Wednesday, April 9, 2014

അങ്ങനെ ഞാൻ കെ.വി (കിണറ്റിൽ വീണ) മണികണ്ഠനായി.

{സുഹൃത്തുക്കളേ, ഇതാണെന്റെ ആദ്യ സൃഷ്ടി. 1998 ൽ കേരള.കോം എന്ന വെബ് സൈറ്റിൽ ഉണ്ടായിരുന്ന മലയാളം ഗസ്റ്റ് ബുക്ക് ആണ് ഇ-മലയാളത്തിന്റെ ആദ്യ സ്റ്റേജ്. അതിൽ എഴുതുവാനായി ചുമ്മാ എഴുതിതുടങ്ങിയതാണിത്. ഇതിൽ ഒരു എഡിറ്റിംഗും നടത്തിയിട്ടില്ല. അതു പോലെ ഒറ്റ ഇരിപ്പിനു എഴുതിയതാണു എന്നും പറയാം. ദയവുചെയ്ത് ഇതിൽ തമാശ കാണരുത്, ഇത് അക്ഷരം പ്രതി സത്യമാണ്. സത്യം മാത്രമേ ഉള്ളൂ. വിശ്വസിക്കണം. }

ലോകത്തിലെ ഏതൊരു ഡിപ്ലോമക്കാരനെയും പോലെ റിസള്‍ട്ടു വരുന്നതിനു മുന്‍പേ മൂന്നു വര്‍ഷം കൊണ്ട് പാടുപെട്ടാര്‍ജ്ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുത്തില്ലെങ്കില്‍ ജീവിതം പാഴായിപ്പോയി എന്ന ഒരു തോന്നല്‍ എനിക്കും ഉണ്ടായിരുന്നു. ആയതിനാല്‍ 1993 ജൂലായ്‌ മുതല്‍ക്കൊണ്ട്‌ ഞാന്‍ ചാലക്കുടി റീജിയണല്‍ ഇന്‍സ്റ്റിറ്റിയുട്ട്‌ ആഫ്‌ ടെക്നോളജി എന്ന ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയുണ്ടായി. പിള്ളേരുടേയും സഹ അധ്യാപക(പികമാ)രുടേയും അധ്യാപകേതര ജീവനക്കാരുടെയും, ഇതിനോട്‌ ചേര്‍ന്നുണ്ടായിരുന്ന ബ്യൂട്ടി പാര്‍ലറിലെ ബ്യൂട്ടീഷന്റേയും അവരുടെ ശിഷ്യകളുടെയും സാറെ, മാഷേ എന്ന വിളി വെറുമൊരു പത്തൊന്‍പതുകാരനായിരുന്ന എന്നെ വളരെയേറെ സുഖിപ്പിച്ചിരുന്നതിനാലാവണം 550 ഉലുവ എന്ന കാപ്പിക്കാശ്‌ ശമ്പളത്തിന്‌ ഞാന്‍ അവിടെ തുടര്‍ന്നത്‌.

രാവിലെ, പാഥേയം സൈക്കിളിന്റെ കാരിയറില്‍ വച്ചു കെട്ടി, നിര്‍മല കോളേജിലെ അസംഖ്യം ക്ടാങ്ങള്‍ കവിഞ്ഞൊഴുകുന്ന കൊച്ചുവഴിയിലൂടെ സൈക്കിള്‍ ചവിട്ടി, ഇന്‍സ്റ്റിറ്റിയൂട്ടില്‍ കയറി കവിഞ്ഞൊഴുകുന്ന വിജ്ഞാനം കുട്ടികളിലേക്ക്‌ കട്ട്‌ ആന്റ്‌ പേസ്റ്റു ചെയ്ത്‌, സഹഅധ്യാപക(പികമാ)രോടൊപ്പം സര്‍വ്വവിഭവാദികളോടെ ഊണുകഴിച്ച്‌, മൂന്നു മണിക്ക്‌ തിരികെ വന്ന്‌, അഞ്ചു മണിക്ക്‌ മുടി പേറ്റ്‌ പതിപ്പിച്ചു പിന്നോട്ടു ചീകി, കഴുത്തില്ലാത്ത ടീ ഷര്‍ട്ടുമിട്ട്‌, മീശ ചെറുതായി മേലോട്ട്‌ കയറ്റി
(ദേവാസുരം ഹാങ്ങ്‌ ഓവര്‍), രുദ്രാക്ഷമാല പുറത്ത്‌ കാണാന്‍ പാകത്തിന്‌ ഇട്ട്‌, സ്വല്‍പം എയറുപിടിച്ച്‌, കക്ഷത്തില്‍ കുരുവന്ന പോലെ രണ്ടു കൈയും പിടിച്ച്‌ (അന്ന്‌ ഒരു മാസം ഞാന്‍ ചാലക്കുടി ജിമ്മന്‍ ജോസേട്ടന്റെ അടുത്ത്പോയിരുന്നു. 6 മാസം കഴുത്തു തിരിക്കലും, കൈക്കുഴ 100 പ്രവശ്യം തിരിക്കലുമല്ലാതെ കട്ടയില്‍ തൊടാന്‍ സമ്മതിക്കുന്ന സൈസ്‌ ഇന്‍സ്റ്റന്റ്‌ ബോഡി ബില്‍ഡറല്ല ജോസേട്ടനെന്നു മനസിലായതും ഞാന്‍ സംഗതി വിട്ടു.) നടന്നും, പോട്ട ജങ്ങ്ഷനില്‍ വായനോട്ടം, വായനശാല നോട്ടം എന്നിവ നടത്തി 7.30നോടു കൂടി തിരികെ വന്നിരുന്ന ഒരു ടെന്‍ഷനും ഇല്ലാത്ത ഒരു ടീനേജ്‌ ദിനചര്യക്കുടമയായിരുന്നു ഞാന്‍. -

യാതൊരു ഭംഗവും ഇല്ലാതെ അതു തുടര്‍ന്ന്‌ പോരുമ്പോള്‍ 1994 ഫെബ്രുവരി ഒന്നിന്‌, പതിവുപോലെ ഏഴുമണിക്ക്‌ രാജീവ്‌തെയ്യന്‍സൂരജ്‌ എന്നീ സ്നേഹിതരോടൊപ്പം വീട്ടിലേക്കു തിരിച്ച ഞാന്‍ പോട്ട വലിയേട്ടന്മാരുടെ ചൈതന്യ ആര്‍ട്ട്സ്‌ ആന്റ്‌ സ്പോര്‍ട്ട്സ്‌ ക്ലബിന്റെ പ്രൊഫഷണല്‍ നാടകത്തിന്റെ റീഹേഴ്സല്‍ കാണാന്‍ കയറി. ഒരു ഗള്‍ഫുകാരന്റെ പണിതീരാത്ത മൂന്നുനിലകെട്ടിടത്തിലാണ്‌ സംഭവം. ഏഴര വരെ ഞങ്ങള്‍ അന്തസ്സായി റിഹേഴ്സല്‍ കണ്ടു. ഞങ്ങളുടെ ചില പോട്ടചേട്ടന്മാരും മൂന്നു പ്രൊഫഷണല്‍ നടിമാരും ഉണ്ടായിരുന്ന ആ നാടകത്തിലെ പോട്ട കലാകാരന്മാരുടെ, അഴകിയ രാവണനിലെ ഇന്നസെന്റിന്റെ അഭിനയത്തോടു കിടപിടിക്കുന്ന രംഗങ്ങള്‍ക്ക്‌ സാക്ഷിയാകേണ്ടി വന്നതിന്റെ ത്രില്ല്‌ കാരണം എന്റെ കൂടെയുണ്ടായിരുന്നവര്‍ ഏഴരയുടെ പവര്‍കട്ട്‌ ആയപ്പോള്‍ സ്ക്കൂട്ടാവാന്‍ വിസ്സമ്മതിക്കുകയാണുണ്ടായത്‌.

എട്ടു മണി എന്ന നിയന്ത്രണരേഖക്ക്‌ മുളഞ്ഞില്ലെങ്കില്‍, അത്താഴത്തിന്‌ സ്പെഷല്‍ ഐറ്റം ആയി അമ്മയുടെ ചീത്തപറയിലും ഡിസേര്‍ട്ട്‌ ആയി "നേരത്തേ കുടംബത്ത്‌ കയറേണ്ടതിന്റെ ഗുണവശങ്ങളും ദോഷങ്ങളും" എന്ന മുത്തശ്ശന്റെ സ്റ്റഡി ക്ലാസ്സും ഭയന്ന്‌ ഞാന്‍ വീട്ടിലേക്ക്‌ തെറിക്കാന്‍ തീരുമാനിച്ചു. നാടകക്കാര്‍ പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ തുടര്‍ന്നൂ.

ഞാന്‍ താഴെ ഇറങ്ങി കാര്‍പോര്‍ച്ചിലെത്തി. അവിടെ രണ്ടു ചേട്ടന്മാര്‍ ഇരുന്ന്‌ ബോയില്‍ഡ്‌ ടാപ്പിയോക്കിയ ഉണ്ടാക്കനുള്ള മെറ്റീരിയത്സ്‌ ക്ലീന്‍ ചെയ്യുന്നു. "ഒന്നു ടോര്‍ച്ചടിക്കാമോ ഏട്ടന്മാരേ" എന്ന എന്റെ അഭ്യര്‍ത്ഥയുടെ വെളിച്ചത്തില്‍ ഞാന്‍ പറമ്പില്‍ക്കൂടി ചാടിച്ചാടി റോഡില്‍ പാര്‍ക്കുചെയ്തിരുന്ന എന്റെ ബി.എസ്‌.ഏ ഡീലക്സ്‌ ലക്ഷ്യമാക്കി നീങ്ങി. ഞാന്‍ പ്രതിക്ഷിച്ചതു സംഭവിച്ചു! ഞാന്‍ മൊത്തം താണ്ടേണ്ട ദൂരത്തിന്റെ 25 പേര്‍സന്റ്‌ പിന്നിട്ടപ്പൊഴേക്കും അവര്‍ ടോര്‍ച്ചു കെടുത്തി, ശ്രദ്ധ വീണ്ടും കപ്പ മുറിക്കുന്നതിലേക്കു തിരിച്ചു!

പെട്ടന്നു വെളിച്ചം നിലച്ചത്‌ ഇരുട്ടിന്റെ കനം വളരെയധികം കൂട്ടി. കുറ്റാക്കൂരിരുട്ട്‌......പവര് കട്ട്‌ സമയം......എങ്ങും അന്ധകാരം....ഠൊട്ടടുത്ത മാഗിയുടെ വീട്ടില്‍ നിന്നും പ്രാര്‍ത്ഥനയുടെ നേരിയ അലയടികള്‍ മാത്രം. ഞാന്‍ പോകുന്ന വഴിയില്‍ ഒരു പൊട്ടക്കിണറുണ്ടെന്ന കാര്യം ഓര്‍മ്മ വച്ച കാലം മുതല്‍ എനിക്കറിയാം...എന്തോ അപ്പോള്‍ ഞാന്‍ അക്കാര്യം വിട്ടുപോയി! സൂക്ഷിച്ച്‌ ഞാന്‍ ഇരുട്ടത്തുകൂടി നടന്നു. ഒരു കാലു നിലത്തുറപ്പിച്ച്‌ അടുത്ത കാല്‌ അരയ്ക്കൊപ്പം ഉയര്‍ത്തി പതുക്കെ ലാന്റുചെയ്യിച്ച്‌ (വലിയ കല്ലുകള്‍ ബൈപ്പാസ്‌ ചെയ്യാനുള്ള വിദ്യ) ഞാന്‍ മെല്ലെമെല്ലെ പ്രോസെഡ്‌ ചെയ്തു.

പത്തിരുപതടി സക്സസ്സായി. അടുത്ത കാല്‍ ഞാന്‍ ലാന്റ്‌ ചെയ്യിച്ചപ്പോള്‍ ലാന്‍റ്റിങ്ങിനെന്തോ അസ്വഭാവികത തോന്നി.കാല്‌ താഴെ മുട്ടുന്നില്ല. എപ്പോഴും എന്നോട്‌ വാദപ്രതിവാദം നടത്താറുള്ള എന്റെ മനഃസാക്ഷി എന്നോട്‌ പറഞ്ഞു. "എടാ പൊട്ടാ..ണീ നില്‍ക്കുന്നത്‌ ഒരു മണ്‍കൂന(അഥവാ പയറും വാരം)യിന്മേല്‍ ആയിരിക്കും. ഒന്നുകൂടി താഴ്ത്തി ചവിട്ട്‌ ഗെഡീ." ഞാന്‍ താഴ്ത്തി- കാല്‌ പയറുംവാരത്തിന്റെ പരിധി ലംഘിച്ച്‌ തഴോട്ട്‌ നീങ്ങി. ഓ ഗോഡ്‌... ഈസ്‌ ഇറ്റ്‌ ഏ വാഴക്കുഴി? !!! നോ!!.... തെങ്ങിന്‍ കുഴി??????? ഒഹ്‌ മൈ ഗാഡ്‌!!! ഇറ്റ്‌ ഹാസ്‌ ബ്രോക്കണ്‍ ദ തെങ്ങിന്‍ കുഴി ലിമിറ്റ്‌.... കല്ലുവെട്ടും മട???? ഈ പറഞ്ഞ സംഗതികള്‍ എല്ലാം വെറുമൊരു മൈക്രോ സെക്കന്റില്‍ എന്റെ മനസ്സില്‍ക്കൂടി കടന്നുപോയതാണ്‌.

കല്ലുവെട്ടുമടയല്ല ഇത്‌ ആ പഴയ പൊട്ടക്കിണറാണ്‌ എന്നു റിയലൈസ്‌ ചെയ്തപ്പൊഴേക്കും ഇറ്റ്‌ വാസ്‌ ടൂ ലേറ്റ്‌...എന്റെ ഇടത്തെ കൈ "" മറിച്ചിട്ടപോലെ കിടന്നിരുന്ന ഒരു ഇഞ്ച ചെടിയിയുടെ വള്ളിയില്‍ കുടുങ്ങി. കക്ഷത്തില്‍ കുരുവുള്ളപൊലെ അഭിനയിച്ചിരുന്ന എനിക്ക്‌ ഇനി ഒരു ആറു മാസക്കാലത്തേക്ക്‌ അഭിനയിക്കേണ്ടിവരില്ല എന്നു ഉറപ്പക്കുന്നവിധത്തില്‍ ഇടതുകൈ ഫുള്ളും, കൈനോടു ചേര്‍ന്ന പള്ള, നെഞ്ചിന്റെ സൈഡ്‌ എന്നിവയില്‍ കീറിമുറിച്ചുകൊണ്ടാണ്‌ ചൂണ്ടകൊളുത്ത്‌ പോലെ നിറഞ്ഞ മുള്ളുകള്ളുള്ള ആ ഇഞ്ചവള്ളി എന്റെ കൈയില്‍ തടഞ്ഞുനിന്നത്‌. ചുരുങ്ങിയത്‌ 100 വര്‍ഷം പഴക്കമുള്ള ആ ഇഞ്ച വള്ളിയില്‍ ഞാന്‍ രണ്ടുകൈയ്യും കൂട്ടി മുറുകേ പിടിച്ചു. വീണ ആഘാതത്തില്‍ ആ വള്ളി എന്നെയും കൊണ്ട്‌ കിണറിന്റെ ചുറ്റളവ്‌ പരിശോധിക്കാന്‍ കിണര്‍ഭിത്തികള്‍ക്കിടയില്‍ തട്ടിക്കളിച്ചു. വിപദിധൈര്യം ഒന്നുകൊണ്ടു മാത്രം മുള്ളുകയറി പൊളിഞ്ഞ്‌ നാശമായെങ്കിലും ഞാന്‍ പിടിച്ചപിടി വിടാന്‍ തയ്യാറല്ലായിരുന്നു. വീഴ്ച്ചയുടെ സമയത്ത്‌ ഞാന്‍ എന്തെങ്കിലും ആക്രോശമോ, ആര്‍ത്തനാദമോ അട്ടഹാസമോ പുറപ്പെടുവിച്ചിരുന്നോ എന്നെനിക്കറിയില്ല(അങ്ങിനെ ഉണ്ടായി എന്ന്‌ ചില സാമദ്രോഹികള്‍ പറഞ്ഞുനടന്നിരുന്നു.) അന്ന്‌ ഞങ്ങള്‍ കൂട്ടുകാര്‍ പരസ്പരം വിളിക്കാന്‍ ഉപയോഗിച്ചിരുന്ന "ഠൊക്ക്‌... ഠൊക്ക്‌" എന്ന നാവുകൊണ്ട്‌ ഉണ്ടാക്കുന്ന ഒരു തരം ശബ്ദം പുറപ്പെടുവിച്ച്‌ ഞാന്‍ നാടകക്കാരുടെ ശ്രദ്ധ ക്ഷണിച്ചു.

ആദ്യം റ്റാപ്പിയോക്കിയ മേക്കേഴ്സ്‌ ഓടി വരുകയും അവരു വലിയ വായില്‍ നിലവിളിച്ച്‌ ഗ്രാമത്തിനാകെ അലര്‍ട്ട്‌ സിഗ്നല്‍ നല്‍കുകയും ചെയ്തു.

പവര്‍കട്ടു നേരത്തുള്ള നാമജപം, കുളി, തുടങ്ങിയ പതിവു ജോലികള്‍ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആ ഏരിയയിലുള്ള എല്ലാ കുടുംബനാഥന്മാരും ഉത്തരവു പുറപ്പെടുവിച്ച്‌ സംഭവസ്ഥലത്തേക്കു പാഞ്ഞു വന്നു. പൊതുവെ ബുദ്ധിമാന്മാരായ പോട്ടക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ കിണറ്റിങ്കരയില്‍ യോഗം ചേര്‍ന്ന്‌ തന്ത്രങ്ങള്‍ മെനഞ്ഞു.

ഇഞ്ചവള്ളിയില്‍ തന്നെ തൂങ്ങി കിടക്കാനും "എല്ലാ അറേഞ്ചുമെന്റ്സും ചെയ്തുകഴിഞ്ഞു. ഇനി ഒന്നും പേടിക്കാനില്ല" (വിശാലേട്ടന്‌ കടപ്പാട്‌) എന്നും റെസ്ക്യൂ ടീമിന്റെ ടെമ്പററി ക്യാപ്റ്റന്‍ ആയി നിയമിതനായ കാട്ടാളന്‍ (വീടുപേരാണ്‌....കേരളത്തിലെ മോസ്റ്റ്‌ ഇന്നോവേറ്റീവ്‌ വെടിക്കെട്ടുകാരന്‍ കാട്ടാളന്‍ ജോസേട്ടന്റെ വകയിലൊരനിയന്‍) അന്തോണിമാഷുടെ പുത്രന്‍ ജോസ്‌ എന്നെ വിളിച്ചറിയിച്ചു. എന്നാല്‍ ദേഹമാസകലം ഇഞ്ച മുള്ളു കയറി, രണ്ടു കൈവെള്ളയും ഇഞ്ചയില്‍ മുറുകെ പിടിച്ച്‌ വാടിത്തളര്‍ന്ന എനിക്ക്‌ മനസ്സിലായി, ഇനി വെറും സെക്കന്റുകളേ അവശേഷിക്കുന്നുള്ളൂവെന്നും എന്റെ കൈ ഞാന്‍ തന്നെ വിട്ടുകളയുമെന്നും, അത്യാഗാധതയിലേക്ക്‌ ഞാന്‍ വീഴാന്‍ പോകുന്നുവെന്നും. കിണറിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന മോട്ടോര്‍ ഷെഡ്‌ പണിതിരുന്നപ്പോള്‍ വീണ മൂന്ന്‌ കമ്പി കഷണങ്ങള്‍ 90,45,80 ഡിഗ്രിയില്‍ കുത്തനെ നില്‍ക്കുന്ന കാര്യം കൂടി ഓര്‍ത്തതോടെ ഞാന്‍ മനസികമായി മരിക്കാന്‍ തയ്യാറായി.

(ബഹുമാന്യ വായാനക്കാര്‍ ഇനിയുള്ള നാലഞ്ചു വരികളില്‍ ദയവു ചെയ്ത്‌ തമാശ കാണരുതെന്നപേക്ഷ) കൈ വീണ്ടും പൊളിഞ്ഞു ചോര ഒഴുകി വന്ന്‌ എന്റെ തോളില്‍ ഷര്‍ട്ടിനെ വീണ്ടും വീണ്ടും കുതര്‍ത്തുകൊണ്ടേയിരുന്നു. ഈ കിണര്‍ ഇരിക്കുന്ന പറമ്പിന്റെ മൂലയില്‍ പണ്ടുണ്ടായിരുന്ന തൊരപ്പന്‍ മാപ്ലയുടെ കടയില്‍ നിന്ന്‌ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലൂബിയ്ക്ക ഉപ്പിലിട്ടത്‌ വാങ്ങി തിന്ന്‌ കണ്‍സ്യൂമര്‍ കള്‍ച്ചറിന്റെ അഡിക്റ്റ്‌ ആയതുമുതല്‍ വെറും ഒരു മണിക്കൂര്‍ മുമ്പ്‌ ചാലക്കുടിയിലേക്ക്‌ പോയിരുന്ന ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ പോട്ടയിലെത്തിയപ്പോള്‍ ഒരു കാര്യം പറയാന്നുണ്ട്‌ നാളെ ഞാന്‍ ഇവിടെ ഇറങ്ങാം എന്ന്‌ പറഞ്ഞ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഷാജി ചെറിയാനെ കണ്ടതുവരെ ഞാന്‍ സഡ്ഡനായി റീകാപ്‌ ചെയ്തു. കൈകള്‍ വേദനയുടെ സെമിയില്‍ നിന്ന്‌ ഫൈനലിലേക്കും ട്രൈബ്രേക്കറിലേക്കും പ്രവേശിച്ചു.--- -സലാം പ്രപഞ്ചമേ! എന്ന പ്രസിദ്ധ ബഷീറിയന്‍ വാക്യം മനസിലുരുവിട്ടുകൊണ്ട്‌ എന്റെ കൈ ഞാന്‍ വിട്ടു.

കുത്തനെ വിശ്രമിക്കുന്ന കമ്പികള്‍ കുത്തിക്കയറുന്നതും, പാറയില്‍ തല തല്ലി തകരുന്നതും പ്രതീക്ഷിച്ച്‌ പിടി വിട്ട ഞാന്‍ വളരെ സ്മ്മൂത്തായ ഒരു വെര്‍ട്ടിക്കല്‍ ലാന്റിങ്ങിനാണ്‌ സാക്ഷ്യം വഹിച്ചത്‌. കാരണം എന്റെ കാല്‍പാദവും വെള്ളവും തമ്മില്‍ ഒരു പത്തുമീറ്റര്‍ അകലമേയുണ്ടയിരുന്നുള്ളൂ. എന്റെ ബോഡി വെയ്റ്റ്‌ മൂലം ഏകദേശം ഒരു നൂറ്റാണ്ട്‌ പ്രായമ്മുള്ള ആ ഇഞ്ച വള്ളിയുടെ വേരുകള്‍ പതുക്കെ പതുക്കെ ഇളകിയിളകി ഞാനറിയതെത്തന്നെ ഞാന്‍ ഒരു മിനിട്ടില്‍ ഒരു മീറ്റര്‍ എന്ന കണക്കെ താഴുന്നുണ്ടായിരുന്നത്രേ! എന്തായാലും വെള്ളത്തില്‍ വീണ എന്റെ കാല്‍പാദങ്ങള്‍ അരയടിയോളം ചേറില്‍ താഴ്ന്നു പോയി.

അനങ്ങതെ ഞാന്‍ ആദ്യം രംഗനിരീക്ഷണം നടത്താന്‍ തീരുമാനിച്ചു. റെസ്ക്യൂ ഓപ്പറേഷന്‌ വെളിച്ചമേകി സഹായിച്ചിരുന്ന പെട്രോള്‍ മാക്സ്‌ എന്റെ ഒപ്പം വെള്ളത്തില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ താഴ്ത്തി അന്ധകാരമകറ്റാന്‍ കാട്ടാളന്‍ ജോസ്‌ നിര്‍ദ്ദേശിച്ചു.

എതാണ്ട്‌ ഒരു 5 കിലോ വലുപ്പം വരുന്ന ഒരു മാക്കച്ചി തവളയിതാരടേയ്‌ പുതിയ ഗസ്റ്റ്‌ എന്ന്‌ മട്ടിലെന്നെ തുറിച്ചു നോക്കി അങ്ങോട്ടും ഇങ്ങോട്ടും പരാക്രമത്താല്‍ ചാടുന്നു. അവസാനം ആ കൂപമണ്ഡൂകം ഒരു ചാട്ടത്തിന്‌ എന്റെ ഇടതു തോളില്‍ ഇരിപ്പുറപ്പിച്ചു. ഇടതുകണ്ണിന്റെ കൃഷ്ണമണി മാത്രം മെല്ലെ ഇടത്തോട്ടേക്കു തിരിച്ച്‌ അതിനെ നോക്കിയ എനിക്ക്‌ കാണാന്‍ സാധിച്ചത്‌, ഹൊറര്‍ സിനിമയിലെ പോലെ, സൂം ചെയ്ത ആ മാക്കാച്ചിതവളയുടെ രണ്ടു മത്തക്കണ്ണുകളും,മൂക്കും വായുമാണ്‌. മൂക്കിനുള്ളില്‍ പോയ പുല്ലിന്റെ കഷ്ണം നല്‍കുന്ന അസ്വസ്ഥത മറികടക്കാന്‍ മൂക്കിനുള്ളില്‍ എരുമ, പോത്ത്‌, മൂരി, പശു തുടങ്ങിയ ജന്തുവര്‍ഗ്ഗങ്ങള്‍ നാവു കേറ്റുന്നതു പോലെ ഒരോസെക്കന്റു ഇടവിട്ടു ഈ പിശാചുമോറന്‍ തവള നാവു മാറി മാറി മൂക്കിനുള്ളില്‍ കയറ്റുന്നു. ഇടക്കൊരുവട്ടം അത്‌ നാവ്‌ അതിഭയങ്കരമായ ലെങ്ങ്ത്തില്‍ നീട്ടി എന്റെ കണ്ണില്‍ കുത്താന്‍ വന്നു. ഞാന്‍ ഒന്നും മിണ്ടാതെ പതുക്കെ വെള്ളത്തില്‍ താഴ്ന്ന്‌ എന്റെ തോള്‌ വെള്ളത്തിനടിയിലാക്കി. എഴുന്നിള്ളിപ്പു കഴിഞ്ഞ ആന കുനിഞ്ഞുകൊടുക്കുമ്പോള്‍ മുകളിലുള്ളവര്‍ ഇറങ്ങി പോകുന്ന പോലെ അത്‌ സ്ലോമോഷനില്‍ ഒരു ലെങ്ങ്ത്തി ഡൈവിങ്ങില്‍ കൂടി എങ്ങോ പോയ്മറഞ്ഞു.

പതുക്കെ പൊന്താന്‍ ശ്രമിച്ച ഞാന്‍ കണ്ടത്‌ എന്റെ മൂക്കിനോട്‌ ചേര്‍ന്ന്‌ ഒരു ആമ അതിന്റെ മൂക്ക്‌ മുട്ടിച്ച്‌ രണ്ട്‌ കൈ കൊണ്ടും- വിക്കറ്റ്‌ കിട്ടുമ്പോള്‍ ഷോയബ്‌ അക്തര്‍ കാണിക്കുന്ന പോലെ- ബാലന്‍സ്‌ ചെയ്യാന്‍ ശ്രമിക്കുന്നു. ആസ്വദിക്കാന്‍ പറ്റുന്ന ഒരു കാഴ്ച്ചകളും കിണറ്റിലില്ലെന്നു എനിക്ക്‌ മനസിലായി. മുകളില്‍ നിന്ന്‌ ആശ്വാസ വാക്കുകള്‍ക്കു മാത്രം ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. കാട്ടാളന്റെ ടീം 10 മിനിട്ടിനുള്ളില്‍ ഒരു പ്ലാസ്റ്റിക്ക്‌ കയര്‍ നിറയെ ചെറിയ ചെറിയ കെട്ടുകളിട്ട്‌ (ഫോര്‍ ഫ്രിക്ഷന്‍) തഴേക്കിട്ടു തന്നു. ഈ സമയം പുറത്ത്‌ എന്നെ നാടകം കാണാന്‍ നിര്‍ബന്ധിച്ചു കൊണ്ടു പോയ രാജീവ്‌ ഉറക്കെ അമറുന്നതും കരയുന്നതും കേട്ടു. അവന്റെ സമനില തെറ്റിയത്രേ! അവനാണ്‌ എന്നെ തിരികെ ഒറ്റക്ക്‌ പറഞ്ഞുവിട്ടതെന്നും പറഞ്ഞ്‌ അവന്‍ കരയുകയാണ്‌. ആ കരച്ചിലില്‍ എന്തായലും അത്മാര്‍ത്ഥതയുടെ സ്പര്‍ശം ഉണ്ടായിരുന്നു. അവനും ചാടും എന്ന്‌ പറഞ്ഞതിനാണ്‌ അവനെ ആള്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്‌.

എന്തായാലും ഇട്ടുതന്ന കയറില്‍ ഞാന്‍ പൊത്തിപിടിച്ച്‌ കയറാന്‍ഒരു ശ്രമം നടത്തി. കൈപത്തികള്‍ രണ്ടും പൊളിഞ്ഞ്‌ നാശമായതുകാരണം എനിക്ക്‌ കയറില്‍ തൊടാന്‍ പോലും സാധിക്കുമായിരു ന്നില്ല. എന്നാലും ഞാന്‍ മുറുകെ പിടിച്ച്‌ ദൌത്യത്തിലെ മോഹന്‍ലാലിനേപ്പോലെ കുറ്റിചെടി, പൊത്തുകള്‍ എന്നിവയില്‍ കാലിനു ഗ്രിപ്‌ കണ്ടെത്തി വലിഞ്ഞു ഒരു പത്തടി കയറി. അവശേഷിച്ച എനര്‍ജിയുംചോര്‍ന്നുപോയതിനാല്‍ ഷൂ എന്ന ശബ്ദത്തോടെ വീണ്ടും തഴേക്കു പതിച്ചു. വീഴുന്ന ശബ്ദം കേട്ട്‌ എല്ലാവരും വീണ്ടും സ്നേഹാന്വേഷണങ്ങള്‍ ആരംഭിച്ചു. എന്തു പറ്റിയെടാ? പേടിക്കെണ്ടാട്ട്രാ, ഞങ്ങള്‍ ഇവിടെയുണ്ട്ട്ട്ടാ, തല തിരിയുന്നുണ്ടോ മോനെ എക്സിട്രാ. ഇതില്‍ ഞങ്ങള്‍ ഇവിടെയുണ്ടെടാ എന്നു പറയുന്നവന്‍ ഇതിനിടെ ഒരായിരം തവണ അതു പറഞ്ഞിട്ടുണ്ടാകും. ജീവനോടെ കയറി ചെന്നാള്‍ അവനെ ഒന്നു അന്തസ്സായി തെറി പറയണം എന്ന്‌ ഞാന്‍ ഉറപ്പിച്ചു. ഞാന്‍ തല ചുറ്റിവീണ്‌ വെള്ളത്തില്‍ താണുപോയോ എന്നായിരുന്നു റെസ്ക്യൂ ടീമിന്റെ സന്ദേഹം. അങ്ങിനെ വന്നാല്‍ അറിയാനായി പെട്രോള്‍മാക്സിനുപുറമെ ഒരു പതിനഞ്ചു ടോര്‍ച്ചുകളും എന്റെ നേരെ ഫോക്കസ്‌ ചെയ്തിട്ടുണ്ടായിരുന്നു. (ഒരു കാര്യം പറയാന്‍ മറന്നു....... എന്റെ നെഞ്ചറ്റം വരെയേ അപ്പോള്‍ വെള്ളമുണ്ടായിരുന്നുള്ളൂ. കാരണം, അന്ന്‌ സന്ധ്യക്ക്‌ അവര്‍ മോട്ടോറടിച്ച്‌ പറമ്പ്‌ നനച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. പഴയ കാലത്തേ കിണറായതുകൊണ്ട്‌ വാവട്ടം വളരെ കൂടുതലായിരുന്നു. വെള്ളത്തിന്റെ അളവ്‌ വളരെ പതുക്കെ കൂടി കൂടി വരുന്നുണ്ടായിരുന്നു.)

അടിയന്തിരഘട്ടം വന്നാല്‍ ഇറങ്ങാനായി ഒരു മൂന്നംഗ മുങ്ങല്‍ വിദഗ്ദ്ധ സംഘം കരയില്‍ വാം അപ്പ്‌ തുടങ്ങിയിരുന്നു (ഇതെല്ലാം ഞാന്‍ ഈ അനുഭവക്കുറിപ്പെഴുതാനായി അസംഖ്യം ആളുകളെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അറിയാന്‍ സാധിച്ച വിവരങ്ങളാണ്‌.) അകത്തു നിന്ന്‌ എന്തായി തീരുമാനമെന്ന എന്റെ വേപഥു പൂണ്ട ചോദ്യത്തിന്‌ ഏണി എടുക്കാന്‍ ആളു പോയിട്ടുണ്ടെന്നുംയു ആര്‍ ഗോയിങ്ങ്‌ ടു ടേസ്റ്റ്‌ ദ സ്പിരിറ്റ്‌ ആഫ്‌ ഫ്രീഡം വിത്തിന്‍ മൊമെന്റ്സ്‌ എന്നും കാട്ടാളന്‍ മറുപടി പറഞ്ഞു. മുകളില്‍ ചേരിതിരിഞ്ഞ്‌, കിണറ്റിനകത്ത്‌ വങ്കിനുള്ളില്‍ ഏകദേശം ഒരു മുപ്പത്‌ വര്‍ഷം മുന്‍പ്‌ ഒരു കരിമൂര്‍ഖനെ കണ്ടിട്ടുണ്ടെന്നും ഇല്ലെന്നും, സങ്കുചിതന്റെ തലക്ക്‌ എന്തെങ്കിലും പരിക്കുകാണുമെന്നും ഇല്ലെന്നും വാദപ്രതിവാദങ്ങള്‍ ശക്തമായികൊണ്ടിരുന്നു.

ഇതിനിടയില്‍ പതിവുപോലെ കൃത്യസമയത്ത്‌ തന്നെ കരണ്ട്‌ തിരികെ വന്നു. നാടകഹോളില്‍ വച്ചിരുന്ന കാജാബീഡി, സിസ്സേര്‍സ്‌, വെറ്റില, അടയ്ക്ക എന്നിവ വച്ചിരുന്ന പാത്രം സൌകര്യാര്‍ത്ഥം കിണറ്റുകരയിലേക്ക്‌ മാറ്റപ്പെട്ടു. അപ്പോഴേക്കും ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഏണി (ബാംബൂ) എത്തിച്ചേര്‍ന്നു. അത്‌ പതുക്കെ പതുക്കെ കിണറ്റില്‍ കുത്തിനിറുത്തി. എങ്കിലും ഒരു രണ്ടടി കുറവുണ്ടായിരുന്നു. ജീവിതത്തില്‍ ഇന്നേവരെ ഒരു മരത്തില്‍ പത്തടി കയറിയാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ സ്റ്റക്ക്‌ ആയി പോകാറുള്ള ഞാന്‍ ജീവിക്കാനുള്ള കൊതി കാരണം കാര്‍ന്നോന്മാര്‍ക്ക്‌ 100 എണ്ണ നേര്‍ന്ന്‌ കയര്‍ കൈകളില്‍ ചുറ്റി, ഏണിയില്‍ പിടിച്ച്‌ ഒരു നാലു സ്റ്റെപ്പ്‌ വലിഞ്ഞുകയറി. താഴേക്കു നോക്കിയാല്‍ തല ചുറ്റി വീഴുമെന്നു നൂറ്റിപ്പത്ത്‌ ശതമാനവും ഉറപ്പുണ്ടായിരുന്ന ഞാന്‍ അരുതാത്തത്‌ ചെയ്യുവാന്‍ രക്തത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്ന വികാരം നിമിത്തം വെറുതെ താഴെ വെള്ളത്തിലേക്ക്‌ നോക്കി. ഇഞ്ച വള്ളികള്‍ക്കിടയിലൂടെ നോക്കിയ ഞാന്‍ ആ നടുക്കുന്ന കാഴ്ച്ച കണ്ടു! ഒരാഴ്ച്ച മുന്‍പ്‌ ഞാന്‍ സ്വന്തം കാശ്‌ കൊടുത്ത്‌ (അറുപത്‌ രൂപ) വാങ്ങിയ എന്റെ പ്രിയപ്പെട്ട ബാറ്റയുടെ ചെരുപ്പ്‌ വെള്ളത്തില്‍ പൊന്തി കിടക്കുന്നു. മറ്റൊന്നും ആലോചിച്ചില്ല താഴേക്ക്‌ കേറിയതിലും സ്പീഡില്‍ ഇറങ്ങി. മുകളില്‍ നിന്ന്‌ ഉദ്വേഗജനകമായ അന്വേഷണം വന്നു. അവന്‌ കേറാന്‍ പറ്റുന്നില്ല എന്നു കരുതി കിണറ്റില്‍ ചാടാന്‍ നിന്നിരുന്ന സന്നദ്ധഭടന്മാരെ ഇറക്കാന്‍ പരിപാടിയിട്ടു. ഞാന്‍ ഇറങ്ങിയത്‌ ചെരുപ്പെടുക്കാനാണെന്നും നത്തിങ്ങ്‌ ടൂ വറി എന്നും ഞാന്‍ വിളിച്ചുപറഞ്ഞു.

നാട്ടുകാരുടെ അടുത്ത ഡയലോഗോടു കൂടി പോട്ട എത്ര മാത്രം സോഷ്യലിസ്റ്റ്‌ ചിന്താഗതി വച്ചുപുലര്‍ത്തുന്നുവെന്നെനിക്ക്‌ മനസിലായി. പോട്ടയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്നവരില്‍ പ്രമുഖനായ കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റിലെ എഞ്ചിനീയറായ മേനോന്‍ ചേട്ടന്‍ മുതല്‍ യൂണിയന്‍കാരന്‍ ഇക്രു മാപ്ല ചേട്ടന്‍ വരെ ജാതി,മത,വര്‍ഗ്ഗ,രാഷ്ട്രീയ,പ്രവിശ്യാ വ്യത്യാസമില്ലാതെ മലയാളത്തിലെ ഏറ്റവും ഡോസ്‌ കൂടിയ തെറി ഉപയോഗിച്ചാണ്‌ എന്നെ ചീത്തവിളിച്ചത്‌. ചാവാണ്ട്‌ വേഗം കേറി വരാന്‍ നോക്കഡാ തെണ്ടി.. @#$%* *......... അപ്പോഴാണ്‌ അവന്റെയൊരു ചെരുപ്പ്‌. ഇതായിരുന്നു എല്ലാവരുടെയും പക്ഷം.

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. മുകളിലുള്ളവര്‍ കാണാതെ ഞാന്‍ വെള്ളത്തിനടിയിലേക്ക്‌ താഴ്ത്തി ചെരുപ്പ്‌ കയറിന്റെ അറ്റത്ത്‌ കെട്ടിയിട്ടു. മോന്‍ ഉദ്യോഗസ്ഥനായി, വലിയ മാഷാണ്‌ എന്ന്‌ മനപൂര്‍വം ഗൂഢാലോചനപരമായ നിഗമനങ്ങളില്‍ എത്തിചേര്‍ന്ന്‌ എനിക്കുള്ള ഡെയലി അലവന്‍സ്‌ മുതല്‍ കടയില്‍ പോയതിന്റെ ബാക്കി ആണ്ടുന്നതുവരെ വീട്ടുകാര്‍ നിര്‍ത്തലാക്കിയ വിവരം അവിടെയുള്ള മേനോന്‍ മുതല്‍ ഇക്രുവേട്ടന്‍ വരെ ഒരു സോഷ്യലിസ്റ്റുകാര്‍ക്കും അറിയുകയില്ലല്ലോ? വീണ്ടും കയറില്‍ ചുറ്റി ഏണിയില്‍ അള്ളി പിടിച്ച്‌ നാട്ടുകാര്‍ ചെരിപ്പ്‌ കേസില്‍ നല്‍കിയ തെറി നല്‍കിയ എനര്‍ജിയില്‍ പിന്നെ ഞാന്‍ ഒരു പിടിക്ക്‌ ഏന്തിവലിഞ്ഞ്‌ മേലോട്ടെത്തി. ഏണിയുടെ അറ്റമെത്തിയപ്പോഴേക്കും രണ്ടുപേര്‍ കമിഴ്ന്നു കിടന്ന്‌ എന്നെ വലിച്ച്‌ മേലെയെത്തിച്ചു.

രക്ഷപ്പെട്ട എന്റെ സന്തോഷം ചില്ലറ ആയിരുന്നില്ല. കഷ്ടി ഒരു മണിക്കൂര്‍ മുന്‍പേ മരണം നൂറു ശതമാനവും ഉറപ്പിച്ച ഞാന്‍ ഇതാ വീണ്ടും ജീവിതത്തിന്റെ ഹൈസ്പീഡ്‌ ട്രാക്കില്‍ തിരിച്ചെത്തിയിരിക്കുന്നു. ആദ്യം ഞാന്‍ മനസാ ജതി,മത,വര്‍ഗ്ഗ പരിഗണനകളില്ലതെ ദൈവത്തിനു നന്ദി പറഞ്ഞു. എന്നെ കരക്കുകയറ്റാന്‍ ശ്രമിച്ച റെസ്ക്ക്യൂ ടീമിനും മറ്റു പോട്ടക്കര്‍ക്കും നന്ദി പറയാന്‍ മുതിര്‍ന്നില്ല. കാരണം അങ്ങിനെ ഔപചാരികമായ ഒരു നന്ദി പറച്ചിലിലൂടെ തീര്‍ക്കാവുന്ന ഒരു കാര്യമല്ലല്ലോ ജീവന്‍ രക്ഷിക്കുക എന്നത്‌. മേലെയെത്തിയ ഉടനെ എന്നെ വിവസ്ര്തനാക്കുവാന്‍ ശ്രമിക്കുകയാണ്‌ എല്ലവരും കൂടി ചെയ്തത്‌. അരൊക്കെയോ ചേര്‍ന്ന്‌ എന്റെ ഷര്‍ട്ട്‌ അഴിച്ചു. മറ്റു ചിലര്‍ മുണ്ടും. വീണ്ടും എന്നെ ത്രിബ്ബിള്‍ എക്സ്‌ ആക്കാനായി ശ്രമം തുടങ്ങിയപ്പോള്‍ ഞാന്‍ ശക്തമായി തന്നെ തടഞ്ഞു. തെയ്യന്‍, ശ്രീമാന്‍, ഗോജരാജ തുടങ്ങിയ എന്റെ ചില സ്നേഹിതരാണ്‌ എന്നെ പരിപൂര്‍ണ്ണനാക്കാന്‍ കാര്യമായി ശ്രമിച്ച്തത്‌. കാരണം നാളെ മുതല്‍ പറഞ്ഞു ചിരിക്കാന്‍ വേണ്ടി. ആരോ എന്റെ തലയും ദേഹവും നല്ലവണ്ണം തോര്‍ത്തി തന്നു.


അതിനിടെ വലിച്ചെടുത്ത കയറിന്റെ അറ്റത്ത്‌ കണ്ട ചെരുപ്പ്‌ കയ്യിലെടുത്ത്‌ ഇക്രുവേട്ടന്‍ വീണ്ടും വയലന്റായി അത്‌ തിരികെ കിണറ്റിലെറിയാന്‍ ശ്രമിച്ചത്രേ. എന്നെ കാര്‍പോര്‍ച്ചിലേക്ക്‌ എല്ലാവരും ചേര്‍ന്ന്‌ ആനയിച്ചു. അപ്പോഴേക്കും സമയം എട്ടര ആയി. കാര്‍പോര്‍ച്ചിനോട്‌ ചേര്‍ന്നായിരുന്നു മാഗി എന്ന പെണ്‍കുട്ടിയുടെ വീട്‌. പെണ്‍കുട്ടിയല്ല ച്ചേച്ചി എന്നു വിളിക്കുന്നതായിരിക്കും ശരി. ഞാന്‍ നാലാം ക്ലാസ്സിലായിരുന്നപ്പോള്‍ അവള്‍ ഏഴാം ക്ലാസ്സില്‍ ഉണ്ടായിരുന്നു. മാഗി, അപ്പന്‍, അമ്മ എന്നിവര്‍ ഈ ഒരു മണിക്കൂറും പ്രര്‍ത്ഥനയിലായിരുന്നുവത്രേ! എന്തോ ചില ബഹളം കേട്ടെങ്കിലും അതു നാടകത്തെ സംബന്ധിച്ചതായിരിക്കുമെന്നു കരുതി പ്രാര്‍ത്ഥന തുടര്‍ന്നത്രേ. മാഗിയുടെ അപ്പന്റെ നിരാശ അതിഭയങ്കരമായിരുന്നു. മൂക്കിനു താഴെ ഇങ്ങിനെയൊരു സംഭവം നടന്നിട്ട്‌ അറിഞ്ഞില്ലെന്നുപറഞ്ഞാല്‍.......ണാളെ മുതല്‍ ഒരു നാലു വാരം ചായക്കട, വീടിന്റെ പടിക്കലുള്ള ബുഡ്ഡാ സല്ലാപം തുടങ്ങി എത്രയെത്രെ സ്ഥലങ്ങളില്‍ നിറഞ്ഞു വിവരിക്കാന്‍ പറ്റിയ ന്യൂസ്‌ ആയിരുന്നു. ആള്‍ ഒരു ആവശ്യവും ഇല്ലാതെ ഭാര്യയോട്‌ കയര്‍ത്തു- നിനക്കെന്താണ്ട്രീ ഇവിടെ കാര്യം?..ഭാര്യയാകട്ടെ ആ മെരട്ടല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ്‌ വേറെയാരില്‍ നിന്നോ സംഭവം ഡിഫേര്‍ഡ്‌ ലൈവ്‌ ആയി ശ്രദ്ധിക്കുകയായിരുന്നു. കിണറ്റില്‍ വീണതിനേക്കാള്‍ എന്നെ വേദനിപ്പിച്ച സംഭവമാണ്‌ ഇനി ഉണ്ടായത്‌. മാഗിക്കും അമ്മക്കും കഥ പറഞ്ഞുകൊടുത്ത ആള്‍ക്ക്‌ എന്നെയോ എന്റെ പേരോ അറിയുമായിരുന്നില്ല. സ്വാഭവികമായും മാഗി എതാ ചേട്ടാ ആള്‌ എന്നു ചോദിക്കുന്ന കേട്ടു. വയസ്സിനു തഴെയുള്ള ടോര്‍ച്ച്‌ കൈയിലുള്ള എല്ലാ സാമദ്രോഹികളും കൂനിക്കൂടി നില്‍ക്കുന്ന എന്റെ നേരെ ടോര്‍ച്ചടിച്ചു. അതു മുന്‍ക്കൂട്ടികണ്ട ഞാന്‍ ഉള്ള ബാക്കി ശക്തി ഉപയോഗിച്ച്‌ എയറുപീടിച്ചു നിന്നു. നീന്തല്‍ മത്സരത്തിനുള്ള വേഷത്തില്‍ ഒരു യുവകോമളനെ കണ്ട അവള്‍ "അരേ സബ് കുച്ഛ് ദേഖ്താ ഹേ യാർ!" എന്ന്‌ മൂക്കത്തുവിരല്‍ ചേര്‍ത്ത്‌ അയേ!??എന്ന മട്ടില്‍ പറഞ്ഞു.
എന്തിനേറെ പറയണം കൂനിന്മേല്‍ കുരു അതുമെയൊരു കൊതു ആ കൊതുകിന്‌ എയിഡ്സ്‌ എന്നു പറഞ്ഞപോലെയായീ എന്റെ കാര്യങ്ങള്‍. അവള്‍ എന്നെ സര്‍വ്വാംഗം വീക്ഷിച്ച്‌ പരിക്കുകള്‍ വിലയിരുത്തുന്നത്‌ വരെ ടോര്‍ച്ചടിച്ച്‌ എന്നെ വെളുപ്പിക്കുന്നതില്‍ ഒരുത്തനും പിശുക്ക്‌ കാട്ടിയില്ല. അതിനു ശേഷം എന്നെ എപ്പോള്‍ കണ്ടാലും വായ പൊത്തി ചിരിച്ച്‌ വേഗം നടന്നു പോകലായിരുന്നു മാഗിചേച്ചിയുടെ ജോലി,,അപ്പോളൊക്കെ ഞാന്‍ അറിയതെ വീണ്ടും എന്റെ മനസ്സില്‍ ആ അശിരീരി മുഴങ്ങും....(അരേ സബ് കുച്ഛ് ദേഖ്താ ഹേ യാർ!). കഥ അവിടം കൊണ്ടും തീര്‍ന്നില്ല. ഇന്ന്‌ വിവാഹിതയായി രണ്ടുകുട്ടികളുടെ അമ്മയായി കഴിഞ്ഞ മാഗിയുടെ രണ്ടു കൊച്ചുകുഞ്ഞുങ്ങളും എന്നെ കാണുമ്പോല്‍ വായ പൊത്തി ചിരിക്കുന്നു.

പിന്നീട്‌ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞായിരുന്നു ബഹളം. ശരീരം ആകെ കീറിപറഞ്ഞെങ്കിലും കാര്യമായ പരിക്കുകള്‍ ഒന്നും ഉള്ളതായി എനിക്ക്‌ തോന്നിയില്ല. അതുകൊണ്ടുതന്നെ ഞാന്‍ എതിര്‍ത്തു. പിന്നെ മുന്‍പ്‌ കിണറ്റില്‍ വീണ്‌ ചത്തിട്ടുള്ള ഒരോരുത്തരുടെ കഥകളായി നാട്ടുകാരുടെ വിളമ്പല്‍. ഒരു കള്ളന്‍ പരിയാരത്ത്‌ (അടുത്ത ഗ്രാമം) കിണറ്റില്‍ വീഴുകയും നാട്ടുകാര്‍ പിടിച്ച്‌ കയറ്റി, അന്തസ്സായി ഒരു ചായ കുടിക്കുകയും ചെയ്ത്‌ നടന്നുപോയി. കൃത്യം മൂന്നു മണിക്കൂര്‍ കഴിഞ്ഞു "ഠിം..." ആ ഗെഡി സിന്ദഗിയില്‍ നിന്നേ സ്കൂട്ടായത്രേ! ഇതു കേട്ടതും എന്റെ കിളി പറന്നുപോയി. ഇനി മൂന്നു മണിക്കൂര്‍ കൌണ്ട്‌ ഡൌണ്‍ തുടങ്ങണമല്ലോ ദൈവമേ! എന്തായാലും റെസ്ക്ക്യൂ ടീം ക്യാപ്റ്റന്‍ തന്നെ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ചുമതലയും ഏറ്റെടുത്തു. ഓട്ടോറിക്ഷ വിളിക്കാം എന്ന അഭിപ്രായത്തെ ഞാന്‍ എതിര്‍ത്തു. നടന്നു തന്നെ ആശുപത്രിയില്‍ പോയി എന്റെ സ്റ്റാമിന തെളിയിക്കണമെന്ന്‌ എനിക്ക്‌ വല്ലാത്ത ആഗ്രഹം തോന്നി. അങ്ങിനെ അവിടെ നിന്ന്‌ ഏകദേശം അര കിലോമീറ്റര്‍ അകലെയുള്ള ധന്യ മിഷന്‍ ഹോസ്പിറ്റല്‍ വരെ എന്നെയും, തെയ്യന്‍, സൂരജ്‌, രാജീവ്‌ എന്നിവരെ നയിച്ചു കൊണ്ട്‌ കാട്ടാളന്‍ ജോസ്‌ പുറപ്പെട്ടു. ആശുപത്രിയില്‍ ചെന്ന്‌ മൈനര്‍ സര്‍ജറി എന്ന റൂമിലിരുന്ന്‌ സിനിമക്കഥയോ മറ്റോ ചര്‍ച്ച ചെയ്യുകയായിരുന്ന നേഴ്സുമാരോട്‌ പൊതുവേ മന്ദയായ തെയ്യന്‍ ഷൈജു പ്പറഞ്ഞു "ഇവന്‍ കിണറ്റില്‍ വീണു. ഒരു പോയ്സന്റെ ഇഞ്ചക്ഷന്‍ എടുക്കണം, കൂടതെ മരുന്ന്‌ വച്ച്‌ മുറിവെല്ലാം കെട്ടണം, പണം എത്ര വേണമെങ്കിലും തരാം."
ഇതു കേട്ട നേഴ്സുമാര്‍ ആദ്യം തന്നെ പു'ം കലര്‍ന്ന ഒരു നോട്ടം തെയ്യനു നല്‍കിയിട്ട്‌ അടിമുടി ചോരക്കറ പുരണ്ട ഷര്‍ട്ടുമിട്ട്‌ അവശനായി നില്‍ക്കുന്ന എന്നെ ആപാദചൂഡം സ്കാന്‍ ചെയ്തിട്ട്‌ പറഞ്ഞു-"അയ്യോ... കിണറ്റില്‍ വീണാല്‍ ഡോക്ടറെ കാണാതെ ഞങ്ങള്‍ തൊടില്ല. ഇത്‌ ആത്മഹത്യാ ശ്രമത്തിന്റെ വകുപ്പില്‍ വരുന്നതുകൊണ്ട്‌ നിങ്ങള്‍ ദയവുചെയ്ത്‌ ഒരു ചീട്ടെടുത്ത്‌ ഡ്യൂട്ടി ഡോക്ടറെ ഒന്നു കാണൂ". ആവശ്യമില്ലാത്തിടത്ത്‌ കയറി വേണ്ടാത്തതു പറഞ്ഞ തെയ്യാ, നിനക്ക്‌ പുറത്തിറങ്ങിയിട്ട്‌ അതിനുള്ള മിഠായി തരാം എന്നു കണ്ണിന്റെ ഒരു ചലനത്തിലൂടെ തെയ്യനു മെസ്സേജ്‌ പാസ്സ്‌ ചെയ്തിട്ട്‌ കാട്ടാളന്‍ നയചാതുരിയോടെ ഇടപെട്ട്‌ കുത്തിവയ്പ്പും ദേഹത്ത്‌ കയറിയ മുള്ളുകളുടെ ഒരു ശതമാനവും സിസ്റ്റര്‍മാരെ കൊണ്ട്‌ എടുപ്പിച്ച്‌ ഡ്രസ്സ്‌ ചെയ്യിപ്പിച്ചു. രണ്ടു കൈപ്പത്തി, ഇടതു കൈത്തണ്ട എതാണ്ട്‌ മുഴുവന്‍, ഇടതുവശം ചേര്‍ന്ന്‌ പള്ള, നെഞ്ച്‌, തുടങ്ങി ഒരു നാലു സ്ഥലങ്ങളില്‍ ഇങ്ങനെ ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ കിലുക്കത്തിലെ ജഗതിയുടെ റോള്‍ ആയി. ആശുപത്രിയില്‍ ആയ ഇരുപത്തിയേഴ്‌ രൂപ അമ്പത്‌ പൈസ കാട്ടളന്‍ പേ ചെയ്തു.

പുറത്തിറങ്ങി വീട്ടിലേക്ക്‌ നടക്കുന്നതിനിടെ പോട്ട പള്ളിയുടെ മുന്‍പില്‍ വച്ച്‌ പോക്കറ്റ്‌ തപ്പിയപ്പോള്‍ അതില്‍ ആകെ ഉണ്ടായിരുന്ന പത്ത്‌ പൈസ അങ്ങിനെ തന്നെ കിടപ്പുണ്ടായിരുന്നു. വേഗം അതെടുത്ത്‌ പള്ളിയിലെ കന്യാമറിയത്തിന്റെ കപ്പോളയുടെ ഭണ്ഡാരത്തിലിട്ടു. തിരിച്ച്‌ നാടകവീട്ടിന്റെയവിടെ എത്തിയപ്പോള്‍ കാട്ടാളന്‍ അങ്ങോട്ട്‌ സ്കൂട്ടാവുകയാണെന്നു പറഞ്ഞു. കാട്ടളനോട്‌ ഒരു ഫോര്‍മാലിറ്റിക്കു വേണ്ടി താങ്ക്സ്‌ എന്നു പറഞ്ഞ്‌. അവന്‍ ചെയ്ത സഹായത്തിന്റെ വില കുറക്കണോ എന്ന എന്റെ ആശയക്കുഴപ്പം മനസിലാക്കി കാട്ടാളന്‍ എന്നെ പുറത്ത്‌ തട്ടി "നീ വീട്ടില്‍ പോ.... നാളെ കാണാം, വീട്ടില്‍ ന്യൂസ്‌ എത്തുന്നതിനുമുന്‍പ്‌ വീടെത്താന്‍ നോക്ക്‌" എന്നു പറഞ്ഞു ആ ഡിലെമയില്‍ നിന്നെന്നെ രക്ഷിച്ചു. (കാട്ടാളന്‍ എന്റെ ഒരു സുഹൃത്തൊന്നുമായിരുന്നില.്ല‍, അതു വരെ....പോട്ട ജങ്ങ്ഷനില്‍ എന്നും കാണുന്ന ഒരു ചേട്ടന്‍. അത്ര മാത്രം)

തെയ്യന്‍, സൂരജ്‌, രാജീവ്‌, ബി. എസ്‌. ഏ ഡീലക്സ്‌ മാരോടൊപ്പം വീട്ടിലെത്തി ഞാന്‍ പറഞ്ഞിട്ടാണ്‌ വീട്ടുകാര്‍ വിവരം അറിഞ്ഞത്‌. നേരം വൈകിയതിന്‌ പറയാന്‍ കരുതി വച്ചിരുന്ന ചീത്തയെല്ലാം ദേഹം നിറയെ പന്തകെട്ടുമായി എന്നെ കണ്ട ഞെട്ടലില്‍ എങ്ങോ പോയി മറിഞ്ഞു. എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി കിണറ്റുകരയില്‍ ഉണ്ടായിരുന്ന ഭാസിചേട്ടന്‍ (എന്റെ തൊട്ടയല്‍ വാസി) മികച്ചൊരു നീക്കത്തിലൂടെ വീടിന്റെ കുറച്ചകലെ മാറി നിലയുറപ്പിച്ചിരുന്നു. വിവരമറിഞ്ഞ്‌ ഓടിയെത്തിയ എന്റെ
അയലക്കസുഹൃത്തുക്കളായ ഗഗനന്‍, കുഞ്ചി, കേരു എന്നിവരെ ഞാന്‍ ആശുപത്രിയിലേക്ക്‌ പോയിരിക്കുകയാണ്‌ അവന്‍ വന്നിട്ട്‌ വീട്ടിലേക്ക്‌ പോകാം എന്നു പറഞ്ഞ്‌ തടഞ്ഞുനിര്‍ത്തിയിരിക്കുകയായിരുന്നു. എന്നെ കാണാതെ ഞാന്‍ കിണറ്റില്‍ വീണു എന്നറിഞ്ഞാല്‍ (അതും പോരോത്ത്‌ തോമയുടെ അതി പുരാതനമായ മരണകിണറ്റില്‍) വീട്ടില്‍ നിന്ന്‌ ഒരു കൂട്ടക്കരച്ചില്‍ മിനിമം പ്രതീക്ഷിക്കാം. ഭാസി ചേട്ടന്റെ തന്ത്രപൂര്‍വ്വമായ സമീപനം അതില്‍ നിന്ന്‌ രക്ഷിച്ചു. കൂട്ടുകാരോടും വീട്ടുകാരോടും കാര്യങ്ങള്‍ വിവരിച്ച്‌ ഞാന്‍ മൂന്നു മണിക്കൂര്‍ എന്ന കടമ്പ കടക്കുന്നത്‌ വരേ കൂട്ടുകാരെ അവിടെ പിടിച്ചിരുത്തി. അന്നെന്തയാലും എനിക്ക്‌ ഊണുകഴിക്കാന്‍ തോന്നിയില്ല. ആടുത്ത ദിവസം എണീറ്റപ്പോളാണ്‌ ഇന്നലെ തൂങ്ങിയതും ആടിയതും ഒരു ഉഗ്രന്‍ എക്സര്‍സൈസ്‌ ആയിരുന്നുവെന്ന്‌ മനസിലായത്‌. ശരീരം ആകെ ഇടിച്ചു നുറുക്കിയ വേദന. മുള്ളു
കയറിയ സ്ഥലങ്ങളെല്ലാം നീരു വന്ന്‌ മുള്ളുകള്‍ ഒരു മുനമ്പു പോലെ പൊന്തി നീലക്കളറില്‍ നില്‍ക്കുന്നു. മെനക്കെട്ടിരുന്ന്‌ വളരെയധികം മുള്ളുകള്‍ എടുത്ത്‌ കളഞ്ഞു.ഇനി ഒരാഴ്ച്ചത്തേക്ക്‌ എന്തായാലും മെഡിക്കല്‍ ലീവ്‌ എടുക്കേണ്ടിവരും എന്നുറപ്പായി. ഇന്നത്തെപ്പോലെയല്ല അന്ന്‌ ഒരു ദിവസം വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുക എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം അടൂര്‍ ഗോപാലകൃഷ്ണന്റെ പടം കാണുന്നതിലും ദുഷ്ക്കരമായിരുന്നു. വേറെ വഴിയൊന്നുമില്ലല്ലോ. ലീവ്‌ എടുക്കുക തന്നെയെന്ന്‌ തീരുമാനിച്ചു.

ചാലക്കുടിയില്‍ ജോലിക്കു പോകുന്ന സുഹൃത്ത്‌ കേരുവിനോട്‌ എന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കയറി വിവരം പറയാന്‍ പറഞ്ഞു.

ലോകത്ത്‌ വച്ച്‌ എനിക്കേറ്റവും ഇഷ്ട്ടമുണ്ടായിരുന്ന സംഗതി മരണയറിയിപ്പിനു പോകലായിരുന്നു. പാതിരാത്രിക്കൊക്കെ ജീപ്പ്പിലോ കാറിലോ പോയി ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി, നാടകീയമായി വീട്ടിലെ ആണുങ്ങളെ മാത്രം വിളിച്ച്‌ പുറത്തേക്ക്‌ നടക്കുകയും ഉദ്വേഗത്തോടെ പിന്നാലെ വരുന്ന പെണ്ണുങ്ങളെ അല്‍പം അധികാരഭാവത്തോടെ നിങ്ങള്‍ക്ക്‌ ആണുങ്ങള്‍ സംസാരിക്കുന്നിടത്തെന്തു കാര്യമെന്ന ശാസനയോടെ വീടിനകത്തേക്ക്‌ തിരിച്ചോടിച്ച്‌ അതിനാടകീയമായി കുറെ സ്വാന്തനവാക്കുകള്‍ പറഞ്ഞ്‌ അവസാനം ഇന്ന്‌ ആള്‍ സ്ക്കൂട്ടായിട്ടോ ചേട്ടാ എന്നു പറയുന്നത്‌ ഞങ്ങള്‍ക്ക്‌ വലിയ ത്രില്ലുള്ള ഏര്‍പ്പാടായിരുന്നു. ഞാനായിരുന്നു ആ രീതിയുടെ ഉപജ്ഞാതാവ്‌. കേരു അതെനിക്കിട്ട്‌ തിരിച്ച്‌ പണിയാന്‍ തീരുമാനിച്ചു.

അവന്‍ ചാലക്കുടി വരെ സൈക്കിള്‍ ചവിട്ടി കിതച്ച്‌ വിയര്‍ത്ത്‌ അവിടെ ചെന്നു കയറി മനേജറായ മേനോന്‍ സാറിനെ ഇതുപോലെ വിളിച്ച്‌ ഒരു അരകിലോമീറ്ററോളം പുറത്തേക്ക്‌ നടത്തി, വളരെ നാടകീയമായി മണികണ്ഠന്‍ ഇന്നലെ രാത്രി കിണറ്റില്‍ വീണു. ഞെട്ടിപ്പോയ മേനോന്‍ സാറോട്‌ സാര്‍ ഒച്ച വച്ച്‌ ആളെ കൂട്ടരുത്‌ എന്നൊക്കെ സ്മാധാനിപ്പിച്ചു. എന്നിട്ട്‌ ആശുപത്രിയിലാണോ എന്ന ചോദ്യത്തിന്‌ ആശുപത്രിയില്‍ നിന്നൊക്കെ മടക്കി എന്ന്‌ അവന്‍ മറുപടി പറഞ്ഞു. "മടക്കി" എന്ന പദത്തിന്‌ ഇനി വീട്ടില്‍ കടന്നു മരിച്ചോട്ടെ എന്നര്‍ത്ഥം ഉണ്ടല്ലോ. മേനോന്‍ തലക്കു കൈവച്ച്‌ അവിടെയിരുന്നു. ഓടിവന്ന മറ്റുള്ള സ്റ്റാഫിനോട്‌ കാര്യം പറയുകയും ഓട്ടോറിക്ഷയില്‍ അദ്ധ്യാപിക (പക) മാരും കുറെ കുട്ടികളും എന്റെ വീട്ടിലേക്ക്‌ തെറിച്ചു. എന്തോ ഭാഗ്യത്തിന്‌ റീത്ത്‌ വാങ്ങിയില്ല.

വണ്ടികള്‍ വീട്ടുപടിക്കല്‍ വന്നു നിന്നപ്പോള്‍ അവയെല്ലാം ഭാസിചേട്ടന്‍ ഡിഗ്രി ആംഗിളില്‍ തന്നെ പാര്‍ക്ക്‌ ചെയ്യിച്ചു. ഇവര്‍ വന്നപ്പോള്‍ വന്ന വഴിയെല്ലാം കിണറ്റില്‍ വീണ സാറിന്റെ വീട്‌ ചോദിച്ച്‌ അറിയാതെ കിടക്കുന്നവരെയെല്ലാം അറിയിച്ചു. അങ്ങിനെ അറിഞ്ഞ അഭ്യുദയകാംക്ഷികളും വീട്ടിലേക്ക്‌ പ്രവഹിച്ചു.

എന്തിനേറെപ്പറയണം.....ഇവര്‍ക്കൊക്കെ ചായ വച്ചു കൊടുക്കാനായി അയല്‍ വക്കങ്ങളില്‍ നിന്ന്‌ കുറെ ഗ്ലാസ്സും മാന്‍പവ്വറും (ക്ഷമിക്കണം വുമെന്‍ പവ്വറും) കടം എടുക്കുകയും സാധരണ ഉച്ചക്ക്‌ മണിക്ക്‌ കറക്കാറുള്ള പശുവിനെ അന്ന്‌ യുദ്ധകാലാടിസ്ഥാനത്തില്‍ മണിക്ക്‌ കറക്കുകയും ചെയ്തു. ഒരാഴ്ച്ച കൊണ്ട്‌ എല്ലാം ഭേദമായി. പിന്നീട്‌ എന്റെ ഏതു കൂട്ടുകാര്‍ വന്നാലും ഓട്ടോറിക്ഷക്കാര്‍ ഈ കിണറിന്റെയവിടെ നിറുത്തി രണ്ടു മിനിട്ട്‌ വെയ്റ്റ്‌ ചെയ്യാം പോയി കണ്ടുകൊള്ളൂ എന്ന്‌ പറയാറുണ്ടായിരുന്നു. രസകരമായ ഒരു കാര്യം എന്റെ കൈയ്യിലുണ്ടായിരുന്ന ഒരുമ്പെട്ടവള്‍ എന്ന പുസ്തകം എന്റെ കൂടെ കിണറ്റില്‍ വീണിരുന്നു. എന്റെ ചില സ്നേഹിതന്മാര്‍ അവന്‍ ഒരുമ്പെട്ടവളെയും കൊണ്ട്‌ കിണറ്റില്‍ ചാടി എന്നാണ്‌ പറയുക.

കാലമേറെ കഴിഞ്ഞു. ചാലക്കുടി പുഴയിലൂടെ വെള്ളം കുറെയൊഴുകി. മാഗി ഇന്ന്‌ രണ്ടു കുട്ടികളുടെ അമ്മയായി. ഇക്രുവേട്ടനും ഗോവിന്ദന്‍ കുട്ടിമേനോന്‍ ചേട്ടനും അങ്ങ്‌ സ്വര്‍ഗ്ഗലോകത്തെത്തി. പോരോത്ത്‌ തോമ ആ വലിയ വീട്‌ ആര്‍ക്കോ വിറ്റു. അവര്‍ അതിന്റെ മൂന്നാം നില തകര്‍ത്ത്‌ അതൊരു നല്ല വീടാക്കി.

പുതിയ താമസക്കാര്‍ കിണറ്റിലെ ചെളി വാരി കാടും പടലും വെട്ടിത്തെളിച്ച്‌, ചുറ്റും അരഭിത്തി കെട്ടി, അതൊരു പുത്തന്‍ കിണറാക്കി. വാരിയ ചെളിയുടെ കൂട്ടത്തില്‍ കിട്ടിയ ഒരുമ്പെട്ടവളെയും ഇട്ട്‌ അവര്‍ ആ പറമ്പിലെ ഒരു കല്ലുവെട്ടുമട മൂടി. എന്തോ...... എല്ലാം മറക്കതിരിക്കാനായി എന്റെ കൈത്തണ്ടയില്‍ മുട്ടിനു മേലെ കീരിക്കാടന്‍ ജോസിന്‌ വെട്ടു കൊണ്ടപോലെ ആ അടയാളങ്ങള്‍ ഇപ്പോഴും ഉണ്ട്‌. ഞങ്ങക്കൊക്കെ വേറെയൊന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ പറയാനും ചിരിക്കാനും ഒരു സംഭവമായി ഇത്‌ അവശേഷിക്കുന്നു. എങ്കിലും ആ സലാം പ്രപഞ്ചമേ എന്നു പറഞ്ഞ നിമിഷം ആലോചിക്കുമ്പോള്‍ ഇന്നും കിളി പറന്നുപോകുന്നു.

കാലം എന്നെ ഒരു എനാറൈ ആക്കി.
കല്യാണത്തിന്‌ മുമ്പ്‌ ഡയറികള്‍ എഡിറ്റു ചെയ്യേണ്ടതിലേക്കായി ഞാന്‍ പഴയ ഡയറികള്‍ തുറന്നപ്പോള്‍ കണ്ടത്‌:
94 ഫെബ്രുവരി : ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ദിവസം (ഞാന്‍ ഇന്നൊരു കിണറ്റില്‍ വീണു) ജീവിതത്തിലെ ഏറ്റവും നല്ല ദിവസം (ഒരു അത്യാഗാതമായ കിണറില്‍ നിന്ന്‌ ദൈവം എന്നെ കൈ പിടിച്ചുയര്‍ത്തി)