ്പില്‍ വരുന്നതുകൊണ്ട്‌ നിങ്ങള്‍ ദയവുചെയ്ത്‌ ഒരു ചീട്ടെടുത്ത്‌ ഡ്യൂട്ടി ഡോക്ടറെ ഒന്നു കാണൂ". ആവശ്യമില്ലാത്തിടത്ത്‌ കയറി വേണ്ടാത്തതു പറഞ്ഞ തെയ്യാ, നിനക്ക്‌ പുറത്തിറങ്ങിയിട്ട്‌ അതിനുള്ള മിഠായി തരാം എന്നു കണ്ണിന്റെ ഒരു ചലനത്തിലൂടെ തെയ്യനു മെസ്സേജ്‌ പാസ്സ്‌ ചെയ്തിട്ട്‌ കാട്ടാളന്‍ നയചാതുരിയോടെ ഇടപെട്ട്‌ കുത്തിവയ്പ്പും ദേഹത്ത്‌ കയറിയ മുള്ളുകളുടെ ഒരു ശതമാനവും സിസ്റ്റര്‍മാരെ കൊണ്ട്‌ എടുപ്പിച്ച്‌ ഡ്രസ്സ്‌ ചെയ്യിപ്പിച്ചു. രണ്ടു കൈപ്പത്തി, ഇടതു കൈത്തണ്ട എതാണ്ട്‌ മുഴുവന്‍, ഇടതുവശം ചേര്‍ന്ന്‌ പള്ള, നെഞ്ച്‌, തുടങ്ങി ഒരു നാലു സ്ഥലങ്ങളില്‍ ഇങ്ങനെ ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ കിലുക്കത്തിലെ ജഗതിയുടെ റോള്‍ ആയി. ആശുപത്രിയില്‍ ആയ ഇരുപത്തിയേഴ്‌ രൂപ അമ്പത്‌ പൈസ കാട്ടളന്‍ പേ ചെയ്തു.

പുറത്തിറങ്ങി വീട്ടിലേക്ക്‌ നടക്കുന്നതിനിടെ പോട്ട പള്ളിയുടെ മുന്‍പില്‍ വച്ച്‌ പോക്കറ്റ്‌ തപ്പിയപ്പോള്‍ അതില്‍ ആകെ ഉണ്ടായിരുന്ന പത്ത്‌ പൈസ അങ്ങിനെ തന്നെ കിടപ്പുണ്ടായിരുന്നു. വേഗം അതെടുത്ത്‌ പള്ളിയിലെ കന്യാമറിയത്തിന്റെ കപ്പോളയുടെ ഭണ്ഡാരത്തിലിട്ടു. തിരിച്ച്‌ നാടകവീട്ടിന്റെയവിടെ എത്തിയപ്പോള്‍ കാട്ടാളന്‍ അങ്ങോട്ട്‌ സ്കൂട്ടാവുകയാണെന്നു പറഞ്ഞു. കാട്ടളനോട്‌ ഒരു ഫോര്‍മാലിറ്റിക്കു വേണ്ടി താങ്ക്സ്‌ എന്നു പറഞ്ഞ്‌. അവന്‍ ചെയ്ത സഹായത്തിന്റെ വില കുറക്കണോ എന്ന എന്റെ ആശയക്കുഴപ്പം മനസിലാക്കി കാട്ടാളന്‍ എന്നെ പുറത്ത്‌ തട്ടി "നീ വീട്ടില്‍ പോ.... നാളെ കാണാം, വീട്ടില്‍ ന്യൂസ്‌ എത്തുന്നതിനുമുന്‍പ്‌ വീടെത്താന്‍ നോക്ക്‌" എന്നു പറഞ്ഞു ആ ഡിലെമയില്‍ നിന്നെന്നെ രക്ഷിച്ചു. (കാട്ടാളന്‍ എന്റെ ഒരു സുഹൃത്തൊന്നുമായിരുന്നില.്ല‍, അതു വരെ....പോട്ട ജങ്ങ്ഷനില്‍ എന്നും കാണുന്ന ഒരു ചേട്ടന്‍. അത്ര മാത്രം)

തെയ്യന്‍, സൂരജ്‌, രാജീവ്‌, ബി. എസ്‌. ഏ ഡീലക്സ്‌ മാരോടൊപ്പം വീട്ടിലെത്തി ഞാന്‍ പറഞ്ഞിട്ടാണ്‌ വീട്ടുകാര്‍ വിവരം അറിഞ്ഞത്‌. നേരം വൈകിയതിന്‌ പറയാന്‍ കരുതി വച്ചിരുന്ന ചീത്തയെല്ലാം ദേഹം നിറയെ പന്തകെട്ടുമായി എന്നെ കണ്ട ഞെട്ടലില്‍ എങ്ങോ പോയി മറിഞ്ഞു. എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി കിണറ്റുകരയില്‍ ഉണ്ടായിരുന്ന ഭാസിചേട്ടന്‍ (എന്റെ തൊട്ടയല്‍ വാസി) മികച്ചൊരു നീക്കത്തിലൂടെ വീടിന്റെ കുറച്ചകലെ മാറി നിലയുറപ്പിച്ചിരുന്നു. വിവരമറിഞ്ഞ്‌ ഓടിയെത്തിയ എന്റെ
അയലക്കസുഹൃത്തുക്കളായ ഗഗനന്‍, കുഞ്ചി, കേരു എന്നിവരെ ഞാന്‍ ആശുപത്രിയിലേക്ക്‌ പോയിരിക്കുകയാണ്‌ അവന്‍ വന്നിട്ട്‌ വീട്ടിലേക്ക്‌ പോകാം എന്നു പറഞ്ഞ്‌ തടഞ്ഞുനിര്‍ത്തിയിരിക്കുകയായിരുന്നു. എന്നെ കാണാതെ ഞാന്‍ കിണറ്റില്‍ വീണു എന്നറിഞ്ഞാല്‍ (അതും പോരോത്ത്‌ തോമയുടെ അതി പുരാതനമായ മരണകിണറ്റില്‍) വീട്ടില്‍ നിന്ന്‌ ഒരു കൂട്ടക്കരച്ചില്‍ മിനിമം പ്രതീക്ഷിക്കാം. ഭാസി ചേട്ടന്റെ തന്ത്രപൂര്‍വ്വമായ സമീപനം അതില്‍ നിന്ന്‌ രക്ഷിച്ചു. കൂട്ടുകാരോടും വീട്ടുകാരോടും കാര്യങ്ങള്‍ വിവരിച്ച്‌ ഞാന്‍ മൂന്നു മണിക്കൂര്‍ എന്ന കടമ്പ കടക്കുന്നത്‌ വരേ കൂട്ടുകാരെ അവിടെ പിടിച്ചിരുത്തി. അന്നെന്തയാലും എനിക്ക്‌ ഊണുകഴിക്കാന്‍ തോന്നിയില്ല. ആടുത്ത ദിവസം എണീറ്റപ്പോളാണ്‌ ഇന്നലെ തൂങ്ങിയതും ആടിയതും ഒരു ഉഗ്രന്‍ എക്സര്‍സൈസ്‌ ആയിരുന്നുവെന്ന്‌ മനസിലായത്‌. ശരീരം ആകെ ഇടിച്ചു നുറുക്കിയ വേദന. മുള്ളു
കയറിയ സ്ഥലങ്ങളെല്ലാം നീരു വന്ന്‌ മുള്ളുകള്‍ ഒരു മുനമ്പു പോലെ പൊന്തി നീലക്കളറില്‍ നില്‍ക്കുന്നു. മെനക്കെട്ടിരുന്ന്‌ വളരെയധികം മുള്ളുകള്‍ എടുത്ത്‌ കളഞ്ഞു.ഇനി ഒരാഴ്ച്ചത്തേക്ക്‌ എന്തായാലും മെഡിക്കല്‍ ലീവ്‌ എടുക്കേണ്ടിവരും എന്നുറപ്പായി. ഇന്നത്തെപ്പോലെയല്ല അന്ന്‌ ഒരു ദിവസം വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുക എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം അടൂര്‍ ഗോപാലകൃഷ്ണന്റെ പടം കാണുന്നതിലും ദുഷ്ക്കരമായിരുന്നു. വേറെ വഴിയൊന്നുമില്ലല്ലോ. ലീവ്‌ എടുക്കുക തന്നെയെന്ന്‌ തീരുമാനിച്ചു.

ചാലക്കുടിയില്‍ ജോലിക്കു പോകുന്ന സുഹൃത്ത്‌ കേരുവിനോട്‌ എന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കയറി വിവരം പറയാന്‍ പറഞ്ഞു.

ലോകത്ത്‌ വച്ച്‌ എനിക്കേറ്റവും ഇഷ്ട്ടമുണ്ടായിരുന്ന സംഗതി മരണയറിയിപ്പിനു പോകലായിരുന്നു. പാതിരാത്രിക്കൊക്കെ ജീപ്പ്പിലോ കാറിലോ പോയി ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി, നാടകീയമായി വീട്ടിലെ ആണുങ്ങളെ മാത്രം വിളിച്ച്‌ പുറത്തേക്ക്‌ നടക്കുകയും ഉദ്വേഗത്തോടെ പിന്നാലെ വരുന്ന പെണ്ണുങ്ങളെ അല്‍പം അധികാരഭാവത്തോടെ നിങ്ങള്‍ക്ക്‌ ആണുങ്ങള്‍ സംസാരിക്കുന്നിടത്തെന്തു കാര്യമെന്ന ശാസനയോടെ വീടിനകത്തേക്ക്‌ തിരിച്ചോടിച്ച്‌ അതിനാടകീയമായി കുറെ സ്വാന്തനവാക്കുകള്‍ പറഞ്ഞ്‌ അവസാനം ഇന്ന്‌ ആള്‍ സ്ക്കൂട്ടായിട്ടോ ചേട്ടാ എന്നു പറയുന്നത്‌ ഞങ്ങള്‍ക്ക്‌ വലിയ ത്രില്ലുള്ള ഏര്‍പ്പാടായിരുന്നു. ഞാനായിരുന്നു ആ രീതിയുടെ ഉപജ്ഞാതാവ്‌. കേരു അതെനിക്കിട്ട്‌ തിരിച്ച്‌ പണിയാന്‍ തീരുമാനിച്ചു.

അവന്‍ ചാലക്കുടി വരെ സൈക്കിള്‍ ചവിട്ടി കിതച്ച്‌ വിയര്‍ത്ത്‌ അവിടെ ചെന്നു കയറി മനേജറായ മേനോന്‍ സാറിനെ ഇതുപോലെ വിളിച്ച്‌ ഒരു അരകിലോമീറ്ററോളം പുറത്തേക്ക്‌ നടത്തി, വളരെ നാടകീയമായി മണികണ്ഠന്‍ ഇന്നലെ രാത്രി കിണറ്റില്‍ വീണു. ഞെട്ടിപ്പോയ മേനോന്‍ സാറോട്‌ സാര്‍ ഒച്ച വച്ച്‌ ആളെ കൂട്ടരുത്‌ എന്നൊക്കെ സ്മാധാനിപ്പിച്ചു. എന്നിട്ട്‌ ആശുപത്രിയിലാണോ എന്ന ചോദ്യത്തിന്‌ ആശുപത്രിയില്‍ നിന്നൊക്കെ മടക്കി എന്ന്‌ അവന്‍ മറുപടി പറഞ്ഞു. "മടക്കി" എന്ന പദത്തിന്‌ ഇനി വീട്ടില്‍ കടന്നു മരിച്ചോട്ടെ എന്നര്‍ത്ഥം ഉണ്ടല്ലോ. മേനോന്‍ തലക്കു കൈവച്ച്‌ അവിടെയിരുന്നു. ഓടിവന്ന മറ്റുള്ള സ്റ്റാഫിനോട്‌ കാര്യം പറയുകയും ഓട്ടോറിക്ഷയില്‍ അദ്ധ്യാപിക (പക) മാരും കുറെ കുട്ടികളും എന്റെ വീട്ടിലേക്ക്‌ തെറിച്ചു. എന്തോ ഭാഗ്യത്തിന്‌ റീത്ത്‌ വാങ്ങിയില്ല.

വണ്ടികള്‍ വീട്ടുപടിക്കല്‍ വന്നു നിന്നപ്പോള്‍ അവയെല്ലാം ഭാസിചേട്ടന്‍ ഡിഗ്രി ആംഗിളില്‍ തന്നെ പാര്‍ക്ക്‌ ചെയ്യിച്ചു. ഇവര്‍ വന്നപ്പോള്‍ വന്ന വഴിയെല്ലാം കിണറ്റില്‍ വീണ സാറിന്റെ വീട്‌ ചോദിച്ച്‌ അറിയാതെ കിടക്കുന്നവരെയെല്ലാം അറിയിച്ചു. അങ്ങിനെ അറിഞ്ഞ അഭ്യുദയകാംക്ഷികളും വീട്ടിലേക്ക്‌ പ്രവഹിച്ചു.

എന്തിനേറെപ്പറയണം.....ഇവര്‍ക്കൊക്കെ ചായ വച്ചു കൊടുക്കാനായി അയല്‍ വക്കങ്ങളില്‍ നിന്ന്‌ കുറെ ഗ്ലാസ്സും മാന്‍പവ്വറും (ക്ഷമിക്കണം വുമെന്‍ പവ്വറും) കടം എടുക്കുകയും സാധരണ ഉച്ചക്ക്‌ മണിക്ക്‌ കറക്കാറുള്ള പശുവിനെ അന്ന്‌ യുദ്ധകാലാടിസ്ഥാനത്തില്‍ മണിക്ക്‌ കറക്കുകയും ചെയ്തു. ഒരാഴ്ച്ച കൊണ്ട്‌ എല്ലാം ഭേദമായി. പിന്നീട്‌ എന്റെ ഏതു കൂട്ടുകാര്‍ വന്നാലും ഓട്ടോറിക്ഷക്കാര്‍ ഈ കിണറിന്റെയവിടെ നിറുത്തി രണ്ടു മിനിട്ട്‌ വെയ്റ്റ്‌ ചെയ്യാം പോയി കണ്ടുകൊള്ളൂ എന്ന്‌ പറയാറുണ്ടായിരുന്നു. രസകരമായ ഒരു കാര്യം എന്റെ കൈയ്യിലുണ്ടായിരുന്ന ഒരുമ്പെട്ടവള്‍ എന്ന പുസ്തകം എന്റെ കൂടെ കിണറ്റില്‍ വീണിരുന്നു. എന്റെ ചില സ്നേഹിതന്മാര്‍ അവന്‍ ഒരുമ്പെട്ടവളെയും കൊണ്ട്‌ കിണറ്റില്‍ ചാടി എന്നാണ്‌ പറയുക.

കാലമേറെ കഴിഞ്ഞു. ചാലക്കുടി പുഴയിലൂടെ വെള്ളം കുറെയൊഴുകി. മാഗി ഇന്ന്‌ രണ്ടു കുട്ടികളുടെ അമ്മയായി. ഇക്രുവേട്ടനും ഗോവിന്ദന്‍ കുട്ടിമേനോന്‍ ചേട്ടനും അങ്ങ്‌ സ്വര്‍ഗ്ഗലോകത്തെത്തി. പോരോത്ത്‌ തോമ ആ വലിയ വീട്‌ ആര്‍ക്കോ വിറ്റു. അവര്‍ അതിന്റെ മൂന്നാം നില തകര്‍ത്ത്‌ അതൊരു നല്ല വീടാക്കി.

പുതിയ താമസക്കാര്‍ കിണറ്റിലെ ചെളി വാരി കാടും പടലും വെട്ടിത്തെളിച്ച്‌, ചുറ്റും അരഭിത്തി കെട്ടി, അതൊരു പുത്തന്‍ കിണറാക്കി. വാരിയ ചെളിയുടെ കൂട്ടത്തില്‍ കിട്ടിയ ഒരുമ്പെട്ടവളെയും ഇട്ട്‌ അവര്‍ ആ പറമ്പിലെ ഒരു കല്ലുവെട്ടുമട മൂടി. എന്തോ...... എല്ലാം മറക്കതിരിക്കാനായി എന്റെ കൈത്തണ്ടയില്‍ മുട്ടിനു മേലെ കീരിക്കാടന്‍ ജോസിന്‌ വെട്ടു കൊണ്ടപോലെ ആ അടയാളങ്ങള്‍ ഇപ്പോഴും ഉണ്ട്‌. ഞങ്ങക്കൊക്കെ വേറെയൊന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ പറയാനും ചിരിക്കാനും ഒരു സംഭവമായി ഇത്‌ അവശേഷിക്കുന്നു. എങ്കിലും ആ സലാം പ്രപഞ്ചമേ എന്നു പറഞ്ഞ നിമിഷം ആലോചിക്കുമ്പോള്‍ ഇന്നും കിളി പറന്നുപോകുന്നു.

കാലം എന്നെ ഒരു എനാറൈ ആക്കി.
കല്യാണത്തിന്‌ മുമ്പ്‌ ഡയറികള്‍ എഡിറ്റു ചെയ്യേണ്ടതിലേക്കായി ഞാന്‍ പഴയ ഡയറികള്‍ തുറന്നപ്പോള്‍ കണ്ടത്‌:
94 ഫെബ്രുവരി : ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ദിവസം (ഞാന്‍ ഇന്നൊരു കിണറ്റില്‍ വീണു) ജീവിതത്തിലെ ഏറ്റവും നല്ല ദിവസം (ഒരു അത്യാഗാതമായ കിണറില്‍ നിന്ന്‌ ദൈവം എന്നെ കൈ പിടിച്ചുയര്‍ത്തി)